തലശ്ശേരി ∙ നിർമാണത്തിലുള്ള കെട്ടിടത്തിൽ കഴിഞ്ഞദിവസം സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടെത്തിയ അസ്ഥികൂടം തമിഴ്നാട് സേലം സ്വദേശിനി ധനകോടിയുടേതാണ് (63) എന്നാണു നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അമ്പായിരത്തെ (70) കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി.
അസ്ഥികൂടം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. അസ്ഥികൂടത്തിനൊപ്പം കണ്ട
വസ്ത്രങ്ങൾ ധനകോടിയുടേതാണെന്നു മക്കൾ തിരിച്ചറിഞ്ഞു. സ്ഥിരീകരണത്തിനായി ഡിഎൻഎ ടെസ്റ്റ് നടത്തും.
ഇതിനായി മക്കളുടെ രക്തസാംപിളുകൾ ശേഖരിച്ചു. മക്കളായ പെരിയസാമി, സെൽവി, ലക്ഷ്മി, മണികണ്ഠൻ എന്നിവർ അമ്മയെ അന്വേഷിച്ചപ്പോൾ 17,000 രൂപ കൊടുത്ത് ട്രെയിനിൽ കയറ്റി സേലത്തേക്ക് അയച്ചിട്ടുണ്ടെന്നാണ് അമ്പായിരം പറഞ്ഞത്.
വീണ്ടും മക്കൾ ചോദ്യംചെയ്തപ്പോൾ കാട്ടിത്തരാമെന്നു പറഞ്ഞു ജൂബിലി റോഡിലെ കെട്ടിടത്തിനടുത്തെത്തി. മക്കളെ അവിടെ നിർത്തി ഇയാൾ കടന്നുകളഞ്ഞു.
മക്കൾ പിന്തുടർന്നു പിടികൂടി ചോദ്യംചെയ്യുന്നതു കണ്ട വാർഡ് കൗൺസിലർ ടി.സി.ഖിലാബ് പൊലീസിൽ വിവരംഅറിയിക്കുകയായിരുന്നു.
മദ്യത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ എത്തിയെന്ന് സംശയം
തലശ്ശേരി ∙ പുല്ലുചെത്തും ആക്രിസാധനങ്ങൾ വിൽപന നടത്തിയും ഉപജീവനം നടത്തുന്ന അമ്പായിരം, ധനകോടി ദമ്പതികൾ ദീർഘകാലമായി പുതിയങ്ങാടിയിലാണു താമസം. ആറുമാസം മുൻപ് ഒരു ദിവസം ഇരുവരും കലഹിക്കുന്നതുകണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു.
അമ്പായിരം വാങ്ങിവച്ച മദ്യം ധനകോടി കുടിച്ചതിന്റെ വിരോധത്തിൽ മർദിച്ചിരുന്നതായി അമ്പായിരം പൊലീസിനു മൊഴിനൽകിയിട്ടുണ്ട്.
ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജനറൽ ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.വി.എസ്.ജിതിനും സ്ഥലം സന്ദർശിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ്, എഎസ്പി പി.ബി.കിരൺ, ഇൻസ്പെക്ടർ ബിജുപ്രകാശ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

