
ലിഫ്റ്റ് അപകടം: നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും ജ്വല്ലറി ഉടമയുടെ മരണ കാരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന ∙ നിയന്ത്രണംവിട്ട ലിഫ്റ്റ് അതിവേഗത്തിൽ മുകളിലേക്കു പോയി മേൽക്കൂരയിൽ ഇടിച്ച് ജ്വല്ലറി ഉടമ മരിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ലിഫ്റ്റ് കമ്പനി അധികൃതരും സംയുക്തമായി ഇന്നു രാവിലെ പരിശോധന നടത്തും. കട്ടപ്പന പവിത്ര ഗോൾഡ് ജ്വല്ലറി മാനേജിങ് പാർട്നർ അമ്പലക്കവല വി.ടി പടി പുളിക്കൽ സണ്ണി ഫ്രാൻസിസ് (65) ആണ് അപകടത്തിൽ മരിച്ചത്. അപകടകാരണം കണ്ടെത്താനാണ് ഉദ്യോഗസ്ഥ സംഘമെത്തുന്നത്.
നട്ടെല്ല് ഒടിയുകയും തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതാണു സണ്ണിയുടെ മരണത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. സണ്ണി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ വൈദ്യുതി പോയി ലിഫ്റ്റ് നിന്നു. തുടർന്നു ലിഫ്റ്റ് കമ്പനി അധികൃതരുടെ നിർദേശപ്രകാരം ജ്വല്ലറി ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ മുകളിലേക്കു പോയി അപകടമുണ്ടായെന്നാണു പൊലീസ് കണ്ടെത്തൽ. സണ്ണിയുടെ സംസ്കാരം ഇന്നു 3നു കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും.
സ്പീഡ് ഗവേണറിലെ തകരാർ പരിശോധിക്കും
വൈദ്യുതി നിലച്ചാൽ ജനറേറ്റർ തനിയെ ഓണായി ലിഫ്റ്റ് പ്രവർത്തിക്കുകയോ എആർഡി (ഓട്ടമാറ്റിക് റസ്ക്യു ഡിവൈസ്) മൂലം അടുത്ത നിലയിലെത്തി തുറക്കുകയോ ആണു ചെയ്യേണ്ടതെന്ന് അഡിഷനൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ.രാജേഷ് ബാബു. ജ്വല്ലറിയിലെ ലിഫ്റ്റിന്റെ സ്പീഡ് ഗവേണറിൽ സാങ്കേതിക തകരാർ സംഭവിച്ചോയെന്നു സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.