
ഇടുക്കി പൊന്മുടി അണക്കെട്ട് തുറക്കും: പന്നിയാര്‍ പുഴയുടെ ഇരുകരകളിലും ജാഗ്രത പാലിക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 29ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ. വീതം ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി. ജനജീവിതത്തിനു അസൗകര്യമാവാത്ത വിധത്തില്‍ തുറന്ന് 150 ക്യുമക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇപ്രകാരം ജലം ഒഴുക്കി വിടുന്നതുമൂലം പന്നിയാര്‍ പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടാവില്ലെങ്കിലും നിലവിലുള്ള ജലനിരപ്പില്‍ നിന്ന് 50 സെ.മീ. വരെ വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ പൊന്മുടി ഡാമിന് താഴെ പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.
കാറ്റിൽ വൻ നാശം
തൊടുപുഴ ∙ ഇന്നലെ വൈകിട്ട് ആറേകാലോടെ ആഞ്ഞു വീശിയ കാറ്റിൽ തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും വൻ നാശം. നഗരത്തിൽ പാലാ റോഡിൽ ധന്വന്തരിപടി ബസ് സ്റ്റോപ്പിനു സമീപം വലിയ മരങ്ങളുടെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. ഈ സമയം കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ 2 ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നെങ്കിലും ശിഖരം വൈദ്യുത കമ്പിയിൽ തട്ടി എതിർ ദിശയിലേക്ക് മറിഞ്ഞതിനാൽ അപകടം ഒഴിവായി. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അഗ്നിരക്ഷാ സേനയും പൊലീസും ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരം വെട്ടിനീക്കി ഗതാഗത തടസ്സം ഒഴിവാക്കിയത്. നഗരസഭാ ചെയർമാൻ കെ.ദീപക് ഉൾപ്പെടെയുള്ള ജന പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഇവിടെ ഒട്ടേറെ മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് അപകട ഭീഷണിയാണെന്ന് നഗരവാസികൾ പറഞ്ഞു.
ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് നടത്താനായി തയാറാക്കിയ പന്തലിനു മുകളിലേക്ക് മരം വീണ് പന്തൽ തകർന്നു. ഉദ്ഘാടനത്തിന് ഇനി വേറെ പന്തൽ കെട്ടേണ്ട സ്ഥിതിയായി. അഗ്നിരക്ഷാ സേന എത്തിയാണ് ഇതു വെട്ടിനീക്കിയത്. ആശുപത്രി കോംപൗണ്ടിലും സമീപത്തുമുള്ള ഒട്ടേറെ മരങ്ങൾ മറിഞ്ഞു വീണു.
കുമ്മംകല്ല് ഇടവെട്ടി റോഡിൽ മരങ്ങളും വൈദ്യുത പോസ്റ്റും റോഡിലേക്ക് മറിഞ്ഞുവീണ് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.