
നീറ്റ് ഫലം വന്നപ്പോൾ ഓട്ടോറിക്ഷാ തൊഴിലാളിയുടെ മകൻ അൽഫാസിന്റെ റാങ്കിന് തങ്കത്തിളക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ പ്രതികൂല സാഹചര്യങ്ങളോട് പോരാടി നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിനു തങ്കത്തിളക്കം. ഇടുക്കി മണിയാറൻകുടിയിലെ പള്ളിസിറ്റി എന്ന ഗ്രാമത്തിലാണ് അൽഫാസിന്റെ വീട്. പിതാവ് കെ.എം.ഷെക്കീർ ഓട്ടോറിക്ഷ തൊഴിലാളിയാണ്. കുടുംബം പുലർത്തുന്നതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നടത്തുന്നതുമെല്ലാം ഓട്ടോ ഓടിച്ചു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്.
ഏഴാം ക്ലാസ് വരെ പ്രദേശത്തെ സിബിഎസ്ഇ സ്കൂളിൽ പഠിച്ച അൽഫാസ് 8 മുതൽ പ്ലസ് ടു വരെ പഠിച്ചത് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലാണ്. എട്ടിൽ പഠിക്കുമ്പോൾ ഇടുക്കി വോളിബോൾ അക്കാദമിയിൽ പ്രവേശനം ലഭിച്ചു. ഇതോടെ ഇടുക്കി ജില്ലാ സബ് ജൂനിയർ ടീമിൽ അംഗമായി. കായിക രംഗത്തെ മികവിനൊപ്പം പഠനത്തിലും മാറ്റ് തെളിയിച്ച അൽഫാസ് 98.6% മാർക്ക് നേടിയാണ് പ്ലസ്ടു പരീക്ഷ പാസായത്.
തുടർന്ന് ഡോക്ടർ ആകുക എന്ന തന്റെ ജീവിത സ്വപ്നത്തിനു വേണ്ടി ഓൺലൈനിൽ എൻട്രൻസ് പഠനം ആരംഭിച്ചു. ആദ്യ വർഷം ദേശീയ തലത്തിൽ 28317–ാം റാങ്കാണ് ലഭിച്ചത്. എന്നാൽ നിരാശനാകാതെ ലക്ഷ്യത്തിനു വേണ്ടി മുന്നേറിയ അൽഫാസ് ഇത്തവണ ദേശീയ തലത്തിൽ റാങ്ക് 7042ൽ എത്തിച്ചു. സംസ്ഥാന തലത്തിൽ 564 ആണ് റാങ്ക്.
കേരളത്തിലെ മെഡിക്കൽ കോളജിലൊന്നിൽ പ്രവേശനം നേടി തുടർ പഠനം നടത്താൻ കാത്തിരിക്കുകയാണ് അൽഫാസ്. തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ പിതാവ് ഷെക്കീറിന്റെയും മാതാവ് നസീനയുടെയും സഹോദരി ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അഫിയയുടെയും വല്യുമ്മയുടെയും പൂർണ പിന്തുണയുണ്ടായിരുന്നുവെന്ന് അൽഫാസ് പറഞ്ഞു.