തൊടുപുഴ ∙ ലോകത്തെവിടെയെങ്കിലും യുദ്ധം നടക്കുന്നതിന് കേരളത്തിനെന്ത് പ്രശ്നം?, പെട്രോളിനെത്ര വില കൂടിയാലും 100 രൂപയ്ക്ക് മാത്രം അടിക്കുന്ന എനിക്കെന്തു പ്രശ്നം വരാനാണ്? എന്നൊക്കെ ലഘുവായി ചിന്തിച്ചിരുന്നവർക്ക് ഇപ്പോൾ കാര്യങ്ങൾ കുറേശ്ശെ വ്യക്തമായിത്തുടങ്ങി! ഗ്രാമങ്ങളുടെ പോലും മുക്കിലും മൂലയിലും വരെ ‘യുദ്ധ’മെത്തി.
പൊരിഞ്ഞ വെയിലത്ത് ഒരു നാരങ്ങാവെള്ളം കുടിക്കാൻ കട തിരയുമ്പോൾ ഒന്നും കാണാനില്ല.
കാരണം പാചകവാതക ക്ഷാമം. അതിനു കാരണം യുദ്ധം.
കടകൾ പൂട്ടിതോടെ ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും അവർ പോകാൻ കാരണമായി.
ഇക്കാരണങ്ങളാൽ ജില്ലയിൽ അടച്ചു പൂട്ടിയ ഹോട്ടലുകളുടെയും തട്ടുകടകളുടെയും ബേക്കറികളുടെയും മാത്രം കണക്കെടുത്താൽ വലിയ സംഖ്യ വരും. പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയാണ്.
തുറക്കുന്ന കടകളിൽ പിടിച്ചുനിൽക്കാൻ വില കൂട്ടേണ്ട സ്ഥിതിയിലാണെന്ന് പലരും പറയുന്നു.
തൊടുപുഴ: പൂട്ടിയത് പത്തിലേറെ ഹോട്ടലുകൾ
തൊടുപുഴ നഗരസഭാ പരിധിയിൽ പത്തിലധികം ചെറുകിട
ഹോട്ടലുകളാണ് അടച്ചിടേണ്ടി വന്നത്. പാചകവാതക ക്ഷാമവും ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതുമാണ് ഹോട്ടലുടമകൾക്ക് ഇരുട്ടടിയായത്.
വലിയ ഹോട്ടലുകൾ പോലും പ്രവർത്തന സമയവും ഭക്ഷണ ഇനങ്ങളും ഗണ്യമായി കുറച്ചാണ് മുൻപോട്ടു പോകുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(കെഎച്ച്എഫ്എ) പ്രസിഡന്റ് എം.എൻ.ബാബു പറഞ്ഞു.
ഗ്യാസില്ല, സ്റ്റാഫും
നഗരത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് 15 വർഷത്തിലേറെയായി നടത്തി വന്നിരുന്ന ‘മുബാറക്’ ഹോട്ടലിന് ഇങ്ങനെയൊരു പ്രതിസന്ധി ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. നോമ്പിനോടനുബന്ധിച്ച് താൽക്കാലികമായി അടച്ച ഹോട്ടൽ പിന്നീട് തുറക്കാൻ കഴിഞ്ഞില്ല.
പാചകവാതക ക്ഷാമമാണ് പ്രധാന കാരണം. തൊഴിലാളികളുടെ കുറവും ബാധിച്ചു.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. പക്ഷേ, 3500 രൂപ നൽകി ഗ്യാസ് വാങ്ങി എങ്ങനെ ഹോട്ടൽ മുൻപോട്ടു കൊണ്ടുപോകാനാകും എന്നാണ് ഹോട്ടലുടമ ഷിയാസിന്റെ ചോദ്യം.
ഇത് നഗരത്തിലെ മിക്ക ഹോട്ടലുടമകളുടെയും ചോദ്യം കൂടിയാണ്.–
ടി.എച്ച്.ഷിയാസ്, തൊട്ടിയിൽ, ഇടവെട്ടി മൂന്നാർ:
പൂട്ടിട്ട് തട്ടുകടകൾ
പാചകവാതക ക്ഷാമം ഏറ്റവുമധികം ബാധിച്ചത് മൂന്നാറിലെ തട്ടുകടകളെയും ചെറുകിട ഹോട്ടലുകളെയുമാണ്.
ഇക്കാനഗർ, പോസ്റ്റ് ഓഫിസ് കവല, പഴയ മൂന്നാർ, നല്ലതണ്ണി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തട്ടുകടകളും വഴിയോര ഭക്ഷണശാലകളും അടഞ്ഞുകിടക്കുന്നത്. 1500 രൂപയുണ്ടായിരുന്ന സിലിണ്ടറിന് നിലവിൽ 3700 രൂപയാണ് വില.
ഇരട്ടിയിലധികം വില നൽകി ഭക്ഷണം പാകം ചെയ്തു വിൽക്കുന്നത് നഷ്ടമായതോടെയാണ് പലരും സ്ഥാപനങ്ങൾ പൂട്ടിയത്. സഞ്ചാരികളുടെ തിരക്കുള്ള ശനി, ഞായർ ദിവസങ്ങളിൽ മാത്രം ഇരട്ടി വില കൊടുത്ത് സിലിണ്ടർ വാങ്ങി ചിലർ കച്ചവടം നടത്തുന്നുണ്ട്.
ഇനിയെന്തെന്ന് അറിയില്ല
മൂന്നാർ പോസ്റ്റ് ഓഫിസ് കവലയിൽ ‘നിതിൻസ് ഹോംലി ഫുഡ്’ എന്ന പേരിൽ നടത്തിയിരുന്ന ഭക്ഷണശാല പാചകവാതക ക്ഷാമം മൂലം രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.
ഈ വിലയ്ക്ക് സിലിണ്ടർ വാങ്ങി ഭക്ഷണം പാചകം ചെയ്ത് വിറ്റാൽ മുതലാകില്ല. രണ്ടു മക്കളുടെ സഹായത്തോടെയായിരുന്നു കട
നടത്തിയിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
കടയിലേക്ക് വാങ്ങിയ സാധനങ്ങളാണ് നിലവിൽ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇവ തീർന്നു കഴിഞ്ഞാൽ എന്തു ചെയ്യുമെന്നറിയില്ല.–
ബെന്നി സെബാസ്റ്റ്യൻ, മൂന്നാർ
കട്ടപ്പന: തോൽക്കാതിരിക്കാൻ ഒരു പോരാട്ടം കൂടി
പാചകവാതക ക്ഷാമത്തെ തുടർന്ന് കട്ടപ്പന സെൻട്രൽ ജംക്ഷനിൽ പ്രവർത്തിക്കുന്ന ചില്ലി ഈവനിങ് റസ്റ്ററന്റ് അടച്ചിട്ട് ഒരുമാസം പിന്നിട്ടു.
ഇതുമൂലം കടയുടമ ജോമറ്റിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടായത്. കട
അടച്ചെങ്കിലും അതിഥിത്തൊഴിലാളികളായ ആറുപേരെ സംരക്ഷിക്കേണ്ടി വന്നു. അതിനിടെ അവർ നാട്ടിലേക്ക് പോയി.
കൂടാതെ ബാങ്ക് വായ്പയുടെയും ചിട്ടിയുടെയും അടവുകളെല്ലാം മുടങ്ങി. പാചകവാതകം കിട്ടാൻ കാലതാമസം നേരിട്ടതോടെ ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചിച്ചു.
തുടർന്ന് വിറക് അടുപ്പ് നിർമിച്ചു. അടുത്തദിവസം മുതൽ കട
തുറക്കാനുള്ള ശ്രമത്തിലാണ് ജോമറ്റ്. വിഭവങ്ങളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.
–
ജോമറ്റ് ഇളംതുരുത്തിയിൽ, കട്ടപ്പന
അടിമാലി: ഇങ്ങനെ അധികദൂരം പോകാനാവില്ല
പാചകവാതക ക്ഷാമം രൂക്ഷമായതോടെ അടിമാലിയിലെ ഹോട്ടലുകളുടെ പ്രവർത്തനം ഭാഗികമായാണ് നടക്കുന്നത്. ചോറ്, കറികൾ എന്നിവ വീടുകളിൽ വച്ച് പാകപ്പെടുത്തി എത്തിക്കുന്ന ഹോട്ടൽ ഉടമകളുടെ എണ്ണം വർധിക്കുകയാണ്.
മസാലദോശ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടലുകളിൽ പാകപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകളും ബേക്കറികളും അടച്ചിടേണ്ടിവരും.
തട്ടുകടകൾ പാചകവാതക ലഭ്യത അനുസരിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ട സാഹചര്യമാണ്.
നെടുങ്കണ്ടം: തുറക്കുന്നത് പേരിനു മാത്രം
നെടുങ്കണ്ടത്ത് 5 ഹോട്ടലുകളാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത്.
ആഴ്ചകൾക്ക് മുൻപേ അടച്ച ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാനായിട്ടില്ല. ആഴ്ചകൾ കൂടുമ്പോഴാണ് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ വിഭവങ്ങൾ പകുതിയിലധികവും ഇല്ല. ഇൻഡക്ഷൻ കുക്കറുകളും വിറകടുപ്പുകളുമാണ് നിലവിലുള്ള ഹോട്ടലുടമകൾ പ്രയോജനപ്പെടുത്തുന്നത്.
തെർമൽ ഫ്ലാസ്കുകളിലാണ് പല ഹോട്ടലുകളിലും ചായ ചൂടോടെ സൂക്ഷിക്കുന്നത്. ഊണിന്റെ കൂട്ടുകറികളും കുറഞ്ഞു.
നിലവിലുള്ള തൊഴിലാളികൾ തിരികെ പോകാതിരിക്കാൻ ദിവസങ്ങൾ കൂടുമ്പോൾ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

