
കടൽക്കയറ്റം: തകിടംമറിഞ്ഞ് ജനജീവിതം; നൂറുകണക്കിന് വീടുകൾ 3 ദിവസമായി വെള്ളത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെല്ലാനം∙ മൂന്ന് ദിവസമായി തുടരുന്ന കടൽക്കയറ്റം തീരദേശത്തെ ജനജീവിതം തകിടംമറിച്ചു. പുത്തൻതോട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളായ കണ്ണമാലി, ചെറിയകടവ്, കമ്പനിപ്പടി, കാട്ടിപ്പറമ്പ്, മാനാശേരി, സൗദി എന്നിവിടങ്ങളിലെ നൂറുകണക്കിന് വീടുകൾ കഴിഞ്ഞ 3 ദിവസമായി വെള്ളത്തിലാണ്. ഭൂരിഭാഗമാളുകളും വീടുപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് പോയി.
വീടുകൾക്കകത്ത് വെള്ളം കയറിയതിനാൽ പാചകം ചെയ്യാൻ പോലും കഴിയുന്നില്ല. വീടുകളുടെ ശുചിമുറി ടാങ്ക് വെള്ളത്തിൽ മുങ്ങിയതോടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥ. പ്രായമായവരും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ എന്തു ചെയ്യുമെന്നറിയാതെ നട്ടംതിരിയുകയാണ്. ഇതിനിടെ തീരദേശ റോഡിൽ വെള്ളംകയറിയതോടെ ഇതുവഴി സഞ്ചരിച്ച ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. ഓർക്കാപ്പുറത്താണ് കടൽക്കയറുന്നതെന്നു നാട്ടുകാർ പറയുന്നു. ജനപ്രതിനിധികളാരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നും അവർ പറഞ്ഞു.
വീടുകൾക്ക് കേടുപാട്
ശക്തമായ തിരമാലയടിച്ചു ചെറിയകടവ് കുരിശിങ്കൽ ആന്റണിയുടെ വീടിന്റെ അടിത്തറയുടെ ഒരുഭാഗം തകർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കടൽക്കാറ്റടിച്ചു കണ്ണമാലിയിൽ കട്ടികാട്ട് മാർട്ടിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി. ഇതോടെ കടൽക്കയറ്റത്തിൽ കേടുപാട് സംഭവിക്കുന്ന വീടുകളുടെ എണ്ണം നാലായി. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കടൽഭിത്തികൾ പലയിടത്തും തകർന്നു കിടക്കുന്നതാണ് കടൽക്കയറ്റം രൂക്ഷമാക്കിയത്.
കണ്ണമാലി, ചെറിയകടവ് , കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ കടൽഭിത്തി തകർന്നു കിടക്കുന്നു. ഭിത്തിയുടെ അറ്റകുറ്റപ്പണിയും വർഷങ്ങളായി നടക്കുന്നില്ല. എന്നാൽ, കടൽഭിത്തി തകർന്നു കിടക്കുന്ന മേഖലയിൽ മണൽവാടയും ജിയോ ബാഗ് ഭിത്തിയും ഒരുക്കി താൽക്കാലികമായി സംരക്ഷിക്കാം. എന്നാൽ, ഈ ജോലികളൊന്നും ഇക്കുറി നടന്നിട്ടില്ല. സ്ഥിതി ഇത്ര വഷളായിട്ടും പഞ്ചായത്തോ ജില്ലാ ഭരണകൂടമോ ഇടപെടുന്നില്ലെന്നാണ് പരാതി.
ടെട്രാപോഡ് കടൽഭിത്തി വേണം
ചെല്ലാനം മുതൽ പുത്തൻതോട് വരെ സ്ഥാപിച്ച ടെട്രാപോഡ് കടൽഭിത്തി പുത്തൻതോട് നിന്ന് വടക്കോട്ടു (നിലവിലെ പ്രശ്ന ബാധിത മേഖല) കൂടി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എഡിബി ലോൺ ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. ടെട്രാപോഡ് ഭിത്തി സ്ഥാപിച്ചാൽ ഇവിടെയുള്ള കടൽ പ്രശ്നത്തിന് പരിഹാരമാകും. ചെല്ലാനത്തു 7 കിലോമീറ്ററോളം നീളത്തിൽ ടെട്രാപോഡ് ഭിത്തി സ്ഥാപിച്ചതോടെ അവിടെ കടൽക്കയറ്റമില്ല.