
തുറവൂർ– അരൂർ ഉയരപ്പാത നിർമാണം: എരമല്ലൂർ മുതൽ അരൂർ വരെ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കൽ എരമല്ലൂർ മുതൽ അരൂർ ബൈപാസ് കവല വരെ ഇന്നലെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു. പാതയുടെ ഇരുവശങ്ങളിലുമായി ലോഞ്ചിങ് ഗാൻട്രിയുടെ റെയിൽ സ്ഥാപിക്കുന്നതു മൂലം അരൂർ ക്ഷേത്രം കവലയിലെയും ക്ഷേത്രം കവലയ്ക്കു തെക്കു ഭാഗത്തുള്ള 36–ാം നമ്പർ തൂണിന് സമീപത്തെ മീഡിയനിലെ വിടവ് അടച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇതുമൂലം അരൂക്കുറ്റിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു ഒന്നര കിലോമീറ്റർ തെക്കുഭാഗത്തേക്ക് സഞ്ചരിച്ച് 46–ാം നമ്പർ തൂണിന് സമീപത്തുള്ള മീഡിയൻ വിടവിലൂടെ കടത്തിവിടുകയാണ്.
ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ യുടേൺ തിരിയുന്നതിനായി വാഹനങ്ങളുടെ നീണ്ടനിര മൂലം ദേശീയപാതയിൽ ഇരു ഭാഗങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നാലാമത്തെ റീച്ചിലെ അരൂർ പെട്രോൾ പമ്പിന് മുൻഭാഗത്ത് നിന്നു വടക്കോട്ട് അരൂർ ബൈപാസ് വരെയുള്ള തൂണുകൾക്ക് മുകളിൽ 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. ഇതിനായി നാലുവരി പാതയുടെ കിഴക്കും പടിഞ്ഞാറുമായി ലോഞ്ചിങ് ഗാൻട്രി സഞ്ചരിക്കുന്നതിന് റെയിൽ പാളം സ്ഥാപിച്ചാണ്.
കർശന ഗതാഗത നിയന്ത്രണം
അരൂർ –തുറവൂർ പാതയിൽ വരും ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു. എറണാകുളം ഭാഗത്തേക്ക് പോകുന്ന ദീർഘദൂര വാഹനങ്ങൾ ചങ്ങനാശേരി വഴിയും പ്രാദേശികമായുള്ള വാഹനങ്ങൾ തുറവൂർ ജംക്ഷനിൽ നിന്നു തുറവൂർ ചാവടി റോഡ് വഴി തോപ്പുംപടി വഴി എറണാകുളം ഭാഗത്തേക്കും പോകണം.എറണാകുളത്ത് നിന്നു വരുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡിലൂടെ പോകണമെന്നാണ് കരാറുകാർ പറയുന്നത്.