
കൊച്ചി കപ്പൽ അപകടം ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ എംഎസ്സി എൽസ 3 കപ്പൽ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ വിഷയം മുംബൈയിൽ ചേർന്ന പാർലമെന്റിന്റെ ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. ഉൾനാടൻ ജലഗതാഗതത്തെ കുറിച്ച് നടന്ന വർക്ഷോപ്പിലാണ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിനോട് വിഷയം ഉന്നയിച്ചത്. ചരക്കു ഗതാഗതത്തിൽ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് എംപി പറഞ്ഞു. ഈ വിഷയം വലിയ ആശങ്കകൾക്ക് വഴി വച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോസ്റ്റ് ഗാർഡും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും വിഷയം കൃത്യമായി മോണിറ്റർ ചെയ്ത് വരികയാണെന്ന് മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ മൂന്ന് ക്യാപിറ്റൽ കപ്പലുകൾ (ഐസിജി സമർത്ത്, ഐസിജി സാക്ഷാം, ഐസിജി വിക്രം) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മലിനീകരണ പ്രതികരണ കപ്പലായ സാഗർ പ്രഹരി മുംബൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. എണ്ണ ചോർച്ചയുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനായി എംഎസ്എസ് 6000 സംവിധാനം ഘടിപ്പിച്ച ഡോർണിയർ വിമാനം ഉപയോഗിച്ച് പതിവ് ആകാശ നിരീക്ഷണം നടത്തിവരുന്നു.
എംഎസ്സി പ്രതിനിധികൾ ഇതിനകം തന്നെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സംരക്ഷണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ച് ചെയ്ത എല്ലാ കണ്ടെയ്നറുകളും എംഎസ്സി ട്രാക്ക് ചെയ്യാൻ തുടങ്ങി. അവ സുരക്ഷിതമാക്കുന്നതിനും സ്ഥാനത്ത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ശന്തനു ഠാക്കൂർ, ഷിപ്പിങ് സെക്രട്ടറി ടി.കെ.രാമചന്ദ്രൻ, ഇൻലാഡ് വാട്ടർവെയ്സ് ചെയർമാൻ വിജയ് കുമാർ, ശത്രുഘ്നൻ സിൻഹ, എം.കെ.രാഘവൻ തുടങ്ങിയ എംപിമാരും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.