കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ചോർച്ച രണ്ടു വർഷം മുൻപേ കണ്ടെത്തിയിട്ടും ജിസിഡിഎ പരിഹരിക്കാൻ ശ്രമിച്ചില്ല. സ്റ്റേഡിയത്തിലെ സുരക്ഷ കണക്കിലെടുത്തു കലക്ടറുടെ നിർദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2024ൽ നടത്തിയ പരിശോധനയിലാണു ചോർച്ച ഉൾപ്പെടെ ഗുരുതര തകരാറുകൾ കണ്ടെത്തിയത്.
റിപ്പോർട്ട് ജിസിഡിഎയ്ക്കും നൽകിയിരുന്നു. 1996ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ 2009 ലാണു മേൽക്കൂര നിർമിച്ചത്.
ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനു വേദിയായപ്പോൾ കാര്യമായ നവീകരണം നടത്തിയെങ്കിലും മേൽക്കൂരയുടെ സുരക്ഷ പരിശോധിച്ചില്ല. 80234 കാണികളെ ഉൾക്കൊള്ളാനാവുന്ന സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം മുകൾ ഗാലറിയിൽ ആളുകളെ പ്രവേശിപ്പിക്കുന്നില്ല.
സ്റ്റേഡിയത്തിലെ ഫ്ലഡ്ല്ലൈറ്റുകൾ ഉറപ്പിച്ചിരിക്കുന്ന ബീമുകൾ മേൽക്കൂരയുമായി ചേരുന്ന ഭാഗത്താണു സ്റ്റീൽ സ്ട്രക്ചർ ഏറ്റവും അധികം തുരുമ്പെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത, ദീർഘകാലം ഇൗടുനിൽക്കുന്ന അലൂമിനിയം സംയുക്ത ലോഹത്തിൽ നിർമിച്ച ഷീറ്റുകൾ വച്ചാണു സ്റ്റേഡിയം മേഞ്ഞിരിക്കുന്നതെങ്കിലും അവയിലും ചോർച്ചയുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള പാത്തികളിലും ചോർച്ച കണ്ടെത്തി.
തുരുമ്പെടുത്ത് സ്റ്റീൽ സ്ട്രക്ചർ സ്ഥാനം തെറ്റുകയും ഇളകിമാറുകയും ചെയ്തിട്ടുണ്ട്. ജോയിന്റുകളിലെ തുരുമ്പ് അടിയന്തരമായി നീക്കി സ്ട്രക്ചറിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണു റിപ്പോർട്ടിലെ മുന്നറിയിപ്പ്.
സ്റ്റേഡിയത്തിലെ പ്രീ കാസ്റ്റ് സ്ലാബുകളിലെ കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്നു മാറിയിട്ടുണ്ട്. ബീമിലും തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്നിട്ടുണ്ട്.
അകത്തും പുറത്തും ജോയിന്റുകളിൽ ലീക്ക് ഉണ്ട്.
തുരുമ്പു മൂലം കോൺക്രീറ്റ് അടർന്നു വീഴുന്നതും കോൺക്രീറ്റ് സ്ട്രക്ചറിലെ വിള്ളലും അടിയന്തരമായി പരിഹരിക്കണമെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. സ്റ്റേഡിയത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും 3 വർഷത്തിൽ ഒരിക്കലെങ്കിലും സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇൗ റിപ്പോർട്ട് കയ്യിലിരിക്കെയാണ് കലൂർ സ്റ്റേഡിയത്തിൽ ലയണൽ മെസിയെയും അർജന്റീന ടീമിനെയും കൊണ്ടുവരാൻ ശ്രമിച്ചത്. സ്റ്റേഡിയം നവീകരണത്തിനു കോടിക്കണക്കിനു രൂപ ചെലവിട്ടു എന്നു പറയുമ്പോഴും ഏറ്റവും ഗുരുതരമായ ഇൗ തകരാറുകൾ പരിഹരിച്ചിട്ടുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

