കൊച്ചി ∙ കരുതലിന് അതിരില്ല; നേപ്പാൾ സ്വദേശി ദുർഗ കാമി(22) ക്ക് കേരളത്തിന്റെ ഹൃദയം. മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചാത്തന്നൂർ ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ (47) ഹൃദയം ദുർഗയിൽ മിടിക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രി വലിയൊരു നേട്ടത്തിൽ മുത്തമിടുന്നു.
രാജ്യത്ത് ഹൃദയം മാറ്റൽ ശസ്ത്രക്രിയ നടത്തുന്ന ആദ്യ ജില്ലാതല സർക്കാർ ആശുപത്രി!
ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബു 14ന് ആണു വീടിനു സമീപം മുക്കാട്ടുക്കുന്നിൽ സ്കൂട്ടർ അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണു മസ്തിഷ്ക മരണം.
അഗാധദുഃഖത്തിലും അവയവങ്ങൾ മണ്ണിനല്ല, മനുഷ്യനുകൊടുക്കാമെന്നു തീരുമാനിച്ച അമ്മ ശകുന്തളയ്ക്കും സഹോദരി ഷിജിക്കും സ്തുതി!
നേപ്പാൾ സ്വദേശിനി ദുർഗ കാമി ഹൃദ്രോഗംമൂലം മരണംകാത്തു കഴിയുകയായിരുന്നു അപ്പോൾ. അമ്മയും മൂത്തസഹോദരിയും മരിച്ച അതേ അസുഖം.
അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണു ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അപേക്ഷിച്ചു പട്ടികയിലൊരു പേരായി കാത്തിരുന്നു.
പക്ഷേ, കേന്ദ്രനിയമം പ്രതികൂലമായതിനാൽ പലപ്പോഴും അവസരം നഷ്ടമായി. സംസ്ഥാനം, മേഖല, ദേശീയം എന്നക്രമത്തിൽ സ്വദേശികൾ കഴിഞ്ഞിട്ടു മാത്രമേ വിദേശികൾക്ക് അവയവം കൊടുക്കാൻ കഴ ിയൂ.
മനുഷ്യജീവന് അതിരുകളില്ലെന്നു പ്രഖ്യാപിച്ചു കേരള ഹൈക്കോടതി കൊടുത്ത ഉത്തരവുമായി ദുർഗ കാത്തിരിക്കുമ്പോഴാണ് ഷിബുവിന്റെ ഹൃദയം ഒരാൾക്കു ജീവനേകാൻ തുടിച്ചത്.
സർക്കാർ അതിവേഗം നടപടി തുടങ്ങി.
ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് നേതൃത്വം നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷിബുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവ പലർക്കു ജീവനേകാനായി എടുത്തു.
ഹൃദയവുമായി സർക്കാരിന്റെ ഹെലികോപ്റ്റർ എറണാകുളത്തേക്കു പറന്നെത്തി. ജനറൽ ആശുപത്രിയിൽ കാത്തുനിന്ന ഡോക്ടർമാർ ഒരു നിമിഷംപോലും പാഴാക്കാതെ ദുർഗയിൽ വച്ചുപിടിപ്പിച്ചു.
7 മണിയോടെ ആ ഹൃദയം ദുർഗയിൽ മിടിച്ചു തുടങ്ങിയപ്പോൾ, ആശുപത്രിമുറ്റത്ത് സഹോദരൻ തിലക് കാമി കൈകൂപ്പി പറഞ്ഞു: ‘കേരളത്തിനു നന്ദി’.
ഹൃദയം തൊട്ട്, ജനറൽ ആശുപത്രി; നേടിയത് മൂന്നാമത്തെ ദേശീയ നേട്ടം
കൊച്ചി ∙ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിനി ദുർഗ കാമിക്ക് മാറ്റിവച്ചതോടെ എറണാകുളം ജനറൽ ആശുപത്രി നേടിയത് മൂന്നാമത്തെ ദേശീയ നേട്ടം. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയത് ഈ ആശുപത്രിയിലാണ്. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷഹിർഷായുടെ മേൽനോട്ടത്തിലായിരുന്നു ഇന്നലത്തെ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ.
ജോർജ് വാളൂരാൻ, രാഹുൽ സതീശൻ, ജിയോ പോൾ, പി.പി.രോഷ്ന, പോൾ തോമസ്, വിജോ ജോർജ് എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സൗജന്യമായി നടത്തിയ ശസ്ത്രക്രിയക്കു സർക്കാർ 12 ലക്ഷം രൂപ ചെലവാക്കി.
ഷിബുവിന്റെ 7 അവയങ്ങളാണു ദാനം ചെയ്തത്.
വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലുമുള്ള രോഗികൾക്കു നൽകി. കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും 2 നേത്ര പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമെത്തി.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിലേക്ക് ചർമവും നൽകി. സർക്കാർ ഏജൻസിയായ കെ–സോട്ടോയാണ് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഷിബുവിന്റെ സംസ്കാരം ഇന്നു നടക്കും. തീവ്രദുഃഖത്തിലും അവയവദാനത്തിനു സന്നദ്ധരായ കുടുംബത്തെ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
മകനേ നീ പലരിൽ വാഴ്ക…
ചാത്തന്നൂർ ∙ ‘‘പൊന്നുമോന്റെ ഹൃദയവും കരളും കണ്ണും വൃക്കയുമൊക്കെ ആരുടെയൊക്കെ എങ്കിലും ശരീരത്തിൽ തുടിക്കുമല്ലോ, അവൻ പലരിലൂടെ ജീവിക്കും…’’ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് 7 പേർക്കു അവയവം ദാനം ചെയ്ത ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ അമ്മ ശകുന്തള തോരാത്ത കണ്ണീരോടെ പറഞ്ഞു. ‘ഉറുമ്പിനെ പോലും ദ്രോഹിക്കാത്തവനായിരുന്നു.
അവന്റെ ജീവൻ പലർക്ക് ഉയിരായി. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ ഒരു എതിർപ്പും കൂടാതെയാണ് സമ്മതം മൂളിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കൊണ്ടു പോയത്. പിന്നെ കണ്ണ് തുറന്നിട്ടില്ല.
ശിരസ്സിനായിരുന്നു പരുക്ക്. ഓപ്പൺ സർജറി നടത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്നു അറിയിച്ചിരുന്നു.
രണ്ടു ദിവസം മുൻപാണ് മസ്തിഷ്ക മരണം സംഭവിച്ച വിവരം ഡോക്ടർമാർ പറയുന്നത്.
അവയവദാനത്തെ കുറിച്ചു അറിയിച്ചപ്പോൾ സമ്മതം നൽകാൻ മകൾ ഷിജിയോടു പറഞ്ഞു. അന്നു മുതൽ കൂടെ നിൽക്കുന്നത് ഷിജിയും ഭർത്താവുമാണ്.
അവന്റെ വരുമാനം ആയിരുന്നു എല്ലാം. ബാങ്ക് വായ്പയും മറ്റും അടയ്ക്കുന്നത് ഷിബുവിന്റെ വരുമാനത്തിൽ നിന്നാണ്.
ഇനി എന്തു ചെയ്യുമെന്ന് അറിയില്ല’– ശകുന്തള പറഞ്ഞു. മാസത്തിൽ ഒരു തവണ ഷിബു വീട്ടിൽ വരും.
നാലു ദിവസം കഴിഞ്ഞു മടങ്ങും. അതാണ് പതിവ്.
ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ഷിബുവിന്റെ വരുമാനം ആയിരുന്നു അമ്മ ശകുന്തളയുടെ ആശ്രയം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കാലപ്പഴക്കമാർന്ന ചെറിയവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
ഷിബുവിന്റെ പിതാവ് രമേശൻ കുറച്ചു വർഷം മുൻപ് മരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

