
തുമ്പിച്ചാലിലേക്ക് മാരക മാലിന്യങ്ങൾ; വീണ്ടും താമരപ്പൂക്കൾ ചീയും, മത്സ്യങ്ങൾ ചത്തുപൊങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ താമരപ്പൂക്കൾ അഴകു വിടർത്തുന്ന വിസ്തൃതമായ തുമ്പിച്ചാൽ ജലാശയത്തെ അനിയന്ത്രിതമായ മാലിന്യം ഒഴുക്കൽ നശിപ്പിക്കുമോയെന്ന് ആശങ്ക. മൂന്നു വർഷം മുൻപ് ഉണ്ടായതു പോലെ മത്സ്യക്കുരുതി വീണ്ടും സംഭവിക്കുമോയെന്ന ഭീതിയും കീഴ്മാട് പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭാ യോഗത്തിൽ നാട്ടുകാർ ഉന്നയിച്ചു. വിഷയം അടിയന്തരമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം കണ്ടെത്താമെന്നു പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവും വാർഡ് അംഗം ടി.ആർ. രജീഷും ഉറപ്പു നൽകിയെങ്കിലും ജനങ്ങളുടെ ആശങ്ക അകന്നിട്ടില്ല. മഴ ശക്തമായ ശേഷം രാസമാലിന്യവും അഴുക്കുവെള്ളവും തുമ്പിച്ചാലിലേക്കു വൻതോതിൽ ഒഴുകിയെത്തുകയാണെന്ന് അവർ പറയുന്നു.
ഇടയ്ക്കിടെ മത്സ്യങ്ങൾ ചത്തു പൊങ്ങുന്നുണ്ട്. തുമ്പിച്ചാലിൽ നിന്നുള്ള വെള്ളത്തിൽ കൈകാൽ കഴുകിയവർക്കു ദേഹമാകെ ചൊറിച്ചിൽ അനുഭവപ്പെട്ടതായി കർഷകരായ കോട്ടായി രവീന്ദ്രൻ, മരത്താംകുടി സുരേന്ദ്രൻ എന്നിവർ പറഞ്ഞു. 2022 ഒക്ടോബറിൽ രാസമാലിന്യം കലർന്ന് ഇവിടത്തെ മുഴുവൻ മീനുകളും ചത്തൊടുങ്ങിയിരുന്നു. താമരയും കാട്ടുപുല്ലും ചീയുകയും കരിയുകയും ചെയ്തു. അന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിൾ പരിശോധിച്ച്, മാലിന്യം കലർന്നതായി സ്ഥിരീകരിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.