
മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക്: കടകൾ അടച്ചുപൂട്ടി വ്യാപാരികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ റോഡ് പൊളിച്ചിട്ട് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു പോകുകയും ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളിൽ കരാറുകാരന്റെ അനാസ്ഥയും തിരിച്ചടിയായതോടെ നഗരത്തിലെ വ്യാപാരികൾ കടകൾ അടച്ചു പൂട്ടുന്നു. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണവും ഗതാഗതക്കുരുക്കിൽ പെടും എന്ന ഭയവും മൂലം റോഡ് യാത്രികർ മൂവാറ്റുപുഴ ഒഴിവാക്കി മറ്റു മാർഗങ്ങൾ തേടുകയാണ്. വാഹനങ്ങളുമായി വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സമീപ പ്രദേശങ്ങളിൽ ഉള്ളവർ മറ്റു നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ദിവസങ്ങളായി ജലവിതരണവും മുടങ്ങി . ഇതാണ് വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിടേണ്ട അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നു മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ പറയുന്നു. നഗരത്തിൽ മുപ്പതോളം കടകളാണ് ഇത്തരത്തിൽ അടച്ചു പൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മഴ ശക്തമായതോടെ നഗരത്തിലെ റോഡുകളും പാലങ്ങളും വലിയ കുഴികൾ നിറഞ്ഞു യാത്ര ദുസ്സഹമാക്കി മാറ്റി. ഇതിനിടയിലാണ് റോഡിൽ പല സ്ഥലത്തും കുഴികൾ എടുത്ത് ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്.
ഇതിന്റെ കരാർ ഏറ്റെടുത്ത ഏജൻസി ആവശ്യമായ ഉപകരണങ്ങളും തൊഴിലാളികളും ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം. പൈപ്പ് കൂട്ടി യോജിപ്പിച്ച സ്ഥലങ്ങളിൽ പൈപ്പിലൂടെ വെള്ളം കടത്തി വിടുമ്പോൾ പ്രഷർ മൂലം ചിലയിടങ്ങളിൽ ഇതു തകരാറിലാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിൽ കച്ചേരിത്താഴത്ത് ഉൾപ്പെടെ റോഡിനു നടുവിൽ വലിയ കുഴികൾ എടുത്തിരിക്കുകയാണ്. 3 ദിവസത്തിനുള്ളിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്നാണു അറിയിച്ചിരുന്നതെങ്കിലും ഇന്നലെയും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.