
സിനിമ ടിക്കറ്റ് നിരക്ക്: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ മൾട്ടിപ്ലക്സ് ഉൾപ്പെടെ സംസ്ഥാനത്തെ തിയറ്ററുകളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. കോട്ടയം തിരുവാർപ്പ് സ്വദേശി ജി. മനു നായർ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കേരള സിനിമാസ് (റെഗുലേഷൻ) നിയമം 1958, ചട്ടം എന്നിവ പ്രകാരം, ജനങ്ങൾക്കു താങ്ങാവുന്ന നിലയിൽ ഉപഭോക്തൃ സംരക്ഷണം അനുസരിച്ചും നിരക്ക് നിഷ്കർഷിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിമാൻഡ് കൂടുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. സിനിമ റിലീസായി ആദ്യ ആഴ്ചകളിലും ആഴ്ചാവസാനങ്ങളിലും അവധി ദിനങ്ങളിലും ഉയർന്ന തുക ഈടാക്കുന്നത് ഉൾപ്പെടെ തടയണം. നിശ്ചിത നിരക്കിൽ കൂടുതൽ പണം ഈടാക്കാൻ അനുവദിക്കരുത്. അമിത ടിക്കറ്റ് നിരക്ക് തടയാൻ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ നിയമപരമായ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഹർജിയിൽ അറിയിച്ചു.