
തർക്കം തീർന്നു; 24.7 കോടി രൂപ മുടക്കി നിർമിച്ച കൂറ്റൻ ടാങ്കിൽ ഇനി വെള്ളം നിറയ്ക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഒരു കിലോമീറ്റർ പൈപ്പ് 1200 എം.എം വേണോ, അതോ 1000 വേണോ? ഇൗ തർക്കം തീർന്നതോടെ കലൂർ മേഖലയിൽ ശുദ്ധജല സമൃദ്ധി ഉറപ്പായി. കലൂർ സ്റ്റേഡിയത്തിനു പിറകിൽ 24.7 കോടി രൂപ മുടക്കി നിർമിച്ച കൂറ്റൻ ടാങ്കിൽ ഇനി വെള്ളം നിറയ്ക്കാം. വെള്ളം കലൂരിലും പരിസരത്തുള്ള പ്രദേശങ്ങളിലേക്കും എത്തിക്കാൻ നിലവിലെ ജലവിതരണ ശൃംഖലയിലേക്കു കണക്ട് ചെയ്യണം. ഇതിനുള്ള ഒരു കിലോമീറ്റർ ദൂരം പൈപ്പിന്റെ വലുപ്പം എന്തുവേണമെന്നായിരുന്നു ഇത്രയും കാലം തർക്കം. ഏതായാലും, ആ തർക്കത്തിനു പരിഹാരമായി. പൈപ്പ് ഉടൻ സ്ഥാപിക്കും, വെള്ളവും കിട്ടും.
കലൂർ വാട്ടർ അതോറിറ്റി ഓഫിസിനു കീഴിൽ വരുന്ന പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ അമൃത് പദ്ധതിയിൽ വിഭാവനം ചെയ്ത പ്രോജക്ട് ആണ് ഉദ്യോഗസ്ഥരുടെ ‘ഇൗഗോയിൽ’ കുടുങ്ങിയത്. ആലുവയിൽ നിന്നുള്ള 1200 എംഎം പമ്പിങ് മെയിൻ സ്റ്റേഡിയത്തിനു പിറകിൽ കലാദർശന ജംക്ഷനിൽ വച്ചു ടാപ്പ് ചെയ്ത് 700 എംഎം ലൈനിലൂടെ വെള്ളം കൊണ്ടുവന്നു. സ്റ്റേഡിയത്തിനു സമീപത്തു നിർമിച്ച കൂറ്റൻ ഓവർ ഹെഡ് ടാങ്കിൽ നിറയ്ക്കുന്നതാണു പദ്ധതി. 40 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണു ഓവർ ഹെഡ് ടാങ്ക്. 5 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഭൂതല ടാങ്കിൽ സംഭരിക്കുന്ന വെള്ളം അവിടെ നിന്ന് 90 കുതിരശക്തിയുള്ള 4 പമ്പുകൾ സ്ഥാപിച്ചു ടാങ്കിലേക്ക് അടിച്ചു കയറ്റും. പമ്പിങ്ങിന് 2 ടാങ്കുകളാണ് ഉപയോഗിക്കുക. 2 പമ്പ് സബ്സ്റ്റിറ്റ്യൂട്ട്.
ഉയരമുള്ള ടാങ്കിൽ നിന്നു ജലവിതരണം ചെയ്യുമ്പോൾ വിതരണ ലൈനുകളുടെ ഏറ്റവും അറ്റത്തുള്ള സ്ഥലങ്ങളിൽ വരെ മർദത്തോടെ ജലം എത്തും എന്നതാണു പ്രത്യേകത. കലൂർ മേഖല ഏറെ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ്. ഇതിൽ വാട്ടർ ടാങ്ക്, ഭൂതല ടാങ്ക്, കലാദർശനയിൽ നിന്നുള്ള ടാപ്പിങ് ലൈൻ, പമ്പിങ് സ്റ്റേഷൻ, മോട്ടറുകൾ സ്ഥാപിക്കൽ എന്നിവയെല്ലാം പൂർത്തിയായി. പമ്പിങ് സ്റ്റേഷനിലേക്കു വൈദ്യുതി കണക്ഷൻ അടുത്തദിവസം കിട്ടും. പക്ഷേ, നിലവിലുള്ള വിതരണ ശൃംഖലയിലേക്കു ഓവർ ഹെഡ് ടാങ്കിൽ നിന്നു വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ ഇടുന്ന കാര്യത്തിലായിരുന്നു തർക്കം.
ഒരു കിലോമീറ്റർ ദൂരം 1200 എംഎം മൈൽഡ് സ്റ്റീൽ പൈപ്പും സ്റ്റേഡിയത്തിന്റെ ഇരുവശത്തു കൂടെയും 500 മീറ്റർ ദൂരം 700 എംഎം പൈപ്പും ഇടാനായിരുന്നു തീരുമാനം. ഇൗ വർക്ക് 5 പ്രാവശ്യം ടെൻഡർ ചെയ്തെങ്കിലും ആരും കരാറെടുത്തില്ല.മണ്ണിനടിയിൽ കുഴിയെടുത്ത് എംഎസ് പൈപ്പ് വെൽഡ് ചെയ്യുക എളുപ്പമല്ലാത്തതാണു കരാറുകാർ പിന്തിരിയാൻ കാരണം.കരാറുകാർ വരുന്നില്ലെങ്കിൽ 1200 എംഎം ഡക്ടൈൽ അയേൺ (ഡിഐ) പൈപ്പ് പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി എംഡി അനുമതി നൽകി. ചീഫ് എൻജിനീയർ പറഞ്ഞു, 1200 എംഎം ഡിഐ പൈപ്പ് ഇവിടെ ചേരില്ല, 1000 എംഎം മതി എന്നു പറഞ്ഞു. ആ തർക്കം തീർന്നത് ഇപ്പോഴാണ്. ഇനി 1000 എംഎം ഡിഐ പൈപ്പ് ഇട്ടാൽ കലൂരിലും ചുറ്റുപാടും ഇഷ്ടംപോലെ ശുദ്ധജലം കിട്ടും. ആ ജോലികൾ വൈകാതെ പൂർത്തിയാവും.