കൊച്ചി ∙ ചർച്ചകൾക്കു ചൂടേറിയിട്ടും യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ‘സസ്പെൻസ്’ തുടരുന്നതു 2021ൽ കൈവിട്ടു പോയ 5 നിയമസഭാ സീറ്റുകളിൽ. കഴിഞ്ഞ തവണ 14 ൽ 9 സീറ്റുകളിലും വിജയം നേടിയ യുഡിഎഫിനു തോൽവി സംഭവിച്ചതു കൊച്ചി, വൈപ്പിൻ, കോതമംഗലം, കളമശേരി, കുന്നത്തുനാട് മണ്ഡലങ്ങളിൽ.
ഇവിടങ്ങളിൽ ആരു സ്ഥാനാർഥിയാകുമെന്നു യുഡിഎഫ് പ്രവർത്തകരും വോട്ടർമാരും ചർച്ച ചെയ്തു തുടങ്ങിയിട്ടു നാളുകളേറെയായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര സമാപിക്കുന്നതോടെ ചർച്ചകൾക്കു വ്യക്തത കൈവരും.
ജില്ലയിലെ മുതിർന്ന യുഡിഎഫ് നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം. ജയിച്ച 9 ഇടത്തും സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കാനാണു പ്രാഥമിക ധാരണ.
കുന്നത്തുനാട്ടിൽ സജീന്ദ്രൻ തന്നെ
വ്യക്തമായ ചിത്രം തെളിയുന്നതു തൽക്കാലം കുന്നത്തുനാട്ടിലാണ്.
കെപിസിസി വൈസ് പ്രസിഡന്റും കുന്നത്തുനാട് മുൻ എംഎൽഎയുമായ വി.പി.സജീന്ദ്രൻ തന്നെയാകും അവിടെ സ്ഥാനാർഥി. കഴിഞ്ഞ വട്ടം 2,715 വോട്ടുകൾക്കാണ് അദ്ദേഹത്തെ സിപിഎമ്മിലെ പി.വി.ശ്രീനിജിൻ തോൽപിച്ചത്.
ട്വന്റി20യുടെ സ്ഥാനാർഥിത്വം സൃഷ്ടിച്ച കടുത്ത ത്രികോണ മത്സരത്തിലാണു ശ്രീനിജിൻ ജയിച്ചത്. ഇക്കുറി എൻഡിഎ മുന്നണിയുടെ ഭാഗമായാണു ട്വന്റി20 മത്സരിക്കുന്നത്.
ത്രികോണ മത്സരം ഉറപ്പാണെങ്കിലും സജീന്ദ്രനു ജയസാധ്യതയുണ്ടെന്നാണു കോൺഗ്രസ് വിശ്വസിക്കുന്നത്.
ബാബുവിന് പകരമാര്?
ദീർഘകാലമായി തൃപ്പൂണിത്തുറയുടെ മുഖമായ സിറ്റിങ് എംഎൽഎ കെ.ബാബു മത്സര രാഷ്ട്രീയത്തോടു വിട പറയൽ പ്രഖ്യാപിച്ചതോടെ ഇക്കുറി പുതിയ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകും.
കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു, മുതിർന്ന നേതാവ് അജയ് തറയിൽ, നടൻ രമേഷ് പിഷാരടി തുടങ്ങി പേരുകൾ പലതും കേൾക്കുന്നുണ്ടെങ്കിലും അവർ ആരുമല്ലാതെ, സർപ്രൈസ് സ്ഥാനാർഥിയെത്താനാണു സാധ്യതയേറെ. വൈപ്പിനിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, മുൻ മേയർ ടോണി ചമ്മണി തുടങ്ങിയവരുടെ പേരുകൾ ചർച്ചകളിലുണ്ട്.
സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ കെ.എൻ.ഉണ്ണിക്കൃഷ്ണൻ മാറിയേക്കുമെന്ന സൂചനകളും വൈപ്പിനിൽ കോൺഗ്രസിനു പുതിയ ഊർജം നൽകുന്നുണ്ട്.
കൊച്ചി പിടിക്കാൻ ഷിയാസ്?
ജില്ലാ നേതൃത്വത്തിലെ യുവ മുഖമായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ മത്സരിക്കാൻ സാധ്യതയേറെ. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷന്റെ പേരും അന്തരീക്ഷത്തിലുണ്ട്.
കഴിഞ്ഞ തവണ സിപിഎമ്മിലെ കെ.ജെ.മാക്സി കോൺഗ്രസിലെ ടോണി ചമ്മണിയെ തോൽപിച്ചാണു രണ്ടാം തവണയും കൊച്ചി ചുവപ്പിച്ചത്.
കളമശേരിയിൽ കഴിഞ്ഞ തവണ സിപിഎമ്മിലെ പി.രാജീവിനോടു പരാജയപ്പെട്ടെങ്കിലും മുസ്ലിം ലീഗിലെ വി.ഇ.അബ്ദുൽ ഗഫൂർ തന്നെയാകും ഇത്തവണയും സ്ഥാനാർഥി. മണ്ഡലം ഏറ്റെടുക്കാനോ വച്ചു മാറാനോ കോൺഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ലീഗ് താൽപര്യപ്പെട്ടില്ല.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ചു പരാജയപ്പെട്ട കോതമംഗലം ഏറ്റെടുക്കാനും പകരം പെരുമ്പാവൂരോ മൂവാറ്റുപുഴയോ നൽകാനും കോൺഗ്രസ് നേരത്തേ ആലോചിച്ചിരുന്നു.
കഴിഞ്ഞ തവണ പരാജയപ്പെട്ട ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനു കേരള കോൺഗ്രസ് ഒരവസരം കൂടി നൽകാനാണു സാധ്യത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

