
ഹമ്പട കേമാ, പഞ്ഞിക്കുട്ടാ! തീരത്ത് ‘പെടപെടയ്ക്കണ’ പഞ്ഞിക്കെട്ട്; ആദ്യം ആശങ്ക, പിന്നെ ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വലിയഴീക്കൽ ∙ പുലർച്ചെ മുതൽ മഴ, കാറ്റ്, കലികൊണ്ട കടൽ. അതിനു മീതേയാണു മറ്റൊരാശങ്ക ഒഴുകിയെത്തി തീരത്തടിഞ്ഞത്. പിന്നെ ആ ആശങ്ക മണിക്കൂറുകൾ തീരത്തേക്ക് അടിച്ചുകയറിക്കൊണ്ടിരുന്നു. ഒടുവിൽ, അതു പഞ്ഞിക്കെട്ടുകളായി കനം കുറഞ്ഞു. പകൽ തെളിഞ്ഞു തുടങ്ങുന്നതിനു മുൻപാണു മത്സ്യത്തൊഴിലാളിയായ തറയിൽ കടവ് നെടിയത്ത് വീട്ടിൽ സജിമോനും സുഹൃത്ത് സുരേഷും അതു കണ്ടത്. കടലേറ്റം ശക്തമായതിനാൽ സ്ഥിതി നോക്കാനിറങ്ങിയതാണു രണ്ടുപേരും. തിരകൾക്കു മീതേ വലിയൊരു ചതുരം ഒഴുകുന്നതാണ് ആദ്യം കണ്ടത്. കാണെക്കാണെ അതൊരു കണ്ടെയ്നറിന്റെ വശമാണെന്നു വ്യക്തമായി.
കപ്പൽ മുങ്ങിയ വാർത്തയറിഞ്ഞിരുന്നതിനാൽ ആദ്യം ഭയമായിരുന്നെന്ന് ഇരുവരും പറയുന്നു. തെക്കോട്ടൊഴുകിയ കണ്ടെയ്നർ 150 മീറ്ററോളം നീങ്ങി തറയിൽക്കടവ് ജംക്ഷനു സമീപത്തെ പുലിമുട്ടിൽ തട്ടിനിന്നു. പിന്നെ തിരയിൽ പെട്ടു തകർന്നു തുടങ്ങി. കടലിന്റെ ആക്രമണം ശക്തമായപ്പോൾ പുലിമുട്ടിൽ ഇടിച്ചു പൊളിഞ്ഞ കണ്ടെയ്നറിന്റെ ഒരു ഭാഗം പുലിമുട്ടിന്റെ തെക്കുഭാഗത്തേക്കു പോയി അടിഞ്ഞു. വിവരമറിഞ്ഞു കൂടുതൽ നാട്ടുകാരും മത്സ്യത്തൊഴിലാളികളും എത്തിയിരുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ചു ജനപ്രതിനിധികളും പൊലീസും മറ്റ് ഉദ്യോഗസ്ഥരും എത്തിയതോടെ പ്രദേശം ഭീതിയുടെ വലിയൊരു പരപ്പായി. പിന്നാലെ പഞ്ചായത്തിന്റെയും പൊലീസിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും ജാഗ്രതാ നിർദേശങ്ങൾ വന്നു. കണ്ടെയ്നർ അടിഞ്ഞതിന്റെ പരിസരത്തേക്കു പ്രവേശനം തടഞ്ഞു പൊലീസ് കയർ കെട്ടി. സമീപത്തെ വീട്ടുകാർ 200 മീറ്റർ അകലേക്കു മാറണമെന്നു വാഹനത്തിൽ ഉച്ചഭാഷിണി വച്ചുള്ള അറിയിപ്പ് തീരദേശ റോഡിൽ മുഴങ്ങി.കണ്ടെയ്നറിന്റെ ലോഹഭിത്തികൾ തകർന്നതോടെ ഓറഞ്ച് നിറവും ചതുരാകൃതിയുമുള്ള വലിയ നൈലോൺ പാക്കറ്റുകൾ തീരത്തേക്കു തെറിച്ചുവീണു. ചിലതു പൊട്ടി ഉള്ളിലെ ‘വെളുത്ത വസ്തു’ പാറക്കെട്ടുകളിൽ പരന്നു.
കപ്പൽ മുങ്ങിയെന്നും കണ്ടെയ്നറുകൾ ആലപ്പുഴയുടെ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നുമുള്ള വാർത്തകളറിഞ്ഞു ഞായറാഴ്ച വൈകുന്നേരം മുതൽ തീരദേശ ജനത ഭയത്തിലായിരുന്നു. അത് ഇരട്ടിപ്പിച്ചുകൊണ്ടാണ് ഇന്നലെ രാവിലെ കണ്ടെയ്നർ ഒഴുകിയെത്തിയത്. കണ്ടെയ്നറിൽ പഞ്ഞിയാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം വരാത്തതിനാൽ ആശങ്ക വളർന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരാണു സ്ഥിരീകരിക്കേണ്ടതെന്നു കലക്ടറും മറ്റും അറിയിച്ചതോടെ അവർക്കായുള്ള കാത്തുനിൽപായി. ഇടയ്ക്കു തീരരക്ഷാസേനയുടെ രണ്ടു ചെറുവിമാനങ്ങൾ താഴ്ന്നുപറന്നു സ്ഥിതി പരിശോധിച്ചതോടെ കൂടിനിന്നവരുടെ മുഖങ്ങളിൽ ആശങ്ക വർധിച്ചു.
രാവിലെ കൊച്ചിയിൽനിന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പുറപ്പെട്ടെന്ന് അറിഞ്ഞെങ്കിലും ഉച്ചവരെ കാണാതായപ്പോൾ നാട്ടുകാരിൽ ചെറിയ പ്രതിഷേധമുയർന്നു. മന്ത്രി പി.പ്രസാദ് സ്ഥലത്തെത്തിയപ്പോൾ പരാതിപ്പെട്ടവരെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണികഴിഞ്ഞപ്പോൾ 2 കസ്റ്റംസ് സൂപ്രണ്ടുമാരും ഒരു ഇൻസ്പെക്ടറും എത്തി പഞ്ഞി തന്നെയെന്നു സ്ഥിരീകരിച്ചു. കണ്ടെയ്നർ നമ്പറും കപ്പലിലെ ചരക്കുകളുടെ വിവരങ്ങളും ഒത്തുനോക്കിയാണു പഞ്ഞിതന്നെയെന്ന് ഉറപ്പിച്ചതെന്ന് അവർ പറഞ്ഞു.
അതോടെ പിരിമുറുക്കം ആശ്വാസമായി അയഞ്ഞു. പൊലീസ് സുരക്ഷയുടെ കയർ കടന്നു നാട്ടുകാർ കണ്ടെയ്നറിനു സമീപമെത്തി. ചിലർ കുടകൊണ്ടു പഞ്ഞിക്കെട്ടുകളിൽ കുത്തിനോക്കി. ചിലർ കയ്യിലെടുത്തു പരിശോധിച്ചു. ചിലർ ഈർപ്പമില്ലാത്ത പഞ്ഞി പറത്തി അൽപം വിനോദം കണ്ടെത്തി. ആൾക്കൂട്ടവും പൊലീസ് സന്നാഹവും അയഞ്ഞുതുടങ്ങി. പൊളിഞ്ഞ കണ്ടെയ്നറിന്റെ ഭാഗങ്ങൾ ഉയർത്തുന്നതിനിടയിൽ വൈകിട്ടു ക്രെയിൻ മണ്ണിൽ പുതഞ്ഞതു കുറച്ചുനേരം തടസ്സം സൃഷ്ടിച്ചു. മണ്ണുമാന്തിയന്ത്രം എത്തിച്ചു പ്രശ്നം പരിഹരിച്ചു. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിനാണ് എത്തിച്ചത്.
ആ കണ്ടെയ്നർ FSCU 988596 – 8
FSCU 988596 – 8 എന്നതാണു കണ്ടെയ്നറിന്റെ നമ്പർ. ഫ്ലോറൻസ് എന്നു കണ്ടെയ്നറിനുമേൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു ഹോങ് കോങ് ആസ്ഥാനമായ, കണ്ടെയ്നറുകൾ വിൽക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്ന കമ്പനിയാണ്.കണ്ടെയ്നറിലുണ്ടായിരുന്ന പാക്കറ്റുകളിൽ സോഫിടെക്സ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ബുർക്കിന ഫാസോയിലെ പരുത്തി നിർമാണ കമ്പനിയാണ്.