
ചെങ്ങന്നൂരിൽ കെഎസ്ആർടിസി– ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: പരുക്കേറ്റത് 69 പേർക്ക്– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ എംസി റോഡിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 69 പേർക്ക് പരുക്ക്. ആറുപേരുടെ നില ഗുരുതരം. ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ 22ന് രാവിലെ 10.16നായിരുന്നു അപകടം. അടിമാലിയിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസും അടൂർ കൈതയ്ക്കലിൽ നിന്നു കോട്ടയം കങ്ങഴ പത്തനാട്ടേക്കു വിവാഹനിശ്ചയത്തിനായി പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തിൽപെട്ടത്. കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ചെങ്ങന്നൂർ, കല്ലിശേരി, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി. ക്രെയിൻ ഉപയോഗിച്ചു വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കെഎസ്ആർടിസി ബസ് ഡ്രൈവർ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഷെറിൻ രാജിന്റെ ഇടതുകാൽ ഒടിഞ്ഞു. യാത്രക്കാരനായ ചെറിയനാട് സ്വദേശി രാജേഷ് ആർ .നായരുടെ കണ്ണിനു പരുക്കേറ്റു. ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന ചെറുകുന്ന് വിളയിൽ സന്തോഷിനു മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ മൂക്കിന്റെ പാലവും തകർന്നു.
പുത്തൻവീട്ടിൽ ബിജു, ശ്രീലക്ഷ്മി (16) എന്നിവരുടെ പല്ലുകൾ ഒടിഞ്ഞു. സിദ്ധാർഥിന്റെ (15) തുടയെല്ല് ഒടിഞ്ഞു. പ്ലാന്തുണ്ടിൽ പ്രസന്നൻ, സഹോദരൻ പ്രദീപൻ എന്നിവരുടെ കൈകൾ ഒടിഞ്ഞു. സമീപവാസികളും അഗ്നിരക്ഷാസേനയും ഡിവൈഎസ്പി ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനം നടത്തി. മന്ത്രി സജി ചെറിയാൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, നഗരസഭാധ്യക്ഷ ശോഭ വർഗീസ് എന്നിവർ നേതൃത്വം നൽകി.