ആലപ്പുഴ ∙ ദേശീയപാത നിർമാണത്തിലെ അഴിമതിയും കരാർ നൽകിയതിലെ ക്രമക്കേടും റോഡിന്റെ തകർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ലോക്സഭയിൽ ഉന്നയിച്ചു. നിയമവിധേയമാക്കിയ കൊള്ളയാണു നടക്കുന്നതെന്നും അഴിമതി അന്വേഷിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
അഴിയൂർ-വെങ്ങളം റീച്ചിൽ 40 കിലോമീറ്റർ ഭാഗത്തിന്റെ കരാർ 1,838 കോടിക്കു ലഭിച്ച അദാനി എന്റർപ്രൈസസ്, അഹമ്മദാബാദിലെ വാഗഡ് ഇൻഫ്ര എന്ന കമ്പനിക്കു 971 കോടിക്ക് ഉപകരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഉപകരാർ ലഭിച്ച കമ്പനിക്കു റോഡ് നിർമിക്കാൻ ഒരു കിലോമീറ്ററിന് 23.7 കോടി മാത്രം മതിയെന്നിരിക്കെ അദാനിക്കു 45 കോടി ചെലവ് കണക്കാക്കിയത് എങ്ങനെയെന്നും ഒരു റീച്ചിൽനിന്നു മാത്രം അദാനി 1,310 കോടിയുടെ അധിക ലാഭം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമാണത്തിലെ ഇപിസി മാതൃകയിൽ കിലോമീറ്ററിന് 26 – 32 കോടിയാണു ചെലവ്.
എന്നാൽ 2016ൽ മോദി സർക്കാർ കൊണ്ടുവന്ന എച്ച്എഎം മാതൃകയിലൂടെയാണ് ഈ അഴിമതിക്ക് അവസരമൊരുക്കിയത്. എച്ച്എഎം പ്രകാരം പദ്ധതി ചെലവിന്റെ 40% നിർമാണ സമയത്തും 60% പലിശ സഹിതം 15 വർഷം കൊണ്ടും നൽകും.
ഇതിലൂടെ നിർമാണ സമയത്തുതന്നെ കരാറുകാരന് 735 കോടി ലഭിക്കുന്നു. 15 വർഷം കൊണ്ട് 1,112 കോടി ആനുവിറ്റിയായും 940 കോടി പലിശയായും ലഭിക്കും.
വെറും 971 കോടി മുടക്കി സ്വന്തമായി ഒരു ഇഷ്ടിക പോലും വയ്ക്കാതെ 2,000 കോടിയിലേറെ ലാഭമുണ്ടാക്കുന്ന മാതൃകയാണിത്.ഇത്രയേറെ പണം ചെലവിട്ടു നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
5 വർഷംകൊണ്ടു പൂർത്തിയാക്കേണ്ട റോഡ് നവീകരണം 8 വർഷം കഴിഞ്ഞിട്ടും പകുതി പോലുമായില്ല.
കേരളത്തിൽ പലയിടത്തും റോഡ് ഇടിഞ്ഞു താഴുന്നു. സർവീസ് റോഡുകളിൽ വെള്ളക്കെട്ടാണ്.
കോഴിക്കോടും കൊല്ലത്തും നിർമാണത്തിനിടെ റോഡ് തകർന്നു. ആലപ്പുഴയിൽ നിർമാണ സ്ഥലത്തെ അപാകത കാരണം ഒരാൾ മരിച്ചു.
അശാസ്ത്രീയ നിർമാണവും വേഗത്തിൽ പണി തീർത്തു ലാഭമുണ്ടാക്കാനുള്ള ശ്രമവുമാണ് ഇതിനൊക്കെ കാരണമെന്നും വേണുഗോപാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

