
വൻതോതിൽ പ്ലാസ്റ്റിക് അടിയുന്നു; കോട്ടത്തോടിനു ശ്വാസം മുട്ടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന കോട്ടത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറയുന്നു. കോട്ടത്തോട് അച്ചൻകോവിലാറ്റിൽ പതിക്കുന്ന സ്ഥലത്തു വൻതോതിൽ പ്ലാസ്റ്റിക് അടിഞ്ഞിരിക്കുകയാണ്. മിൽക് സൊസൈറ്റിക്കു സമീപത്തും മാലിന്യം കെട്ടിക്കിടന്നു കൊതുകു വളരുന്ന സാഹചര്യമാണ്. കൃത്യമായി മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തതാണ് പ്രധാന പ്രശ്നം. മഴക്കാല പൂർവ ശുചീകരണം പോലും പ്രഹസനമായി മാറി എന്നാണ് ആക്ഷേപം. ഓടകളിലെ മാലിന്യം കോരി അതിന്റെ വശത്തു തന്നെ കൂട്ടി വച്ചതിനാൽ മഴയത്തു വീണ്ടും അവ ഒലിച്ചിറങ്ങി ഓടയിലേക്കുതന്നെ വീണു. ഇത് നഗരസഭാ പ്രദേശത്തു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
കോട്ടത്തോടിന്റെ സമീപത്തു തന്നെയാണു ജല അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു പമ്പ് ചെയ്യുന്ന വെള്ളമാണു ബിഎച്ച് സ്കൂളിനു സമീപത്തുള്ള ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നത്. അതിനാൽ വെള്ളം മലിനപ്പെടുന്നുണ്ടോയെന്നും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. മഴക്കാല ആരംഭത്തിനു മുന്നോടിയായി ശുദ്ധീകരണശാലയിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയതായി ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി. കാലപ്പഴക്കം വന്ന പൈപ്പാണ് ജലവിതരണത്തിനു ഉപയോഗിക്കുന്നതെന്നും പൈപ്പ് പൊട്ടുന്നതു സ്ഥിരം സംഭവമായതിനാൽ പലപ്പോഴും ജലവിതരണവും മുടങ്ങുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.