
വെള്ളപ്പൊക്കം: കുട്ടനാട്ടിൽ പ്ലാവുകൾ വ്യാപകമായി നശിക്കുന്നു; പ്രളയത്തെ അതിജീവിച്ച മരങ്ങൾ പോലും കരിഞ്ഞുണങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മങ്കൊമ്പ് ∙ വെള്ളപ്പൊക്കത്തിനു ശേഷം കുട്ടനാട്ടിൽ പ്ലാവുകൾ വ്യാപകമായി നശിക്കുന്നു. 2018ലെയും 2019ലെയും പ്രളയത്തെ അതിജീവിച്ച മരങ്ങൾ പോലും ഇത്തവണ കരിഞ്ഞുണങ്ങിയതു ജനങ്ങളെ ആശങ്കയിലാക്കി. ഹൈബ്രിഡ് പ്ലാവിനങ്ങൾ അടക്കം വ്യാപകമായി നശിച്ചു. മങ്കൊമ്പ് അടക്കമുള്ള പ്രദേശങ്ങളിൽ ആഞ്ഞിലിയും കടപ്ലാവും ഉണങ്ങി. മേയ് അവസാന വാരത്തിൽ തുടങ്ങിയ വെള്ളപ്പൊക്കം ജൂൺ ആദ്യവാരത്തിൽ കുറഞ്ഞിരുന്നു. ഒരാഴ്ചയിലേറെ നീണ്ടു നിന്ന വെള്ളപ്പൊക്കമാണു പ്ലാവുകൾ നശിക്കാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. 2018 ലെ പ്രളയശേഷം കൃഷി ഭവൻ വഴിയും പഞ്ചായത്തുകൾ വഴിയും ലഭിച്ച പ്ലാവുകൾ അടക്കം പലരും നട്ടു പിടിപ്പിച്ചിരുന്നു.
വേഗത്തിൽ കായ്ക്കുന്ന പ്ലാവിനങ്ങൾ ലഭിച്ചതിനാൽ 100 രൂപ മുതൽ 2500 രൂപ വരെ വിലകൊടുത്തു വാങ്ങിയ തൈകളും പലരും നട്ടിരുന്നു. പലതും കായ്ച്ചു തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി കരിഞ്ഞു തുടങ്ങിയത്. വെള്ളത്തെ പ്രതിരോധിക്കാൻ പ്രയാസമുള്ള മരമായതിനാൽ പലരും സാധാരണ തറ നിരപ്പിൽ നിന്നു മണ്ണിട്ട് ഉയർത്തിയാണു പ്ലാവ് നട്ടു പിടിപ്പിച്ചിരുന്നത്. ചില സ്ഥലങ്ങളിൽ ചുവടിനു മുകളിൽ വെള്ളം കയറാതെയും മരങ്ങൾ കരിഞ്ഞ് ഉണങ്ങിയിട്ടുണ്ട്. ഒരാഴ്ചയിലേറെ സമയം വെള്ളം കിടന്നതു മൂലം വേരുകൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതു പ്ലാവുകൾ നശിക്കാൻ കാരണമായതായി മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു.
വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ മണ്ണിലെ ഓക്സിജന്റെ അളവു വളരെ വേഗത്തിൽ കുറയുന്നു. ഓക്സിജന്റെ അഭാവത്തിൽ രോഗകാരികളായ കുമിളുകളും ബാക്ടീരിയയും വർധിക്കുന്നതു വേരു ചീയലിനു കാരണമാകുന്നു. ഓക്സിജന്റെ അഭാവത്തിൽ മണ്ണിൽ രൂപപ്പെടുന്ന ഹൈഡ്രജൻ സൾഫൈഡ്, മീഥൈൽ, ജൈവ അമ്ലങ്ങൾ മുതലായവ വേരുപടലത്തിനു ഹാനികരമാണ്. പ്ലാവിന്റെ പോഷക ആഗിരണ വേരുകൾ കൂടുതലും മണ്ണിന്റെ ഉപരിതലത്തോടു ചേർന്നാണ്. ഇവയ്ക്കു നാശം സംഭവിച്ചാൽ മരം രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ പറഞ്ഞു. തുരിശിന്റെ അംശമുള്ള കുമിൾനാശിനികൾ 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ 20 ലീറ്റർ കുമിൾനാശിനി മിശ്രിതം 15 ദിവസത്തെ ഇടവേളകളിൽ പ്ലാവിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ ഏതെങ്കിലും വേരു ചീയാതെ ഉണ്ടെങ്കിൽ മരങ്ങളെ രക്ഷിച്ചെടുക്കാൻ സാധ്യതയുള്ളതായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു.