
മഴ മാറി നിന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ മഴ മാറി നിന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് മികച്ച തോതിൽ കുറഞ്ഞു തുടങ്ങി. നീരേറ്റുപുറത്ത് ഒന്നര അടിയും ചമ്പക്കുളത്ത് ഒരടിയും ജലനിരപ്പ് താഴ്ന്നു. മറ്റു മേഖലകളിൽ 10 മുതൽ 19 സെന്റീമീറ്റർ വരെ ജലനിരപ്പ് താഴ്ന്നു. അതേസമയം കിടങ്ങറ ഒഴികെ മറ്റെല്ലായിടത്തും ജലനിരപ്പ് ഇപ്പോഴും അപകടം നിലയ്ക്കു മുകളിലാണ്. താലൂക്കിൽ പുതുതായി 2 ദുരിതാശ്വാസ ക്യാംപുകളും 103 ഭക്ഷണ വിതരണ കേന്ദ്രങ്ങളും തുറന്നു. ഇന്നലെ മാത്രം നീരേറ്റുപുറത്ത് 44 സെന്റീമീറ്റർ, ചമ്പക്കുളത്തു 31 നെടുമുടിയിൽ 19, പള്ളാത്തുരുത്തി, കിടങ്ങറയിൽ 12, മങ്കൊമ്പിൽ 11, കാവാലത്ത് 10 സെന്റീമീറ്റർ ജലനിരപ്പ് താഴ്ന്നു.
കിടങ്ങറയിൽ അപകട നിലയിലും 2 സെന്റീമീറ്റർ താഴെയാണു ജലനിരപ്പ്. എസി റോഡിലെ വെള്ളക്കെട്ട് പല ഭാഗങ്ങളിലും തുടരുന്നു. കാവാലത്തു നിന്നു കൈനടി വഴി ചങ്ങനാശേരിക്കു കെഎസ്ആർടിസി ബസ് സർവീസ് നടത്തി. കാവാലത്തു നിന്നു കൃഷ്ണപുരം വഴിയും കുട്ടനാട്ടിലെ മറ്റു ഗ്രാമീണ മേഖലകളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്നലെയും പുനരാരംഭിച്ചില്ല. ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ കാവാലം–തട്ടാശേരി ജങ്കാർ സർവീസ് ഇന്നലെയും പുനരാരംഭിച്ചില്ല.
ജലനിരപ്പ് ഇതേ രീതിയിൽ താഴുകയാണെങ്കിൽ നാളെ ജങ്കാർ സർവീസ് പുനരാരംഭിക്കും. താലൂക്കിൽ 18 ദുരിതാശ്വാസ ക്യാംപുകളും 678 ഭക്ഷണ വിതരണം കേന്ദ്രങ്ങളുമാണു പ്രവർത്തിക്കുന്നത്. 18 ദുരിതാശ്വാസ ക്യാംപുകളിലായി 318 കുടുംബങ്ങളിലെ 883 അംഗങ്ങളാണുള്ളത്. 678 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലായി 32521 കുടുംബങ്ങളിലെ 1,29,858 പേർക്കാണു ഭക്ഷണം നൽകുന്നത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ് അപകടനില ക്രമത്തിൽ. പള്ളാത്തുരുത്തി 1.46 ( 1.40 ), കാവാലം 1.63 (1.40 ), നെടുമുടി 1.60 (1.45 ), മങ്കൊമ്പ് 1.62 ( 1.35 ), ചമ്പക്കുളം 1.76 (1.69), കിടങ്ങറ 1.95 (1.97)നീരാറ്റുപുറം 2.72 (2.42).
ഉൾപ്രദേശങ്ങളിലെ വീടുകൾ ഇപ്പോഴും വെള്ളത്തിൽ തന്നെ
എടത്വ ∙ നദികളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ഉൾപ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളംകയറി കിടക്കുകയാണ്. പ്രധാന പാതകളിൽ ഒഴികെ മറ്റു റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. എടത്വ ഡിപ്പോയിൽ നിന്നും ഹരിപ്പാട് ഡിപ്പോയിൽ നിന്നും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എടത്വ വീയപുരം റോഡിൽ നിന്നും പൂർണമായും വെള്ളം ഇറങ്ങാത്തതിനാൽ ഇന്നലെയും കെഎസ്ആർടിസി സർവീസ് നടത്തിയില്ല.
ഇന്ന് ഉച്ചയോടെ ട്രയൽ നടത്തിയ ശേഷം സർവീസ് നടത്തുമെന്ന് എടത്വ ഡിപ്പോ ഇൻ ചാർജ് രശ്മി നാഥ് പറഞ്ഞു.നിർത്തിവച്ചിരിക്കുന്ന എടത്വ പാരേത്തോട് ആലും തുരുത്തി, എടത്വ വെട്ടുതോട് കളങ്ങര, എടത്വ കൊടുപ്പുന്ന, നീരേറ്റുപുറം മുട്ടാർ കിടങ്ങറ റോഡുകളിൽ കൂടി ഇന്നും സർവീസ് നടത്താൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. വെള്ളം പൊങ്ങിക്കിടന്നതിനാൽ വലിയ തോതിൽ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. കിണറുകളിലെ വെള്ളം കവിഞ്ഞൊഴുകിയതിനാൽ വെള്ളം വറ്റിച്ച് ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ച ശേഷമേ ഉപയോഗ യോഗ്യമാക്കാൻ കഴിയൂ.
പൊതു ടാപ്പുകളും പല സ്ഥലത്തും വെള്ളത്തിനടിയിലായിരുന്നു. ദൂരെ സ്ഥലങ്ങളിൽ പോയി വില കൊടുത്ത് വെള്ളം വാങ്ങിയാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. വെള്ളം വീടുകളിൽ നിന്നും ഇറങ്ങാത്തതിനാൽ ക്യാംപുകളിൽ കഴിയുന്നവർ ഇപ്പോഴും മാറാൻ തയാറായിട്ടില്ല. കണ്ടങ്കരി, തലവടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണലേസ് എൽപി സ്കൂൾ, മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെല്ലാം ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. കുട്ടനാട്ടിൽ 16 ക്യാംപുകളിലായി 293 കുടുംബങ്ങളാണ് ഉള്ളത്. 856 പേരെ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 579 ഗ്രൂവൽ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.