സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെയും മുൻ മാനേജ്മെന്റുകളുടെയും നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. പുനരുപയോഗ ഊർജ (റിന്യൂവബിൾ എനർജി) പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിലാ’ണെ’ന്ന് കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കവേ അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. കെഎസ്ഇബി മുൻ ചെയർമാൻമാർ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു വിമർശനം.
പുനരുപയോഗ ഊർജ പദ്ധതികളെ എതിർക്കാൻ ചിലർ അനാവശ്യ തടസങ്ങൾ ഉന്നയിക്കുകയാണ്. ഇതിനു പിന്നിലെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമാണ്.
നിലവിൽ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഈ വർഷം ഇത് 16,000 കോടിയായി ഉയരും.
ഉദ്യോഗസ്ഥരിൽ ചിലർക്ക് ‘കുളം കലക്കി മീൻ പിടിക്കുന്ന’ സമീപനമാണുള്ളതെന്നും ഇത്തരം കാര്യങ്ങളാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഒപ്പിട്ടിരുന്നു.
എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ ആരോപിച്ച് എട്ടു വർഷത്തിനു ശേഷം കഴിഞ്ഞ സർക്കാർ ഈ കരാർ റദ്ദാക്കി. പകരം കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനു പകരമായി 8 രൂപ മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയാണ് ചെയ്തത് എന്നും അദ്ദേഹം വിമർശിച്ചു.
നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത മാർഗം വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുനരുപയോഗ ഊർജത്തെയും സൗരോർജത്തെയും പ്രോത്സാഹിപ്പിക്കുന്ന പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കും.
പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസിയും ഇതിനൊപ്പം പുറത്തിറക്കും. ജലവൈദ്യുത പദ്ധതികൾക്ക് നിലവിൽ പരിമിതികളുള്ളതിനാൽ നോൺ-കൺവെൻഷണൽ എനർജി സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകതയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പുറത്തുനിന്നും വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്.
എങ്കിലും പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവയ്ക്കാതെ അത് കാര്യക്ഷമമായി പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

