റിസർവ് ബാങ്കിന്റെയടക്കം പ്രവചനങ്ങളെ നിഷ്പ്രഭമാക്കി നടപ്പുവർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലും ഇന്ത്യയുടെ ജിഡിപി മുന്നേറ്റം. 8.2 ശതമാനമാണ് കഴിഞ്ഞ പാദത്തിലെ വളർച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട
റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ 6 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്.
മുൻവർഷത്തെ സമാനപാദത്തിൽ 5.6 ശതമാനവും നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനവുമായിരുന്നു വളർച്ചനിരക്ക്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 50% ഇറക്കുമതി തീരുവ കാര്യമായ ആഘാതമായില്ലെന്നും ജിഎസ്ടി പരിഷ്കാരം ഗുണം ചെയ്തുവെന്നും വ്യക്തമാക്കുന്നതാണ് കഴിഞ്ഞപാദ ജിഡിപി മുന്നേറ്റം. ജിഎസ്ടി വെട്ടിക്കുറച്ചതിന്റെ നേട്ടം പൂർണമായി കിട്ടിത്തുടങ്ങുംമുൻപേ മികച്ച വളർച്ച നേടാനായതും ആശ്വാസമാണ്.
സെപ്റ്റംബർ 22ന് ആണ് ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തിൽ വന്നത്. റിസർവ് ബാങ്ക് 7%, റോയിട്ടേഴ്സ് 7.3%, ഇക്ര 7%, ഇന്ത്യ റേറ്റിങ്സ് 7.2% എന്നിങ്ങനെ വളർച്ചയാണ് ഇന്ത്യയ്ക്ക് പ്രവചിച്ചിരുന്നത്.
ഇവയെയെല്ലാം കടത്തിവെട്ടുന്നതായി കഴിഞ്ഞപാദത്തിലെ കുതിപ്പ്.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) എന്ന പട്ടം ഇന്ത്യതന്നെ നിലനിർത്തുകയും ചെയ്തു. ഈ രംഗത്തെ പ്രധാന എതിരാളിയായ ചൈനയുടെ ജിഡിപി വളർച്ച 4.8% മാത്രം.
യുഎസ് ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രതീക്ഷിക്കുന്ന വളർച്ച 4 ശതമാനത്തിനടുത്ത്.
ജപ്പാൻ നെഗറ്റീവ് 0.4%, ജർമനി പൂജ്യം ശതമാനം, യുകെ 0.1% എന്നിങ്ങനെയുമാണ് വളർന്നത്.
കഴിഞ്ഞ 6 പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിൽ രേഖപ്പെടുത്തിയത്. കണക്ക് ഇങ്ങനെ:
∙ 2024-25 ഏപ്രിൽ-ജൂൺ : 6.5%
∙ ജൂലൈ-സെപ്റ്റംബർ : 5.6%
∙ ഒക്ടോബർ-ഡിസംബർ : 6.4%
∙ ജനുവരി-മാർച്ച് :7.4%
∙ 2025-26 ഏപ്രിൽ-ജൂൺ : 7.8%
∙ ജൂലൈ-സെപ്റ്റംബർ : 8.2%
മാനുഫാക്ചറിങ്ങിന്റെ വൻ തിരിച്ചുവരവ്
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ ‘ഗംഭീര’ തിരിച്ചുവരവാണ് കഴിഞ്ഞപാദത്തിലെ ജിഡിപി മുന്നേറ്റത്തിന് വലിയ കരുത്തായത്.
2024-25ലെ സമാനപാദത്തിലെ 2.2ൽ നിന്ന് കഴിഞ്ഞപാദത്തിൽ ഈ മേഖലയുടെ വളർച്ച 9.1 ശതമാനത്തിലേക്ക് കുതിച്ചുയർന്നു.
കാർഷിക മേഖലയുടെ വളർച്ച 4.1ൽ നിന്ന് 3.5 ശതമാനത്തിലേക്ക് കുറഞ്ഞത് തിരിച്ചടിയായി. ഖനന മേഖല നൈഗറ്റീവ് 0.4ൽ നിന്ന് നെഗറ്റീവ് 0.04ലേക്ക് നിലയൽപം മെച്ചപ്പെടുത്തി.
നിർമാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർച്ച 8.4ൽ നിന്ന് 7.2 ശതമാനത്തിലേക്ക് താഴ്ന്നു.
വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ യൂട്ടിലിറ്റി മേഖലയുടെ വളർച്ച 3ൽ നിന്നുയർന്ന് 4.4 ശതമാനമായി. വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയുടെ വളർച്ചനിരക്ക് 6.1ൽ നിന്ന് 7.4 ശതമാനത്തിലെത്തി.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സർവീസസ് എന്നിവ ഉൾപ്പെടുന്ന മേഖല വളർന്നത് 10.2%.
മുൻവർഷത്തെ സമാനപാദത്തിൽ 7.2 ശതമാനമായിരുന്നു. പൊതുഭരണം, പ്രതിരോധം തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖല 8.9ൽ നിന്ന് 9.7 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയതും നേട്ടമായി.
ജിഡിപി മൂല്യം 48.63 ലക്ഷം കോടി രൂപ
കഴിഞ്ഞപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഇന്ത്യയുടെ ജിഡിപി മൂല്യം 48.63 ലക്ഷം കോടി രൂപയാണ്.
മുൻവർഷത്തെ സമാനപാദത്തിലെ 44.94 ലക്ഷം കോടി രൂപയിൽ നിന്ന് 8.2% വളർന്നു. ഇതാണ് ജിഡിപി വളർച്ച.
∙ ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി.
അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.
∙ ഒന്നും (7.8%) രണ്ടും (8.2%) പാദങ്ങളിലെ ജിഡിപി വളർച്ചാനിരക്കുകൾ പ്രതീക്ഷകളെ കവച്ചുവച്ച് മുന്നേറിയതിനാൽ ഈ വർഷവും (2025-26) ഇന്ത്യ 7 ശതമാനത്തിനു മുകളിൽ ജിഡിപി വളർച്ച രേഖപ്പെടുത്താനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

