
അഞ്ച് മാസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി ഹോളി ആഘോഷത്തിന് ശേഷം തുടർച്ചയായി അഞ്ചു സെഷനുകളിൽ മുന്നേറ്റം നടത്തി. നിക്ഷേപകരുടെ ആസ്തിയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ വളർച്ച സമ്മാനിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 22 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായത്.
ഹോളിയുടെ തലേന്ന് 22397 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ആയിരം പോയിന്റിനടുത്ത് മുന്നേറി 23350 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. വെള്ളിയാഴ്ച നിഫ്റ്റി 2025ൽ ആദ്യമായി 23400 പോയിന്റിലും തൊട്ടു. ഒരാഴ്ച കൊണ്ട് 73828 പോയിന്റിൽ നിന്നും സെൻസെക്സ് 76905 പോയിന്റിലേക്കും പറന്നു. അഞ്ച് ശതമാനത്തിൽ കൂടുതൽ മുന്നേറിയ ബാങ്ക് നിഫ്റ്റി വീണ്ടും 50500 പോയിന്റിന് മുകളിലും മുന്നേറി.
ബാങ്കിങിനൊപ്പം, ഫിനാൻഷ്യൽ, ഫാർമ, റിയൽറ്റി, ഇൻഫ്രാ, റിയൽറ്റി, എനർജി, ഓട്ടോ സെക്ടറുകളും നിഫ്റ്റി -500 , നിഫ്റ്റി നെക്സ്റ്റ്-50 സൂചികകളും കഴിഞ്ഞ ആഴ്ചയിൽ 5%ൽ കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മോൾ ക്യാപ് 5% മുന്നേറിയപ്പോൾ നിഫ്റ്റി മിഡ് ക്യാപ്-250 സൂചിക 8% നേട്ടമാണ് കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കിയത് .
രൂപ കുതിക്കുന്നു
വർഷങ്ങൾക്ക് ശേഷം ആദ്യമായി എട്ട് ദിവസം നീണ്ട മുന്നേറ്റം നടത്തിയ
രൂപയുടെ മികച്ച പ്രകടനവും മുന്നേറ്റത്തിൽ നട്ടെല്ലായി. കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ഡോളറിനെതിരെ 1.10%ൽ ഏറെ മുന്നേറി 86/-ൽ താഴെയാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 2025 ജനുവരി ഒൻപതിന് ശേഷം ആദ്യമായാണ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 86 രൂപയിൽ താഴെ വരുന്നത്.
ഫെഡ് നിരക്ക് കുറക്കുമെന്ന സൂചനയും, ആർബിഐയുടെ പണവിപണിയിലെ ഇടപെടലുമാണ് ഇന്ത്യൻ രൂപയുടെ മുന്നേറ്റത്തിന് കാരണമായത്. ഇറക്കുമതി കുറയുന്നതും, വിദേശഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ തിരിച്ചിറങ്ങുന്നതും, ഫോറെക്സ് റിസർവിലെ വർദ്ധനയും രൂപക്ക് അനുകൂലമാണ്.ഫെഡ് റിസർവ് നടപ്പ് വർഷത്തിൽ ഫെഡ് നിരക്ക് 4.50%ൽ നിന്നും 3.9%ലേക്ക് എത്തിക്കുമെന്ന് വിഭാവനം ചെയ്തത് രൂപയുടെ അടിസ്ഥാനവും ഭദ്രമാക്കും.
എഫ്&ഓ ക്ളോസിങ്
അടുത്ത ആഴ്ചയിലെ എഫ്&ഓ മാസാന്ത്യ ക്ളോസിങ്ങിന് മുൻപായി വിദേശ ഫണ്ടുകൾക്കൊപ്പം ഇന്ത്യൻ കരടികൾക്കും ഷോർട് പൊസിഷനുകൾ ക്ളോസ് ചെയ്യേണ്ടി വരുന്നത് ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയാണ്. കഴിഞ്ഞ ആഴ്ചയിൽ മൂന്ന് സെഷനിലും വാങ്ങലുകാരായ വിദേശഫണ്ടുകൾ വെള്ളിയാഴ്ച മാത്രം 7470 കോടി രൂപയുടെ വാങ്ങൽ ഇന്ത്യൻ വിപണിയിൽ നടത്തിയതും ഷോർട്ട് കവറിങ് സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്.
നാലാം പാദ റിസൾട്ടുകൾ
ഏപ്രിൽ പകുതി മുതൽ ഇന്ത്യൻ വിപണി നാലാം പാദ ഫലപ്രഖ്യാപനങ്ങളുടെ തിരക്കിലേക്ക് വീഴുന്നത് ഇന്ത്യൻ വിപണിയെ കൂടുതൽ ചലനാത്മകമാക്കും. ഏപ്രിലിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്ന മുൻനിര കമ്പനികളുടെ ഓഹരികൾക്ക് മികച്ച വിലകളിൽ വാങ്ങലുകാർ ഉണ്ടാകുന്നതും ഇന്ത്യൻ വിപണിക്ക് ഊർജ്ജമാകും.
റിസൾട്ടുകൾ കഴിയുന്ന മുറക്ക് ട്രേഡർമാർ ഓഹരികൾ വിറ്റൊഴിവാക്കുന്നത് മികച്ച റിസൾട്ടുകൾക്ക് ശേഷവും ഓഹരികളിൽ ലാഭമെടുക്കലിനും വഴിവയ്ക്കുമെന്നത് ഓർത്തിരിക്കാം.
വ്യാപാരയുദ്ധം അവസാനഘട്ടത്തിലേക്ക്
ട്രംപിന്റെ വ്യാപാരയുദ്ധചിത്രം ഏപ്രിൽ രണ്ടിന് സമ്പൂർണമാകുന്നത് വിപണിയെ ക്രമപ്പെടാൻ സഹായിച്ചേക്കാം. പ്രതികാരനികുതികളുടെ അവസാനതീയതിയായി ഏപ്രിൽ രണ്ടാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. താരിഫ് തർക്കങ്ങളിൽ തീരുമാനമുറപ്പിക്കാനായി അമേരിക്കയും ഇന്ത്യയും തമ്മിൽ ദ്വിരാഷ്ട്ര വ്യാപാരക്കരാറിലേക്ക് എത്തിയേക്കാനുള്ള സാധ്യത ഇന്ത്യൻ വിപണിയുടെ വലിയ പ്രത്യാശയാണ്. യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാരാക്കരാറും നടപ്പാക്കാനൊരുങ്ങുന്നത് ഇന്ത്യൻ വിപണിയിൽ ഓളങ്ങൾ സൃഷ്ടിക്കും.
ലോകവിപണിയിൽ അടുത്ത ആഴ്ച
തിങ്കളാഴ്ച അമേരിക്കയുടെയും, ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ വരുന്നത് ഇരുവിപണികൾക്കും പ്രധാനമാണ്.അമേരിക്കയുടെ പിസിഇ ഡേറ്റ വെള്ളിയാഴ്ച്ച വരാനിരിക്കുന്നത് ഫെഡ് റിസർവ് നിരക്ക് കുറക്കൽ സൂചിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ വളരെ പ്രധാനമാണ്. ഫെഡ് റിസർവ് തീരുമാനങ്ങൾക്കായി പിസിഇ ഡേറ്റയാണ് കൂടുതൽ പരിഗണിക്കപ്പെടുന്നത്.
അമേരിക്കൻ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വരുന്ന മിഷിഗൺ സർവകലാശാലയുടെ കൺസ്യൂമർ സെന്റിമെന്റും, പണപ്പെരുപ്പ അനുമാനങ്ങളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. വെള്ളിയാഴ്ച ജാപ്പനീസ് സിപിഐ ഡേറ്റയും, ഫ്രഞ്ച്, സ്പാനിഷ് സിപിഐയും, ജിഡിപി അടക്കമുള്ള ബ്രിട്ടീഷ് ഡേറ്റകളും വിപണികളെ സ്വാധീനിക്കും.
ഓഹരികളും സെക്ടറുകളും
∙ഡീപ്സീക്ക് അവതരണത്തിന് ശേഷം തകർച്ച നേരിട്ട ഇന്ത്യൻ ഐടി സെക്ടർ രണ്ടാഴ്ചകൾക്ക് ശേഷം വരാനിരിക്കുന്ന മുൻനിര റിസൾട്ടുകളുടെ പ്രതീക്ഷയിൽ ആശ്വാസ മുന്നേറ്റം തുടർന്നേക്കാം.
∙അമേരിക്കൻ താരിഫ് തീരുമാനങ്ങൾ ഏപ്രിൽ രണ്ടിന് വരാനിരിക്കുന്നത് ഇന്ത്യൻ ഐടിക്ക് നിർണായകമാണ്.
∙ഐറിഷ് ഐടി ഭീമനായ ആക്സ്സഞ്ചർ മുന്നോട്ട് വച്ച അടുത്ത വർഷത്തെ കച്ചവടവളർച്ച ലക്ഷ്യങ്ങൾ (ഗൈഡൻസ്) വിപണി നിരാകരിച്ചതും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഐടി സെക്ടറിന് ക്ഷീണമായി.
∙സാമ്പത്തിക വർഷത്തിലെ അവസാന ആഴ്ചയിൽ കൂടുതൽ ഡിഫൻസ് ഓർഡറുകൾ വരാനുണ്ടെന്ന പ്രതീക്ഷ പ്രതിരോധ ഓഹരികൾക്ക് ഊർജ്ജം നൽകിയേക്കാം.
ഡിഫൻസ് അക്വിസിഷൻ കമ്മിറ്റി കഴിഞ്ഞ ആഴ്ചയിൽ 54000 കോടി രൂപയുടെ പ്രതിരോധ വാങ്ങലുകൾക്ക് അംഗീകാരം നൽകിയത് ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം നൽകിയിരുന്നു. എച്ച്എഎൽ, ബിഇഎൽ, ബിഇഎംഎൽ, സോളാർ ഇൻഡസ്ട്രീസ്, അപ്പോളോ മൈക്രോ, അവാൻടെൽ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
മികച്ച വിലകളിലുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഓഹരികളും മാർച്ചിലെ സർക്കാർ ബില്ലിങ്ങിന്റെ പിൻബലത്തിൽ മികച്ച നാലാംപാദ റിസൾട്ടുകളും ഒപ്പം തിരിച്ചു വരവും പ്രതീക്ഷിക്കുന്നു. എൽ&ടി, എഞ്ചിനിയേഴ്സ് ഇന്ത്യ, എൻബിസിസി മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ അഞ്ച് പ്രധാന ഡീലുകൾ നടന്ന ആഴ്ചയാണ് കടന്നു പോയത്. ബജാജ് ഫിൻസർവ് ജർമൻ പങ്കാളികളായ അലയൻസിൽ നിന്നും ഓഹരി പങ്കാളിത്തം തിരികെ വാങ്ങിയതും, പതഞ്ജലി ആയുർവേദ മാഗ്മ ഗീൻറൽ ഇൻഷുറൻസിന്റെ നിയന്ത്രണം സ്വന്തമാക്കിയതും ഇതിൽപ്പെടും.
∙ബജാജുമായുള്ള പാങ്കാളിത്തം അവസാനിപ്പിച്ച അലയൻസ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരുന്നതിനായി ജിയോ ഫിനാൻഷ്യൽ സർവീസുമായി ചർച്ച നടത്തി എന്ന വാർത്ത ജിയോ ഓഹരിക്കു മുന്നേറ്റം നൽകി.
∙ഹെൽത്ത് ഇൻഷുറൻസ് മേഖലയിലുള്ള ഒരു കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് എൽഐസിയും സമ്മതിച്ചു.
∙ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് മേഖലയുടെ വേഗത്തിലുള്ള വളർച്ചയായിരിക്കും ഇന്ത്യൻ വ്യവസായിക മേഖലയുടെ കൂടി വേഗം നിശ്ചയിക്കുന്നത് എന്ന ഇന്ത്യൻ വ്യാവസായികനേതൃത്വത്തിന്റെ അഭിപ്രായം ചൈന ‘’ഡാർക്ക് ഫാക്ടറി’’ ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. സീമെൻസ്, അവാൻടെൽ എന്നിവ ശ്രദ്ധിക്കുക.
∙അദാനിയുടെ കച്ച് കോപ്പർ പ്രണീത വെഞ്ച്വറുമായി ചേർന്ന് പ്രണീത ഇക്കോകേബ്ൾസ് ആരംഭിക്കുന്നത് ആദായ എന്റർപ്രൈസസിന് അനുകൂലമാണ്. കേബിൾ മേഖല കൂടുതൽ മത്സരാമാകമാകുന്നത് ഒരു മാസത്തിനുള്ളിൽ രണ്ട് വൻ തകർച്ചകൾ നേരിട്ട കേബിൾ ഓഹരികൾക്കും സമ്മർദ്ദ കാരണമാകും.
∙വേദാന്ത നാല് പുതിയ കമ്പനികളായി തിരിയുന്ന ഡീമെർജറിന് ഏപ്രിൽ അവസാനത്തോടെ എൻസിഎൽടിയുടെ അനുമതി ലഭിക്കുമെന്നതും ഓഹരിക്ക് പ്രധാനമാണ്. വേദാന്ത അലുമിനിയം, വേദാന്ത സ്റ്റീൽ, വേദാന്ത പവർ, വേദാന്ത ഓയിൽ & ഗ്യാസ് എന്നിവയായിരിക്കും പുതിയ വേദാന്ത കമ്പനികൾ.
∙ഗുജറാത്ത് ഇലക്ട്രിസിറ്റി കോർപറേഷനിൽ നിന്നും 7500 കോടി രൂപയുടെ കോൺട്രാക്ട് നേടിയത് ഭെൽ ഓഹരിക്ക് അനുകൂലമാണ്.
∙ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം കെങ്കേമമാക്കാനൊരുങ്ങുന്ന ടെസ്ല ടിസിഎസ്സും, ടാറ്റ ടെക്കും, ടാറ്റ ഇലക്ട്രോണിക്സുമായി കൈകോർത്തതിന് പിന്നാലെ ടാറ്റ മോട്ടോഴ്സുമായും ബാന്ധവത്തിന് ശ്രമിച്ചേക്കാം.എംആർഎഫ്, അപ്പോളോ ടയേഴ്സ്, ദീപക് നൈട്രേറ്റ്, രാംകോ സിമന്റ്സ്, എസ്കോർട്സ് കുബോട്ട എന്നീ ഓഹരികൾ ജൂൺ സീരീസ് മുതൽ എഫ്&ഓ സെഗ്മെൻറിൽ ഉണ്ടാവുകയില്ല. സീ എന്റർടൈൻമെന്റ്റിന് സിഎൽഎസ്എ 170 രൂപ ലക്ഷ്യ വിലയിട്ടത് ഓഹരിക്ക് പ്രതീക്ഷയാണ്.ഡൽഹിവെറിക്ക് മാക്വറി 380 രൂപയാണ് ലക്ഷ്യവിലയിട്ടത് ഓഹരിക്ക് പ്രതീക്ഷയാണ്.
സ്വർണം
അമേരിക്കൻ ഫെഡ് റിസർവ് നിരക്കുകൾ കുറക്കുമെന്ന സൂചനയും, യുദ്ധ മേഖലകൾ വീണ്ടും സജീവമാകുന്നതും സ്വർണത്തിന് കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് മുന്നേറ്റം നൽകിയിരുന്നു. വെള്ളിയാഴ്ചത്തെ തിരുത്തലിൽ തിരിച്ചിറങ്ങിയ രാജ്യാന്തര സ്വർണവില ഔൺസിന് 3021 എന്ന നിലയിലാണ് ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ഇറാനിയൻ എണ്ണക്ക് മേൽ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയതും, ഒപെക് ഉല്പാദന നിയന്ത്രണം കൊണ്ട് വരുന്നു എന്ന വാർത്തയും വെള്ളിയാഴ്ച ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയിരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച്ച 72 ഡോളറിലാണ് ക്ളോസ് ചെയ്തത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക