സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് വില 14,790 രൂപയായി.
പവന് 1,520 രൂപ മുന്നേറി 1,18,320 രൂപ. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്.
കേസിൽ തോൽക്കുകയും തീരുവകൾ അസാധുവാകുകയും ചെയ്തതിന് പിന്നാലെ ട്രംപ് 15% ആഗോള തീരുവ എല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമേ കൂടുതൽ തീരുവകൾ കൂടി വരുമെന്ന് ട്രംപ് പറഞ്ഞതോടെ ആഗോള സമ്പദ്രംഗത്ത് ആശങ്കയും അനിശ്ചിതത്വവും അലയടിക്കുകയാണ്.
ഇതോടെ സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപ’ പെരുമ കിട്ടിയതാണ് വില കുതിക്കാൻ വഴിയൊരുക്കിയത്; വെള്ളിക്കും ഇതേ കരുത്ത് കിട്ടി. ഗോൾഡ്, സിൽവർ ഇടിഎഫുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുക്ക് ശക്തം.
സ്വർണത്തിന്റെ രാജ്യാന്തരവില ഔൺസിന് 102 ഡോളർ ഉയർന്ന് 5,160 ഡോളറായി. യുഎസ് ഓഹരികളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളും തളർന്നതും സ്വർണത്തിന് ഊർജമായി.
ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷ സാധ്യത നിലനിൽക്കുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ കലുഷിതമാകുന്നതും സ്വർണത്തിനാണ് ഗുണം ചെയ്യുന്നത്.
ഇറാനും യുഎസും ഈയാഴ്ച വീണ്ടും ആണവ ചർച്ചയിലേക്ക് കടക്കുമെന്ന് മധ്യസ്ഥത വഹിക്കുന്ന ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം വേണ്ടെന്ന നിലപാടിലേക്ക് ഇരുരാജ്യങ്ങളും എത്തിയാൽ സ്വർണവില കുറഞ്ഞുതുടങ്ങും.
തീരുമാനം മറിച്ചാണെങ്കിൽ സ്വർണത്തെ കാത്തിരിക്കുന്നത് പുതിയ കുതിപ്പായിരിക്കും.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 160 രൂപ ഉയർന്ന് 12,215 രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒറ്റയടിക്ക് 25 രൂപ കൂടി വില 300 രൂപയിലുമെത്തി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 155 രൂപ ഉയർന്ന് 12,150 രൂപയാണ്. വെള്ളിക്ക് ഇവരും നിശ്ചയിച്ചത് ഗ്രാമിന് 300 രൂപ.
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

