
ഹോളി ആഴ്ചയിൽ നാല് ദിവസമായി കുറഞ്ഞു പോയ ഇന്ത്യൻ വിപണി വ്യാഴാഴ്ചത്തെ വീഴ്ചയോടെ മുൻ ആഴ്ചയിലെ നേട്ടങ്ങളും നഷ്ടമാക്കി. ട്രംപിന്റെ താരിഫ് യുദ്ധം കൂടുതൽ വിശാലമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിപണികളുടെ വീഴ്ചയും, മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിനെ ‘ഡീഗ്രേഡ്’ ചെയ്തതും ഇന്ത്യൻ വിപണിയുടെ വീഴ്ചയ്ക്ക് വഴിവച്ചു.
വെള്ളിയാഴ്ച നിഫ്റ്റി 22397 പോയിന്റിലേക്ക് ഇറങ്ങിയപ്പോൾ സെൻസെക്സ് 73828 പോയിന്റിലേക്കും ഇറങ്ങി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചിക മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയത്.
എങ്കിലും വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ തിരിച്ചു കയറിയതിനാൽ പണപ്പെരുപ്പം 4%ൽ താഴെയെത്തിയതിന്റെയും വ്യവസായികോല്പാദനം വളർന്നതിന്റെയും ആനുകൂല്യങ്ങൾ അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്നു. അമേരിക്കൻ സൂചികകളുടെ കുതിപ്പിന്റെ പിൻബലത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22560 പോയിന്റിലേക്കും തിരികെ കയറി.
സെൻസെക്സ്@93000
ഇന്ത്യൻ വിപണിയുടെ തകർച്ച അവസാനിച്ചോ എന്ന് പറയാനാകില്ലെങ്കിലും ഇന്ത്യൻ ഓഹരികൾ ആകർഷകമായ നിരക്കുകളിലാണ് എന്ന അഭിപ്രായമാണ് മോർഗൻ സ്റ്റാൻലി-ഇന്ത്യയുടെ മേധാവി റിതം ദേശായിയുടേത്. വിപണിയിലെ റിസ്ക്-റിവാർഡ് റേഷ്യോ അനുകൂലമാകുന്ന സാഹചര്യത്തിൽ ബുൾ റണ്ണിനുള്ള സാധ്യതയിൽ 2025 ഡിസംബറിൽ സെൻസെക്സ് 105000 പോയിന്റ് വരെ എത്താനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച മോർഗൻ സ്റ്റാൻലി, 93,000 പോയിന്റ് ബേസ് ലെവലായും കാണുന്നു. സെൻസെക്സിന് 70000 പോയിന്റ് സാധ്യതയും മോർഗൻ സ്റ്റാൻലി കൽപ്പിക്കുന്നു. ബജറ്റിനെയും ആർബിഐയുടെ സുപ്രധാന നയമാറ്റങ്ങളെയും ഇന്ത്യൻ വിപണി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇന്ത്യൻ സ്മോൾ, മിഡ് ക്യാപ് സെക്ടറുകളാകും അടുത്ത തിരുത്തലിന് ശേഷം ഏറ്റവും മുന്നേറ്റമുണ്ടാക്കുക എന്നും മോർഗൻ സ്റ്റാൻലി മേധാവി സൂചിപ്പിച്ചു.
ഇന്ത്യ-അമേരിക്ക ഡീൽ
നോമുറ അഭിപ്രായപ്പെട്ടത് പോലെ ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് കാര്യമായ മാറ്റങ്ങളുണ്ടാക്കില്ല, എന്നാൽ അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവകൾ വർധിക്കുന്നത് വിലക്കയറ്റത്തിനും അമേരിക്കൻ പണപ്പെരുപ്പ വർധനക്കും അമേരിക്കൻ പൗരന്മാരുടെ ജീവിതം ദുസഹമാകുന്നതിനും കാരണമായേക്കാം.
അതിനാൽ ചൈനയെ പരമാവധി ഒഴിവാക്കാനാകും വിധം കുറഞ്ഞ നിരക്കിലുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ ഇടം ലഭിക്കാനുള്ള ട്രേഡ് ഡീലിനാണ് കളമൊരുങ്ങുന്നത്. ചൈനയെ ഒഴിവാക്കി സാധ്യമായ ഉൽപന്നങ്ങളെല്ലാം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. കനഡക്കും യൂറോപ്പിനും മേലുള്ള അധിക തീരുവകളും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിത്തീർന്നേക്കും.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇടം നൽകിയത് പോലെ ടെസ്ലക്കും ‘തീരുവക്കന’മില്ലാതെ ഇന്ത്യയിൽ ഇറങ്ങാനാകുന്നത് കാര്യങ്ങൾ എളുപ്പമാക്കിയേക്കാം. എഫ്-35 അടക്കമുള്ള ‘ലക്ഷ്വറി’ ഡിഫൻസ് മെഷീനുകളും താരിഫിന്റെ മറവിൽ ഇന്ത്യക്കുമേൽ കെട്ടിവയ്ക്കാനായാൽ അമേരിക്ക അതും നേട്ടമായിക്കരുതും.
ഫെഡ് യോഗം
മാർച്ച് 18, 19 തീയതികളിൽ നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത നയാവലോകനയോഗമായിരിക്കും ലോക വിപണിയുടെ ഗതി നിർണയിക്കുക. അമേരിക്കയുടെ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ ഫെഡ് നിരക്ക് കുറക്കലിനെക്കുറിച്ച് ഫെഡ് ചെയർമാന്റെ പ്രസംഗത്തിൽ സൂചന വന്നേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു. താരിഫ് യുദ്ധം അമേരിക്കൻ പണപ്പെരുപ്പത്തിൽ വലിയ വർദ്ധന കൊണ്ട് വരുമെന്നാണ് ഫെഡ് റിസർവ് ചെയർമാൻ നേരത്തെ സൂചിപ്പിച്ചത്.
അമേരിക്കൻ ഫെഡ് റിസർവ് നിരക്കിൽ മാറ്റങ്ങൾ വരുത്തുന്നത് ഡോളർ നിരക്കിനെയും സ്വാധീനിക്കും. നിലവിൽ 4.50% ആണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടിസ്ഥാന പലിശ നിരക്ക്. അമേരിക്കയിലെ ഫെബ്രുവരി സിപിഐ 2.8%ലേക്കും പിപിഐ 3.4%ലേക്കും ഇറങ്ങിയിരുന്നു.
ലോക വിപണിയിൽ അടുത്ത ആഴ്ച
∙ബുധനാഴ്ചയാണ് അമേരിക്കൻ ഫെഡ് റിസർവ് പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കുക.
∙ബാങ്ക് ഓഫ് ജപ്പാന്റെ പലിശ തീരുമാനങ്ങളും ബുധനാഴ്ച തന്നെയാണ് പുറത്ത് വരിക. നിലവിൽ 0.50% ആണ് ബാങ്ക് ഓഫ് ജപ്പാന്റെ അടിസ്ഥാന പലിശ നിരക്ക്.
∙പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പുതിയ പ്രൈം ലെൻഡിങ് നിരക്കുകളും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകളും വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുക.
∙അമേരിക്കൻ റീറ്റെയ്ൽ വിൽപനക്കണക്കുകൾ തിങ്കളാഴ്ചയും ഹൗസിങ്, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ കണക്കുകൾ ചൊവ്വാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും പുറത്ത് വരുന്നു.
∙തിങ്കളാഴ്ച ചൈനയുടെ റീറ്റെയ്ൽ വിൽപനക്കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും, ഭവന വിൽപനക്കണക്കുകളും പുറത്ത് വരുന്നത് ചൈനക്കും മറ്റ് വിപണികൾക്കും പ്രധാനമാണ്.
∙ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, കയറ്റുമതി-ഇറക്കുമതിക്കണക്കുകളും തിങ്കളാഴ്ച പുറത്ത് വരും.
ഓഹരികളും സെക്ടറുകളും
∙അമേരിക്കൻ വിപണി വെള്ളിയാഴ്ച്ച തിരിച്ചു വരവ് നടത്തിയ സാഹചര്യത്തിൽ ഇന്ത്യയുടെ സിപിഐ-ഐഐപി നേട്ടങ്ങൾ തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കാം.
∙ഇന്ത്യയുടെ സിപിഐ 4%ൽ താഴെയെത്തിയത് ആർബിഐയുടെ പ്രവർത്തനസ്വാതന്ത്ര്യം വർധിപ്പിക്കുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾക്ക് കൂടുതൽ അനുകൂലമാണ്. ബജാജ് ഫിനാൻസ്, ചോളമണ്ഡലം, ശ്രീറാം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് മുതലായ ഓഹരികൾക്കാണ് ഫണ്ടുകൾ കൂടുതൽ സാധ്യത കാണുന്നത്.
∙ഇന്ത്യൻ ഐടി സെക്ടറിന്റെ സാധ്യതകളെക്കുറിച്ച് മോർഗൻ സ്റ്റാൻലി സംശയം പ്രകടിപ്പിച്ചതും ഇൻഫോസിസിനെ അടക്കം ഡീഗ്രേഡ് ചെയ്തതും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടി നൽകി.
∙മറ്റ് രാജ്യാന്തര ഏജൻസികളും ഇന്ത്യൻ ഐടിയെ ഡീഗ്രേഡ് ചെയ്തേക്കാനുള്ള സാധ്യത ഡീപ്സീക് അവതരണത്തിന് ശേഷം മുന്നോട്ട് പോകാനാകാതെ നിൽക്കുന്ന ഇന്ത്യൻ ഐടിയുടെ സാധ്യതകൾ വീണ്ടും മങ്ങാനിടയായേക്കാം.
∙മാർച്ചിലെ ബില്ലിങ്ങിന്റെ കൂടി പിൻബലത്തിൽ ഇൻഫ്രാ മേഖല മികച്ച നാലാം പാദ റിസൾട്ടുകൾ പുറത്തു വിട്ടേക്കാവുന്നത് ആകർഷകമായ നിരക്കിലുള്ള ഇൻഫ്രാ ഓഹരികൾക്കു പ്രതീക്ഷയാണ്.
∙അമേരിക്കൻ കാറുകളുടെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞാലും ഇന്ത്യൻ ഓട്ടോ സെക്ടറിന് കാര്യമായി ഒന്നും സംഭവിക്കില്ലെന്ന അഭിപ്രായമാണ് ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ നോമുറക്കുള്ളത്. ഇന്ത്യയിലേക്കാൾ പത്തിരട്ടി വേതനം നൽകി അമേരിക്കയിൽ നിർമിക്കുന്ന വാഹനങ്ങളും, വാഹനഘടകങ്ങളും മത്സരക്ഷമത കൈവരിച്ച് കഴിഞ്ഞ ഇന്ത്യൻ ഇവി ബ്രാൻഡുകളോട് പിടിച്ചു നിൽക്കില്ലെന്ന നോമുറയുടെ പക്ഷം ഇന്ത്യൻ ഇവി സെക്ടറിന് അനുകൂലമാണ്.
∙ടാറ്റ മോട്ടോഴ്സ് 2000 കോടി രൂപയുടെ ധനസമാഹരണമാണ് മാർച്ച് 19 മുതൽ നടത്തുന്നത്. ഈ വർഷാവസാനത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ഡീമെർജെറിനുള്ള സെബിയുടെയും, എക്സ്ചേഞ്ചുകളുടെയും അനുമതികൾ ലഭിച്ചതിന് ശേഷമാണ് എൻസിഎൽടിയുടെ അനുമതിക്ക് കമ്പനി അപേക്ഷ നൽകുക.
∙25000 കോടി രൂപയുടെ കോൺട്രാക്ടുകൾ ലക്ഷ്യം വയ്ക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ഇത് വരെ 17000 കോടി രൂപയുടെ ഓർഡറുകൾ മാത്രമാണ്നേടിയിട്ടുള്ളത്. വ്യോമസേനയിൽ നിന്നും 2463 കോടി രൂപയുടെ റഡാർ കോൺട്രാക്ട് നേടിയ കമ്പനി കൂടുതൽ ഓർഡറുകൾ പ്രതീക്ഷിക്കുന്നു.
∙കഴിഞ്ഞ ആഴ്ചയിൽ എൽ&ടി 2500-5000 കോടി രൂപയുടെ കോൺട്രാക്ട് നേടിയത് ഓഹരിക്ക് അനുകൂലമാണ്.
∙ഗെയ്ലിൽ നിന്നും ഇന്ത്യൻ ഓയിലിൽ നിന്നുമായി 340 കോടി രൂപയുടെ വാട്ടർ ട്രീറ്റ്മെന്റ് കരാറുകൾ നേടിയത് വബാഗിന് അനുകൂലമാണ്.
∙അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെ ഔട്ട്പെർഫോമൻസ് വിഭാഗത്തിൽ ഉൾപ്പെടുത്തി മാക്വറി 1200 രൂപ ലക്ഷ്യവിലയിട്ടു.
∙വിശാൽ മെഗാമാർട്ടിന്റെ പ്രൊമോട്ടർമാരുടെ ലോക്ക്-ഇൻ പീരിയഡ് തിങ്കളാഴ്ച്ച അവസാനിക്കുന്നത് ഓഹരിക്ക് നിർണായകമാണ്. ഓഹരി വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. പതിനഞ്ച് കോടിയോളം ഓഹരികൾ കൂടി വിപണിയിൽ എത്തിയേക്കാം
∙ജൂണിലും സെപ്റ്റംബറിലുമായി നടക്കുന്ന റീബാലൻസുകളിൽ ഇൻഡസ്ഇൻഡ് ബാങ്കിനെ സെൻസെക്സിൽ നിന്നും നിഫ്റ്റിയിൽ നിന്നും ഒഴിവാക്കാനുള്ള സാധ്യത ഓഹരിക്ക് ക്ഷീണമാണ്. ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ഫോളിയോയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത് ഓഹരിക്ക് കഴിഞ്ഞ ആഴ്ചയിൽ 30% തിരുത്തൽ നൽകിയിരുന്നു.
∙ഇൻഡസ്ഇന്ഡ് ബാങ്കിന്റെ നില തൃപ്തികരമാണെന്നും, മൂലധനസ്ഥിതി ശക്തമാണെന്നും ആർബിഐ വിലയിരുത്തിയത് ഓഹരിക്ക് തത്കാലം അനുകൂലമാണ്.
രൂപ
അമേരിക്കൻ ഡോളറിനെതിരെ വെള്ളിയാഴ്ച ഇന്ത്യൻ രൂപ 86.94/- നിരക്കിലേക്ക് മെച്ചപ്പെട്ടത് വിപണിക്ക് അനുകൂലമാണ്. ആർബിഐയുടെ വിപണി ഇടപെടലുകൾ ഈയാഴ്ച നടക്കാനിരിക്കുന്നതും അമേരിക്കൻ ഫെഡ് യോഗം നടക്കാനിരിക്കുന്നതും രൂപക്ക് പ്രധാനമാണ്.
സ്വർണം
ചരിത്രത്തിലാദ്യമായി സ്വർണവില ഔൺസിന് 3000 ഡോളർ പിന്നിട്ടു. രാജ്യാന്തര വിപണിയിൽ ഔൺസിന് 3017 ഡോളർ വരെ മുന്നേറിയ സ്വർണ അവധി 3001 ഡോളറിലാണ് ക്ളോസ് ചെയ്തത്. വ്യാപാരയുദ്ധ അനിശ്ചിത്വങ്ങളാണ് ഫെഡ് യോഗം നടക്കാനിരിക്കെ സ്വർണത്തിന് നാല് സെഷനുകൾക്കുള്ളിൽ 100 ഡോളറിലേറെ മുന്നേറ്റം നൽകിയത്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഓയിൽ ശേഖരത്തിനൊപ്പം, ഒപെകിന്റെയും, കസാഖ്സ്ഥാനിലെയും ഉൽപാദനം വർധിച്ചത് ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിച്ചു. 70 ഡോളറിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വിലയെ ഒപെക് നയതീരുമാനങ്ങളാകും ഇനി നയിക്കുക.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]