യുദ്ധകാലത്തും ഇടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത മാറ്റം. സംസ്ഥാനത്തെ സ്വർണവിലയിൽ പവന് ഒറ്റയടിക്ക് കൂടിയത് 1,840 രൂപ.
ഇതോടെ ഇന്നത്തെ സ്വർണവില പവന് 1.2 ലക്ഷം രൂപയായി. ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയും.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് രണ്ടു ശതമാനത്തോളം വർധിച്ചതോടെയാണ് കേരളത്തിലും വില കൂടിയത്.
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. ഇറാൻ യുദ്ധത്തിൽ സ്വർണവില പിടിവിട്ട് കുതിക്കുമെന്ന പ്രവചനങ്ങളാണ് തുടക്കത്തിൽ വില ഉയർത്തിയത്.
എന്നാൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് പകരം അമേരിക്കൻ ഡോളറിൽ നിക്ഷേപിക്കാമെന്ന തീരുമാനത്തിലായിരുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ വില ചാഞ്ചാടിക്കളിച്ചു.
കേരളത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വർണവില പവന് 1,18,160 രൂപയിലെത്തി. കഴിഞ്ഞ ദിവസം പുറത്തു വന്ന യുഎസ് തൊഴിൽ കണക്കുകളാണ് ട്രെൻഡ് മാറ്റിയത്.
വിപണി പ്രതീക്ഷിച്ചതിനേക്കാൾ മോശം പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഫെബ്രുവരിയിലെ തൊഴിൽ കണക്കിലുണ്ടായിരുന്നത്.
ഇതോടെ ഇക്കൊല്ലം യുഎസിൽ അടിസ്ഥാന പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായി. 2026ന്റെ അവസാനത്തോടെ 43 ബേസിസ് പോയിന്റ് പലിശ നിരക്കിൽ കുറവു വരുത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
അടുത്ത ആഴ്ചയിൽ പണപ്പെരുപ്പം, ജിഡിപി ഉൾപ്പെടെ നിർണായക കണക്കുകളും പുറത്തു വരുന്നുണ്ട്. ഇതോടെ പലിശ നിരക്ക് മാറ്റത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടി.
ഔൺസിന് 5,058 ഡോളറിലേക്ക് വീണ സ്വർണം രണ്ടു ശതമാനത്തോളം ഉയർന്ന് 5,176.65 ഡോളറിലാണ് ക്ലോസ് ചെയ്തത്. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന ഡോളർ സൂചിക അരശതമാനത്തോളം ഇടിഞ്ഞതും സ്വർണം കയറാൻ ഇടയാക്കി.
ഡോളർ സൂചികയുടെ കരുത്ത് കുറഞ്ഞാൽ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിന്റെ ചെലവ് കുറയ്ക്കും. ഇത് ഡിമാൻഡും ഉയർത്തും.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ടു വിലയാണ്.
12,385 രൂപയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില . കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 12,325 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്.
വെള്ളി വില ഗ്രാമിന് 285 രൂപയിലാണ് വിൽപന.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നികുതിയും 10 ശതമാനം പണിക്കൂലിയും സഹിതം 1.36 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

