
മുംബൈ: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് കിരീടം അടിയറവെച്ചിട്ട് ദിവസങ്ങളായി. ഇതിനിടെ ലോകകപ്പ് ഫൈനലിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയൊരു പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പ് ഫൈനലിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് വേണ്ടി ഞങ്ങള്‍ക്ക് ഈ കിരീടം നേടണമെന്ന് രോഹിത് പറഞ്ഞിരുന്നു.
ടി20 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വി ഉള്‍പ്പെടെയുള്ള ടീമിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായും തണലായും നിന്ന ദ്രാവിഡിനായി ഈ കീരിടം ഞങ്ങള്‍ നേടുമെന്നായിരുന്നു രോഹിത് പറഞ്ഞത്. എന്നാല്‍ രോഹിത് ഒരിക്കലും അങ്ങനെ പറയരുതായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പിലും ഇത്തരത്തിലുള്ള പ്രസ്താവനകളുണ്ടായിരുന്നു. സച്ചിന് വേണ്ടി ഈ ലോകകപ്പ് നേടുമെന്നായിരുന്നു അന്ന് കളിക്കാരെല്ലാം പറഞ്ഞിരുന്നത്.
എല്ലാ കളിക്കാരും കോച്ചുമാരും ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നവരാണ്. ദ്രാവിഡ് കോച്ചായി തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അവസരം നല്‍കേണ്ടതുമാണ്. എന്നാല്‍ ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടണമെന്നൊക്കെ പറയുന്നത് അനൗചിത്യമാണ്. കാരണം രാജ്യത്തിന് വേണ്ടിയാണ് നിങ്ങള്‍ ലോകകപ്പ് നേടുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയല്ല. ഇനി ഏതെങ്കിലും ഒരു വ്യക്തിക്ക് കൂടി വേണ്ടിയാണെങ്കില്‍ പോലും അത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പറയാതിരിക്കുകയെങ്കിലും വേണം. ഞാനെന്റെ രാജ്യത്തിനായി കളിക്കാനും ലോകകപ്പ് നേടാനുമാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു രോഹിത് പറയേണ്ടിയിരുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം, പരിശീലകനായി തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദ്രാവിഡിന് തുടര്‍ന്നും അവസരം നല്‍കണമെന്നും ഗംഭീര്‍ പറഞ്ഞു. പരിശീലകനായ ദ്രാവിഡിന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണ്. സീനിയര്‍ താരങ്ങള്‍ വിരമിച്ച് പുതുതലമുറ ചുമതലയേറ്റെടുക്കുന്ന കാലമായതിനാല്‍ ദ്രാവിഡിന് രണ്ട് വര്‍ഷം കൂടി കാലവധി നീട്ടി നല്‍കാവുന്നതാണെന്നും 2027ല്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ രോഹിത്തിനെയും ബുമ്രയെയോ ഷമിയെയോ ഒന്നും നമുക്ക് കാണാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
Last Updated Nov 28, 2023, 2:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]