
കളമശ്ശേരി സ്ഫോടന സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. സ്ഫോടനത്തെക്കാള്‍ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന വിസ്ഫോടനങ്ങളാണ് എന്നാണ് ജോണ്‍ ബ്രിട്ടാസ് എം.പി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരില്‍ ഉത്തരവാദപ്പെട്ട ചുമതലയുള്ളവര്‍ പോലും കേട്ട പാതി കേള്‍ക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണെന്നും കേരളത്തെ വരുതിയില്‍ ആക്കാന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവര്‍ നടത്തുന്നതെന്നും ബ്രിട്ടാസ് എം.പി പറഞ്ഞു.
ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്
കൊച്ചി കളമശേരിയില്‍ നടന്ന സ്ഫോടനത്തെക്കാള്‍ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന വിസ്ഫോടനങ്ങളാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുതല്‍ ശ്രീമതി ശശികല വരെയുള്ള സംഘപരിവാര്‍ നേതാക്കള്‍ അണിനിരന്ന് പല കഥകളും നെയ്തെടുത്തു. പ്രകാശവേഗതയെക്കാള്‍ തിടുക്കത്തില്‍ ഇസ്രയേലുമായി കളമശ്ശേരി സ്ഫോടനത്തെ ബന്ധപ്പെടുത്താന്‍ ചിലര്‍ കാണിച്ച വൈഭവം അപാരമാണ്. പലസ്തീന് ഐക്യദാര്‍ഢ്യത്തെ തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പ്രതിഫലനമായിട്ടാണ് കളമശേരി സ്ഫോടനത്തെ നോക്കിക്കാണാന്‍ സംഘ് പരിവാര്‍ നേതാക്കള്‍ സന്നദ്ധരായത്. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ചില ടെലിവിഷന്‍ ചാനലുകളില്‍പോലും ഒരു മുസ്ലിം മേമ്പൊടി ചാലിച്ച് ചേര്‍ക്കാന്‍ കാര്യമായി ബദ്ധപ്പെട്ടു.
ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ ചാനലുകള്‍ വലിയ ആവേശമാണ് പ്രകടിപ്പിച്ചത്. ചര്‍ച്ചക്കായി ദല്‍ഹിയിലെ ചാനലുകള്‍ എന്നെയും ക്ഷണിച്ചിരുന്നു. എന്തിനെയും ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന രീതിയാണ് എന്നതുകൊണ്ട് തന്നെ ചര്‍ച്ചക്ക് പോവാന്‍ വിസമ്മതം പ്രകടിപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
യഹോവസാക്ഷികളുടെ കണ്വെന്ഷനിലാണല്ലോ സ്ഫോടനം നടന്നത്. അവരോടൊപ്പം ഒന്നര വ്യാഴവട്ടം പ്രവര്‍ത്തിച്ച മാര്ട്ടിന്, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങി. എന്തായാലും സമഗ്ര അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ. യഹോവാസാക്ഷികള്‍ ആരാണെന്നുപോലും അറിയാതെയാണ് സംഘപരിവാര്‍ അംഗങ്ങളും മുസ്ലിം വിരുദ്ധരും കേരളത്തെ അപമാനിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടിയത്. ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയവരാണ് യഹോവ സാക്ഷികള്‍. അത് നമ്മുടെ വിഷയമല്ലാത്തതുകൊണ്ട് പ്രതിപാദിക്കുന്നില്ല.
കേരളത്തെ കൊത്തിവലിക്കാന്‍, അപമാനിക്കാന്‍ കാത്തിരിക്കുന്ന കഴുകന്മാര് ആരൊക്കെയാണെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിയുന്ന ഘട്ടമാണിത്. കേന്ദ്രസര്‍ക്കാരില്‍ ഉത്തരവാദപ്പെട്ട ചുമതലയുള്ളവര്പോലും കേട്ട പാതി കേള്‍ക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. കേരളത്തെ വരുതിയില്‍ ആക്കാന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവര്‍ നടത്തുന്നത്. ഇവരെയൊക്കെ കേരളം വീണ്ടും നിരാശപ്പെടുത്തുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
