
തിരുവനന്തപുരം
ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പത്തുരമ്പത്ത്… ചെമ്പട്ടുടുത്ത്, അരമണി കിലുക്കി, വെപ്പുതാടി വച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങൾ കെട്ടിത്തൂക്കിയ വടി ചുമലിലും തൂക്കി, അവിടവിടെ തുന്നിക്കൂട്ടിയ മാറാപ്പുമേന്തി, വാളും കിലുക്കി കുമ്മാട്ടിയുടെ വരവുണ്ട്… ‘പരുന്തിനെപ്പോലെ പറക്കാനും മീനിനെപ്പൊലെ നീന്താനുമാകുന്ന’ കുമ്മാട്ടി വീണ്ടും അഭ്രപാളിയിൽ എത്തി. മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ജി അരവിന്ദന്റെ കുമ്മാട്ടിയുടെ നവീകരിച്ച 4കെ പതിപ്പ് പ്രദർശിപ്പിച്ചു.
കുമ്മാട്ടിയെക്കാണാൻ നിറഞ്ഞ സദസ്സാണ് എത്തിയത്. ചിണ്ടൻ എന്ന കുട്ടിയുടെ മനസ്സിലെ ചിന്തകളിലൂടെയാണ് ചിത്രത്തിന്റെ വികാസം. പേടിപ്പെടുത്തുന്ന രൂപമാണ് ചിണ്ടന് കുമ്മാട്ടി. ആകാശത്തുനിന്ന് ഈന്തപ്പഴം പറിക്കുന്ന, ബിസ്കറ്റ് കഴിക്കാൻ കൊടുക്കുന്ന സ്നേഹനിധിയാണെന്ന് പിന്നീട് മനസ്സിലാക്കുന്നു. പേടിയില്ലാതെ കൂട്ടുകൂടുന്നു. കൊയ്ത്തു കഴിഞ്ഞതോടെ കുമ്മാട്ടി തിരിച്ചുപോകുന്നു. പോകല്ലേ എന്നുപറഞ്ഞ് പിറകേ കൂടിയ അവർക്ക് ഒരു ചെപ്പടിവിദ്യ കാണിച്ചു കൊടുക്കുകയാണ്. കൈയിലെ മുഖംമൂടികൾ നൽകി അത് മൃഗങ്ങളാക്കി മാറ്റുന്നു. നായയായി മാറിയ ചിണ്ടൻ അവിടെനിന്ന് ഓടിപ്പോകുന്നു. മറ്റുള്ളവർ സ്വന്തം രൂപത്തിലേക്ക് തിരിച്ചെത്തിയിട്ടും ചിണ്ടന് മാറാൻ സാധിക്കുന്നില്ല. വഴിതെറ്റിയ ചിണ്ടൻ നഗരത്തിൽ എത്തുകയും പിന്നീട് നാട്ടിൽ എത്തുകയും ചെയ്യുന്നുണ്ട്. വീണ്ടും വസന്തകാലമെത്തുമ്പോൾ കുമ്മാട്ടിയെത്തി ചിണ്ടൻ മനുഷ്യനായി മാറുന്നു. മനുഷ്യനായി മാറിയ ചിണ്ടൻ ആകാശത്തേക്ക് തത്തയെ സ്വതന്ത്രയാക്കുന്നു. വിശാലമായ ആകാശത്ത് സ്വതന്ത്രരായ പക്ഷികൾ പാറിക്കളിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവരൂപത്തിൽ സജ്ജമാക്കിയത്. നിർമാതാവ് രവീന്ദ്രനാഥൻനായരുടെ മകൻ പ്രകാശ് ആർ നായർ, അരവിന്ദന്റെ മകൻ രാമു, ചിണ്ടനെ അവതരിപ്പിച്ച അശോക്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രദർശനത്തിന് എത്തിയിരുന്നു. 43 വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും തിയറ്ററിൽ പ്രദർശിപ്പിച്ചത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]