ടെഹ്റാൻ: ഖാർഗ് ദ്വീപിൽ ഇറാന്റെ എണ്ണക്കപ്പൽ ആക്രമിച്ച് അമേരിക്ക. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് മാറി കടന്നാക്രമണം നടത്തുന്ന തരത്തിലേക്ക് സൈനിക സമീപനം മാറ്റിയതായി ഇറാൻ അറിയിച്ചു. അതേസമയം, മേഖലയിൽ അമേരിക്കയെ ഒഴിവാക്കിയുള്ള സുരക്ഷാ സംവിധാനമെന്ന നിർദേശവുമായി ചൈന രംഗത്തെത്തി.
തകർക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയ ഇറാന്റെ ഇന്ധനഹബ്ബായ ഖാർഗ് ദ്വീപിൽ നങ്കൂരമിട്ട കപ്പലാണ് തകർക്കപ്പെട്ടത്.
നാല് തവണയാണ് ആക്രമിക്കപ്പെട്ടത്. ആർക്കും അപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം അമേരിക്കൻ സെൻട്രൽ കമാൻഡോ മറ്റ് ഏജൻസികളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ പദ്ധതി തയാറായെന്ന് ഇറാൻ വൈസ് പ്രസിഡന്റ് അവകാശപ്പെട്ടു.
ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുക എന്നതിൽ നിന്ന് കടന്നാക്രമണം നടത്തുക എന്ന രീതിയിലേക്ക് സൈനിക സമീപനം മാറ്റിയെന്നും ഇറാൻ കരസേനയും അറിയിച്ചു. ഇത് സംഘർഷങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ആശങ്ക.
ഇറാന്റെ ഭൂഗർഭ കോട്ടയായ പിക്ക് ആക്സ് പർവ്വത നിരയെ ആക്രമിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മേഖലയിൽ സുരക്ഷ ഒരുക്കേണ്ടത് മേഖലയിൽ തന്നെയുള്ള രാജ്യങ്ങളാണെന്നും അതിനെ പിന്തുണയ്ക്കാൻ തങ്ങൾ തയാറാണെന്നും ചൈന പറഞ്ഞത്.
ഇറാൻ ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. അമേരിക്കയെ മേഖലയിൽ നിന്ന് പുറത്താക്കുന്നതിൽ ഒരേ താൽപര്യമാണ് ചൈനയ്ക്കും ഇറാനും ഉള്ളതെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

