കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ – എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
ടി. വീണയുമായി നടത്തിയിട്ടുള്ള വിവിധ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.
കഴിഞ്ഞ മേയിൽ തിരുവനന്തപുരത്തെ വീണ താമസിച്ചിരുന്ന വസതിയിൽ നടത്തിയ പരിശോധനയിൽ ചുവന്ന കവറുള്ള ഒരു ഡയറി ഇ.ഡി സംഘം പിടിച്ചെടുത്തിരുന്നു. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുള്ളതായി ഈ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വ്യക്തികളെക്കുറിച്ച് ചോദ്യം ചെയ്ത വേളയിൽ, ഇവരെയെല്ലാം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നും ഒരാൾ തന്റെ കൂടി സുഹൃത്താണെന്നുമാണ് വീണ മൊഴി നൽകിയത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായിട്ടാണ് ഈ തുക കൈമാറിയതെന്ന വാദവും വീണ ഉയർത്തിയിരുന്നു.
ചോദ്യം ചെയ്യലിനിടയിൽ ഈ വ്യക്തികളെ ഫോണിൽ വിളിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സുഹൃത്തുക്കളുമായുള്ള ഈ സാമ്പത്തിക ഇടപാടുകൾ റിയാസിന്റെ നിർദേശപ്രകാരമാണോ നടന്നിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇ.ഡി ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് നടന്നിരുന്നു. രാവിലെ 6.30ന് ആരംഭിച്ച പരിശോധനകൾ പലയിടങ്ങളിലും രാത്രി 8.30 ഓടെയാണ് അവസാനിച്ചത്.
നിഖിലിന്റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്, അശോകപുരത്തെ ഫ്ളാറ്റ്, കെസികെ ഡെന്റൽ ആൻഡ് സർജിക്കൽ ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്ട്മെന്റ്, സരോവരം റോഡിലെ സ്ഥാപനം, പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്, കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്, മുഹമ്മദ് റിയാസിന്റെ സഹപാഠി ഫൈജാസിന്റെ വീട് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അതേസമയം, ഇ.ഡി നടത്തുന്ന ഈ റെയ്ഡുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.
മുൻ മന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിനെ രാഷ്ട്രീയമായി കുടുക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വീടുകളിൽ കേന്ദ്ര ഏജൻസി പരിശോധന നടത്തിയത് എന്നാണ് പാർട്ടിയുടെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

