മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന ദമ്പതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞു. കൊല്ലപ്പെട്ട
വ്യക്തി യുവതിയുടെ കാമുകനാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് ഫ്ലാറ്റിൽ നിന്ന് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ നാല് ദിവസമായി ഈ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുടമസ്ഥൻ വാടകക്കാരനെ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതിന് മറുപടിയായി യുവതി വീട്ടുടമസ്ഥന് അയച്ച ശബ്ദ സന്ദേശമാണ് കൊലപാതക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. “തന്റെ കാമുകൻ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, അതിനാൽ താനും ഭർത്താവും ചേർന്ന് അയാളെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയെന്നുമാണ്” യുവതി സന്ദേശത്തിൽ വ്യക്തമാക്കിയത്.
വിവരമറിഞ്ഞ ഉടൻ വീട്ടുടമസ്ഥൻ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ കൊലപാതകം മറച്ചുവെക്കാനും മൃതദേഹത്തിൽ നിന്നുള്ള ദ്രാവകങ്ങൾ ഒഴുക്കിക്കളയാനും വേണ്ടി ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ടിരുന്നതായി സീനിയർ പോലീസ് ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ അറിയിച്ചു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ ദമ്പതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

