2026 ഫിഫ ലോകകപ്പിന്റെ ഭാഗമായി ഫിലാഡല്‍ഫിയയില്‍ നടന്നു വന്ന ഫ്രാന്‍സ്-ഇറാഖ് മത്സരം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കളി തടസ്സപ്പെട്ടത്.
മത്സരം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ മഴ കനക്കുകയായിരുന്നു. ആദ്യ പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെ ഗോളിലൂടെ ഫ്രാന്‍സ് 1-0 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കെയാണ് ഇടിമിന്നലിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് മത്സരം ഇടവേളയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ആദ്യ പകുതിക്ക് ശേഷവും കളിക്കാര്‍ക്ക് ഗ്രൗണ്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചില്ല.
പ്രേക്ഷകരോട് സ്റ്റേഡിയത്തിലെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറി നില്ക്കാന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. അമേരിക്കന്‍ കാലാവസ്ഥാ സുരക്ഷാ ചട്ടപ്രകാരം, സ്റ്റേഡിയത്തിന്റെ എട്ട് മൈല്‍ ചുറ്റളവില്‍ മിന്നലോ ഇതര വൈദ്യുത പ്രകടനങ്ങളോ കണ്ടെത്തിയാല്‍ മത്സരം ഉടന്‍ നിര്‍ത്തിവെക്കണം.
കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങണമെന്നാണ് നിബന്ധന. അപകടകരമായ കാലാവസ്ഥ അവസാനിച്ച ശേഷം തുടര്‍ച്ചയായി 30 മിനിറ്റ് മിന്നല്‍ ഇല്ലാത്ത സാഹചര്യം ഉറപ്പാക്കിയാല്‍ മാത്രമേ മത്സരം പുനരാരംഭിക്കൂ.
വീണ്ടും മിന്നല്‍ അനുഭവപ്പെട്ടാല്‍ 30 മിനിറ്റിന്റെ ഈ സമയം വീണ്ടും പൂജ്യത്തില്‍ നിന്ന് ആരംഭിക്കും. ഫിഫയുടെ അധികാരപരിധിയിലല്ല ഈ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നതിനാല്‍, ഇക്കാര്യത്തില്‍ ഇടപെടാന്‍ സംഘാടകര്‍ക്ക് സാധിക്കില്ല.
അമേരിക്കയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാലാവസ്ഥാ തടസ്സങ്ങള്‍ക്ക് വിധേയമാകുന്നത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ് ലോകകപ്പില്‍ ആറ് മത്സരങ്ങളിലായി എട്ടര മണിക്കൂറോളം കളി തടസ്സപ്പെട്ടിരുന്നു.
ചെല്‍സിയും ഡോര്‍ട്മുണ്ടും തമ്മിലുള്ള മത്സരം നാല് മണിക്കൂറിലേറെയാണ് അന്ന് നീണ്ടുനിന്നത്. ഫിലാഡല്‍ഫിയയിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ, ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന നോര്‍വേ-സെനഗല്‍ മത്സരവും കാലാവസ്ഥാ ഭീഷണിയിലാണ്.
ലോകകപ്പിന്റെ വരും ദിവസങ്ങളിലെ മത്സരങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് അധികൃതരും ആരാധകരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

