കണ്ണൂർ ∙ സിപിഎമ്മിന്റെ തകർക്കാനാകാത്ത കോട്ടയായ ധർമടം മണ്ഡലത്തിൽ പാർട്ടി കേഡർമാർ വോട്ട് മാറിക്കുത്തിയതിന്റെ ഞെട്ടലിൽനിന്നു മുക്തമാകാതെ നേതൃത്വം. മണ്ഡലത്തിൽ പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും ഇപ്പോഴത്തെ വിജയത്തെ വിജയമായി കാണാൻ പാർട്ടിക്കു കഴിയുന്നില്ല.
മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായത് മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും അതിലുപരി മണ്ഡലത്തിൽ ജനിച്ചു വളർന്നയാളുമായ പിണറായി വിജയനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം.
മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം ഭരിക്കുന്നത് സിപിഎമ്മാണ്. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് അദ്ഭുതപ്പെടുന്നവരുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 16,500 വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്.
ഇടതു മുന്നണിക്ക് 67,411 വോട്ടും യുഡിഎഫിന് 50,911 വോട്ടുമാണ് ലഭിച്ചത്. ഇതൊരു സൂചനയാണെന്ന് അന്നു പലരും വിലയിരുത്തിയെങ്കിലും പാർട്ടി കേന്ദ്രങ്ങളെല്ലാം ഇതു തള്ളിക്കളഞ്ഞിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പിന്റെ സ്വഭാവവും രീതിയും വേറെയെന്നായിരുന്നു അന്നു പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തിയത്. ഇവർ മുഖ്യമന്ത്രിക്കു നൽകിയ വിലയിരുത്തലിൽനിന്നു ലഭിച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹം മത്സരിക്കാനെത്തിയത്.
രണ്ടു ദിവസത്തെ പ്രചാരണത്തിനുശേഷം ‘എന്റെ പ്രചാരണ പ്രവർത്തനം നിങ്ങളെ ഏൽപിച്ചിരിക്കുന്നു, നിങ്ങളോരുത്തരും സ്ഥാനാർഥികളായി എനിക്കുവേണ്ടി വോട്ടഭ്യർഥിക്കുക’ എന്നു പാർട്ടി പ്രവർത്തകരോടു നിർദേശിച്ച് അദ്ദേഹം മറ്റു ജില്ലകളിലേക്കു പ്രചാരണത്തിനു പോയി. ഓരോ പഞ്ചായത്തിലെയും ഓരോ കേന്ദ്രങ്ങളിലായിരുന്നു സ്ഥാനാർഥി പ്രചാരണത്തിനെത്തിയത്.
തുറന്ന വാഹനം ഒപ്പമുണ്ടായിരുന്നെങ്കിലും അതുപയോഗിക്കാതെ കാറിലായിരുന്നു പിണറായി എത്തിയത്.
അതും കമാൻഡോ സംഘത്തിന്റെ എസ്കോർട്ടോടെ. മുഖ്യമന്ത്രി എത്തുന്നതിനുമുൻപ് ഡോഗ് സ്ക്വാഡ് അടക്കമുള്ള സുരക്ഷാ പരിശോധനയും പൊലീസിന്റെ കനത്തസുരക്ഷയും കാരണം സ്ഥാനാർഥിയോട് ഒന്നു സംസാരിക്കാൻപോലും പാർട്ടി പ്രവർത്തകരിൽ പലർക്കുമായില്ല.
ഇതെല്ലാം പാർട്ടി കേഡർമാരിൽ പോലും നിരാശയുണ്ടാക്കി. യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ് മണ്ഡലത്തിലെ ഓരോ മുക്കിലുംമൂലയിലുമെത്തിയിരുന്നു.
ഇതെല്ലാം വോട്ടിങ്ങിൽ പ്രതിഫലിച്ചു.
ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ധർമടം, പിണറായി എന്നിവയാണു ധർമടം മണ്ഡലത്തിലെ പഞ്ചായത്തുകൾ. ആദ്യ ആറു റൗണ്ടുകളിൽ (ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട്) അബ്ദുൽ റഷീദിനായിരുന്നു ഭൂരിപക്ഷം.
പത്താം റൗണ്ടിലും (കടമ്പൂർ പഞ്ചായത്ത്) അബ്ദുൽ റഷീദിന് 100 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
മണ്ഡലത്തിന്റെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നിത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെമ്പിലോട്ട് 5623, അഞ്ചരക്കണ്ടിയിൽ 1300, വേങ്ങാട് 5,800 എന്നിങ്ങനെയായിരുന്നു പിണറായി വിജയന്റെ ഭൂരിപക്ഷം.
ചെമ്പിലോട്ട് 2,033 വോട്ടിന്റെ ഭൂരിപക്ഷമാണ് അബ്ദുൽ റഷീദിനു ലഭിച്ചത്. അഞ്ചരക്കണ്ടി എത്തിയപ്പോൾ ഇത് 4,889 ആയി വർധിച്ചു.
വേങ്ങാട് 1737 ആയി യുഡിഎഫിന്റെ ഭൂരിപക്ഷം. പെരളശ്ശേരി പഞ്ചായത്തിൽനിന്നു ലഭിച്ച 4306 വോട്ടിന്റെ ഭൂരിപക്ഷമാണ് പിണറായി വിജയന് ആശ്വാസമായി തുടങ്ങിയത്.
എസ്ഡിപിഐ പരസ്യമായി പിന്തുണ നൽകിയത് എൽഡിഎഫിനു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഗുണം ചെയ്തു. ധർമടം, പിണറായി പഞ്ചായത്തുകൾ നന്നായി പിന്തുണച്ചതോടെയാണു 19,247 എന്ന ഭൂരിപക്ഷത്തിലേക്ക് അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

