ദില്ലി: സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള 15 അറബ്-മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തി. ഈ പ്രതിഷേധത്തെ ഇരട്ടത്താപ്പെന്ന് വിമർശിച്ച് സൊമാലിലാന്റ് ശക്തമായി തിരിച്ചടിച്ചു.
ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ, മൗറിട്ടേനിയ, ജോർദാൻ, ഫലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. ഇസ്രായേലിന്റെ നീക്കം സൊമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇവർ ആരോപിക്കുന്നു.
ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെയും സ്ഥിരതയെയും തകർക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ പറഞ്ഞു. 1960-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സൊമാലിലാന്റ്, പിന്നീട് സൊമാലിയയുമായി ലയിച്ചെങ്കിലും 1991-ൽ ആ ബന്ധം വേർപെടുത്തി സ്വയം പരമാധികാരം പ്രഖ്യാപിച്ച രാജ്യമാണ്.
എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും ഒരു സ്വതന്ത്ര രാഷ്ട്രമായി സൊമാലിലാന്റിനെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ നയതന്ത്ര നീക്കം സൊമാലിലാന്റിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് കരുതപ്പെടുന്നത്.
സൊമാലിയൻ ജനതയെ പ്രതിനിധീകരിക്കാനുള്ള അധികാരം സൊമാലിയൻ സർക്കാരിന് മാത്രമെന്നും ഇവർ വാദിക്കുന്നു. പ്രതിഷേധിച്ച രാജ്യങ്ങളെ “കപടവിശ്വാസികൾ” എന്ന് വിശേഷിപ്പിച്ചാണ് സൊമാലിലാന്റ് പ്രതികരിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്-ലൂടെ നിരവധി ചോദ്യങ്ങളും അവർ ഉന്നയിച്ചു. “എന്തുകൊണ്ടാണ് നിങ്ങൾ അൽ-ഷബാബിനെയോ ഐസിസിനെയോ താലിബാനെയോ അപലപിക്കാത്തത്? ഹിസ്ബുള്ളയെയും ഇറാന്റെ ഭീകര ഗ്രൂപ്പുകളെയും കുറിച്ച് എന്താണ് പറയാനുള്ളത്? എന്ന് സൊമാലിലാൻഡ് ചോദിച്ചു.
ഇസ്രായേലിനോടുള്ള വെറുപ്പും, ഒരു മുസ്ലിം രാഷ്ട്രമായ സൊമാലിലാന്റ് സ്വതന്ത്രമാകുന്നത് തടയാനുള്ള ആഗ്രഹവുമാണ് ഈ പ്രതിഷേധത്തിന് പിന്നിൽ എന്നും സൊമാലിലാന്റ് കുറ്റപ്പെടുത്തി. ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലെ ഏക ജനാധിപത്യ-സമാധാന രാഷ്ട്രം തങ്ങളാണെന്നും ഇസ്രായേൽ ആ സത്യം തിരിച്ചറിഞ്ഞ് സഹകരിക്കുകയാണെന്നും അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

