കരുനാഗപ്പള്ളി ∙ പട്ടാപ്പകൽ ദേശീയപാതയുടെ വശത്തെ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പകച്ച് കരുനാഗപ്പള്ളി. ഇന്നലെ രാവിലെ 11.15 നു വാഹനത്തിൽ എത്തിയ 4 അംഗ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട
അതുൽ, ജിം സന്തോഷ് വധക്കേസിലെ രണ്ടാം പ്രതിയും ഒട്ടേറെ കേസുകളിലെ പ്രതിയുമാണ്. സിനിമാ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കും വിധം കാറിനെ പിന്തുടർന്നെത്തിയ അക്രമിസംഘം പകൽവെളിച്ചത്തിൽ മുഖം മറയ്ക്കുക പോലും ചെയ്യാതെ നടത്തിയ അരുംകൊലയുടെ നടുക്കത്തിലാണ് സംഭവത്തിനു സാക്ഷികളായവർ.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ചിട്ടുണ്ട്.
കൃത്യം നടക്കുന്ന സമയം ഒട്ടേറെ വാഹനങ്ങളാണ് പാതയുടെ ഇരുവശങ്ങളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇവരിൽ പലരും വാഹനം നിർത്തി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കാറിൽ നിന്ന് ആരെയും കൂസാതെ ഇറങ്ങിയ സംഘം കൂസലില്ലാതെ കാറിലുണ്ടായിരുന്ന അതുലിനെ മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. വശത്തെ കുഴിയിലേക്കു മറിഞ്ഞു കിടക്കുകയായിരുന്നു കാർ.
കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണവും ഇവർ പലരുടെയും ക്വട്ടേഷൻ സ്വീകരിച്ചുള്ള ആക്രമണവും പതിവായിരുന്നു. 2025 മാർച്ച് 27 നു പുലർച്ചെയാണ് കരുനാഗപ്പള്ളി പടനായർകുളങ്ങര കെട്ടിശ്ശേരിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ്കുമാറിനെ ഒരു സംഘം, സന്തോഷിന്റെ മാതാവിന്റെ മുന്നിൽ വച്ചു വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവത്തിനു ശേഷം ചെറിയ അക്രമങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും വലിയ ആക്രമണങ്ങൾ കുറവായിരുന്നു.
ജിം സന്തോഷ് വധശ്രമക്കേസിൽ 90 ദിവസത്തിനകം തന്നെ കരുനാഗപ്പള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും, ഗൂഢാലോചന നടത്തിയവരും പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തവരും ഉൾപ്പെടെ 13 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ അതുൽ രണ്ടാം പ്രതി ആയിരുന്നു.
800 പേജുകളുള്ള കുറ്റപത്രത്തിൽ 175 സാക്ഷികളെയും ഉൾപ്പെടുത്തിയിരുന്നു. ഗുഢാലോചന, കൊലപാതകം, സംഘടിത കുറ്റകൃത്യമടക്കമുള്ള വകുപ്പുകൾ ആണ് കുറ്റപത്രത്തിലുള്ളത്. ജിം സന്തോഷ് വധക്കേസിൽ പ്രതികൾക്കു വേണ്ടി അന്വേഷണം നടക്കുന്നതിനിടയിൽ എറണാകുളത്തു വച്ച് അതുൽ പിടിയിലാകുമെന്ന ഘട്ടം എത്തിയിരുന്നെങ്കിലും കാറിൽ സഞ്ചരിച്ചിരുന്ന അതുൽ ഭാര്യയേയും മകനെയും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പിന്നീട് തമിഴ്നാട്ടിൽ നിന്നാണു പിടിയിലാകുന്നത്. ഈ കേസിൽ ജയിലിലായി ഏതാനും ദിവസം മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കാറിൽ പോയി ഒപ്പിട്ടു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
അലുവ അതുലിനു നേരെ അക്രമം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായും വിവരമുണ്ട്. ‘പിന്നിൽ ഒൻപതംഗസംഘം’
ചവറ∙ കൊലപാതക സംഘത്തിൽ 9 പേരാണ് ഉണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത പറഞ്ഞു. ഇതിൽ 5 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കിടുത്തത്.
ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കി. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് ഇവർ പറഞ്ഞു. വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്വട്ടേഷൻ ആര് നൽകിയതെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമം; ഒടുവിൽ പിടിയിൽ
മുണ്ടക്കയം(കോട്ടയം)∙ കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ അലുവ അതുലിനെ പട്ടാപ്പകൽ പിന്തുടർന്നെത്തി വെട്ടിക്കൊന്ന കേസിലെ 4 പ്രതികളെ മുണ്ടക്കയത്തിനു സമീപമുള്ള മുരിക്കുംവയലിൽനിന്നു പൊലീസ് പിടികൂടിയത് അതിസാഹസികമായി. രാത്രി 11.30നായിരുന്നു സംഭവം.
കൊലപാതകത്തിനു ശേഷം കാറിൽ കൊല്ലത്തുനിന്നു കടന്നുകളഞ്ഞ ഇവർ വിവിധ സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞ ശേഷം തമിഴ്നാട്ടിലേക്കു കടക്കാൻ ലക്ഷ്യമിട്ടാണ് മുണ്ടക്കയത്ത് എത്തിയത്. പ്രതികളെ രഹസ്യമായി പിന്തുടർന്ന പൊലീസ് കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽവച്ച് തടയാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല.
തുടർന്നു മുണ്ടക്കയം ഭാഗത്തേക്ക് വന്ന ഇവരെ പുത്തൻചന്തയിൽവച്ച് പിടികൂടാൻ വീണ്ടും ശ്രമിച്ചു.
പൊലീസിനെ വെട്ടിച്ചുമാറിയ ഇവർ മുണ്ടക്കയത്തുനിന്ന് 4 കിലോമീറ്റർ മാറി അമരാവതിയിൽനിന്നു ഗ്രാമപ്രദേശമായ പുഞ്ചവയലിലേക്കു കടന്നു. എന്നാൽ പിന്നാലെയെത്തിയ, കൊല്ലം–കോട്ടയം ജില്ലകളിൽനിന്നുള്ള പൊലീസ് സംഘം മുരിക്കുംവയൽ ഗവ.സ്കൂളിനു സമീപത്തെ ഇടറോഡിൽനിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.
വാഹനം റോഡിൽ കുടുങ്ങിയതിനെ തുടർന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

