ഇതുപോലൊരു പുലർകാലം ടെഹ്റാൻ നിവാസികൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല. എണ്ണമഴ പെയ്യുംപോലെ അന്തരീക്ഷം.
ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. ഇറാന്റെ എണ്ണ റിഫൈനറികളും ഡിപ്പോകളും ഇസ്രയേൽ തകർത്തതിന്റെ ബാക്കിപത്രം.
ഇതേച്ചൊല്ലി അമേരിക്കയും ഇസ്രയേലും തമ്മിൽ കശപിശയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് നല്ല ബുദ്ധിയല്ലെന്ന് ഇസ്രയേലിനോട് വ്യക്തമാക്കിയ അമേരിക്ക, കടുത്ത പദപ്രയോഗങ്ങൾ ഉപയോഗിച്ച് ശകാരിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. അതേസമയം എണ്ണ ഉൽപാദക കേന്ദ്രങ്ങളെയല്ല, ഡിപ്പോകളെ മാത്രമാണ് ഇസ്രയേൽ ഉന്നമിട്ടതെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
‘‘പ്രസിഡന്റിന് (ട്രംപ്) ഇങ്ങനെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഇഷ്ടമല്ല.
എണ്ണ സംരക്ഷിക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്. എണ്ണ കത്തിക്കരുത്.
എണ്ണവില കൂടുന്നത് ജനങ്ങൾക്ക് തിരിച്ചടിയാകും. ഇങ്ങനെ എണ്ണ കത്തിക്കാൻ പോയാൽ വില ബാരലിന് 200 ഡോളറൊക്കെയെത്തും.
അത്തരം സാഹചര്യം സൃഷ്ടിക്കരുത്’’ – അമേരിക്കൻ അധികൃതർ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. യുദ്ധ പശ്ചാത്തലത്തിൽ ഇപ്പോഴേ രാജ്യാന്തര എണ്ണവില കത്തിക്കയറിയിട്ടുണ്ട്.
യുഎസ് ക്രൂഡ് വില നിലവിലുള്ളത് ബാരലിന് 18% കുതിച്ച് 107.2 ഡോളറിൽ. ബ്രെന്റ് ക്രൂഡ് വില 20% ഉയർന്ന് 110.7 ഡോളറിലും നിൽക്കുന്നു.
ഇന്ത്യൻ എണ്ണക്കമ്പനികൾ സമീപകാലത്ത് റഷ്യൻ എണ്ണയ്ക്ക് ബദലായി വലിയ താൽപ്പര്യം കാട്ടിയ യുഎഇയുടെ മർബൻ ക്രൂഡിന്റെ വില 17% ഉയർന്ന് 120.8 ഡോളറുമായി.
എണ്ണവില കൂടുന്നത് ഏറ്റവുമധികം തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മറ്റുമാണ്. ഇസ്രയേലിന്റെ ഇത്തരം ആക്രമണങ്ങൾ വില ഇനിയും കൂടാനേ ഇടവയ്ക്കൂ എന്നതാണ് അമേരിക്കയുടെ ആശങ്ക.
ഇതാണ്, അമേരിക്കയുടെ ദേഷ്യത്തിനു വഴിവച്ചതും.
ഒരുവേള ബ്രെന്റ് ക്രൂഡ് വില 117 ഡോളറിന് അടുത്തെത്തിയിരുന്നു. ഒറ്റദിവസം ക്രൂഡ് ഓയിൽ വില ഇത്രയും കുതിച്ചുകയറുന്നത് 1988ന് ശേഷം ആദ്യമാണ്.
എണ്ണവില കൂടിത്തുടങ്ങിയതോടെ ഒട്ടുമിക്ക രാജ്യങ്ങളും വെട്ടിലായി. ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വിലയാണ് ഇനി കൂടാൻ പോകുന്നത്.
എൽപിജി, പെട്രോൾ, ഡീസൽ വില വർധിക്കുന്നത് അവശ്യവസ്തുക്കളുടെ വില കൂടാനും ഇടയാക്കും.
പണപ്പെരുപ്പം ഉയരും. പലിശഭാരം കൂട്ടാൻ കേന്ദ്രബാങ്കുകൾ നിർബന്ധിതരാകും.
ഇതു ബാങ്ക് വായ്പകൾ എടുത്തവർക്ക് തിരിച്ചടിയാകും. വായ്പാ ഡിമാൻഡിനെ ബാധിക്കും.
വായ്പകൾ എടുക്കാൻ ആളുകൾ മടിക്കുന്നതും പണപ്പെരുപ്പവും ഉൽപന്ന/സേവന വിപണികളെ ബാധിക്കും. വാഹന വിപണി, എഫ്എംസിജി തുടങ്ങിയവയ്ക്ക് വലിയ തിരിച്ചടിയുണ്ടാകും.
ഇന്ത്യയാകട്ടെ ഉപഭോഗത്തിനുള്ള 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണ്.
എണ്ണവില 60-65 ഡോളറിന് മുകളിലെത്തുന്നതുതന്നെ ഇന്ത്യയ്ക്ക് സാമ്പത്തികമായി വലിയ ആഘാതമാണ്. ആ സാഹചര്യത്തിലാണ് വില ഇപ്പോൾ അതിന്റെ ഇരട്ടിയോളമായിരിക്കുന്നത്.
എൽപിജി വില എണ്ണക്കമ്പനികൾ കൂട്ടിക്കഴിഞ്ഞു. ഇനിയും കൂട്ടാം.
എൽഎൻജി, സിഎൻജി വിലകളും കൂടാം. പെട്രോൾ, ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എണ്ണവില ബാരലിന് 120 ഡോളറൊക്കെ ഭേദിക്കുന്നത് എണ്ണക്കമ്പനികൾക്ക് താങ്ങാനായേക്കില്ല.
എണ്ണക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടാം.
ഇതിന്റെ ഭാരം അവർ ഉപഭോക്താക്കളിലേക്കും പകരാൻ തീരുമാനിച്ചാൽ പെട്രോൾ, ഡീസൽ വിലയും കൂടും. ഇത് കുടുംബ ബജറ്റിന്റെ താളംതെറ്റിക്കും.
പെട്രോളിനും ഡീസലിനും തൽക്കാലം ‘റേഷൻ’ ഏർപ്പെടുത്താൻ നീക്കമൊന്നുമില്ലെന്നും കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ഇന്ധന ശേഖരം ഇന്ത്യൻ എണ്ണക്കമ്പനികളുടെ കൈവശമുണ്ട്.
മാത്രമല്ല, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പുനരാരംഭിച്ചിട്ടുമുണ്ട്. അതേസമയം, എൽപിജി ബുക്കിങ്ങിന് നിയന്ത്രണം വന്നുകഴിഞ്ഞു.
പൂനെ പോലുള്ള ചില സ്ഥലങ്ങളിൽ എൽപിജി ലഭ്യത കുറഞ്ഞത് എൽപിജി ഇന്ധനമായി ഉപയോഗിക്കുന്ന ശ്മശാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
എണ്ണവില കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനിടയാക്കും. കയറ്റുമതി വരുമാനത്തേക്കാൾ ഇറക്കുമതിച്ചെലവ് ഉയർന്നുനിൽക്കുന്ന അസ്ഥയാണ് വ്യാപാരക്കമ്മി.
വിദേശനാണയ വരുമാനത്തേക്കാൾ ചെലവുകൂടുന്നതാണ് കറന്റ് അക്കൗണ്ട് കമ്മി. ഇവ രണ്ടും ഉയരുന്നതും രൂപയ്ക്കും തിരിച്ചടിയാകും.
ഓഹരി വിപണികൾ ഇക്കാരണങ്ങളാൽതന്നെ ചോരപ്പുഴയായി കഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

