തുറവൂർ ( ആലപ്പുഴ)∙ അപകടത്തിൽ പരുക്കേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയയാളുടെ മുറിവിൽ നിന്ന് 63 ദിവസത്തിനു ശേഷം ചില്ലു കഷ്ണങ്ങൾ പുറത്തെടുക്കേണ്ടി വന്ന സംഭവത്തിൽ ചികിത്സിച്ച ഡോക്ടറുടെയും പരാതിക്കാരന്റെയും മൊഴിയെടുത്തു. പരാതിക്കാരനായ തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയെയും ഡോക്ടറെയും പ്രത്യേകം കണ്ടാണ് അന്വേഷണസംഘം വിശദമായ മൊഴിയെടുത്തത്.
നാലു ദിവസത്തിനകം ആരോഗ്യ വകുപ്പിനു റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ ഡിസംബർ 16 ന് ചേർത്തലയിൽ നിന്നു വളമംഗലത്തേക്ക് ഓട്ടോയുമായി പോകുന്നതിനിടെ തെരുവു നായ കുറുകെ ചാടിയതോടെ നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞാണ് രാധാകൃഷ്ണ പിള്ളയ്ക്കു പരുക്കേറ്റത്. ഓട്ടോയുടെ ചില്ലുകൾ വലതു കൈമുട്ടിനു മുകളിൽ തറച്ചു കയറിയിരുന്നു.
താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ ഇദ്ദേഹത്തിന്റെ മുറിവുകളിൽ മരുന്നുവച്ച് തുന്നലിട്ടു വിട്ടു. പിന്നീട് രണ്ടു തവണ ഇവിടെയെത്തി മുറിവ് ഡ്രസ് ചെയ്തിരുന്നു.
രണ്ട് മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വന്നപ്പോഴാണു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
പരിശോധനയിൽ ചില്ലുകഷണങ്ങൾ ഉളളിലുള്ളതു കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.എസ്.ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി മൊഴിയെടുത്തത്.
ചികിത്സാരേഖകളും പരിശോധിച്ചു. സൂപ്രണ്ട്, ആർഎംഒ, മറ്റു ഡോക്ടർമാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഗുരുതര വീഴ്ചയാണു സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ആർ.ആമിന പറഞ്ഞു.
രോഗിക്കുണ്ടായ ബുദ്ധിമുട്ടുകളിൽ പ്രയാസമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും സൂപ്രണ്ട് അറിയിച്ചു.
ഒന്നരവർഷമായിട്ടും ആ സംഭവത്തിൽ നടപടി ആയിട്ടില്ല
ആലപ്പുഴ ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വച്ചുമറന്നതിനു സമാനമായ സംഭവം ജില്ലയിൽ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിൽ മുൻപ് നടന്നത് ഇന്നലെ ആവർത്തിച്ച് ഉന്നയിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് അറിയാൻ: ഒന്നരവർഷമായിട്ടും ആ സംഭവത്തിൽ നടപടി ആയിട്ടില്ല. പൊലീസ് കേസ് എടുത്തെങ്കിലും അന്തിമ റിപ്പോർട്ട് ആകാത്തതിനാൽ തുടർനടപടികളൊന്നും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.
കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിൽ 2024 ഓഗസ്റ്റ് 2 നാണ് കുമാരപുരം സ്വദേശിയുടെ രണ്ടാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചത്.
പ്രസവത്തിന് 5 ദിവസത്തിനു ശേഷം വിടുതൽ നൽകി വീട്ടിലേക്ക് അയച്ചിരുന്നെങ്കിലും അടിവയറ്റിൽ വേദനയുണ്ടായിരുന്നു. അതു സാവകാശം മാറിക്കൊള്ളുമെന്നാണു സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞത്.
വേദന തുടർന്നതോടെ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സ തേടി.
പരിശോധനയിൽ ശസ്ത്രക്രിയാ വേളയിൽ ഉപയോഗിക്കുന്ന ഫോർസെപ്സ് വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തി. 16 ന് ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു.
പിന്നീട് ദിവസങ്ങൾക്കു ശേഷമാണു യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടത്.
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അന്വേഷണത്തിനു വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഡിഎംഒ, ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ തുടങ്ങിയവർ ഉൾപ്പെട്ട സമിതി ഏതാണ്ട് 8 മാസത്തിനു ശേഷം 2025 മേയ് 2 ന് പൊലീസിനു റിപ്പോർട്ട് നൽകി.
ഇതിന്മേലുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കുറ്റപത്രം ഹരിപ്പാട് കോടതിയിൽ നൽകുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ഡോ.
ലളിതാംബികയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് ആലപ്പുഴ ∙ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻമേധാവി ഡോ. ലളിതാംബികയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.
ഡോക്ടർക്കെതിരെ കേസെടുക്കുക, വരുമാന സ്രോതസ്സുകൾ അന്വേഷിക്കുക, ഡോക്ടറെ അയോഗ്യയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.
മാർച്ച് ഡോ. ലളിതാംബികയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു.
വീടിനു സമീപം ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്കാനിങ് സെന്ററിലേക്ക് ഇരച്ചു കയറാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്തു.
തുടർന്നും ഡോക്ടറുടെ വസതിയിലേക്കു ഇരച്ചു കയറാൻപ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ ഡോക്ടറുടെ വീടിനു സമീപം സ്ഥാപിച്ചിരുന്ന സ്കാനിങ് സെന്ററിന്റെ ബോർഡ് പ്രവർത്തകർ നശിപ്പിച്ചു.
തുടർന്ന് മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, നിധിൻ, ഉണ്ണികൃഷ്ണൻ, അഖിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

