വെനസ്വേലൻ ക്രൂഡ് ഓയിൽ വിൽപന വരുമാനം 100 കോടി ഡോളർ (ഏകദേശം 9,050 കോടി രൂപ) കവിഞ്ഞെന്ന് യുഎസ്. ഏതാനും മാസങ്ങൾക്കകം 500 കോടി ഡോളറിന്റെ (45,000 കോടി രൂപ) എണ്ണകൂടി യുഎസ് വിൽക്കുമെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി.
ഇത്രകാലം ഖത്തറിലെ ഒരു അക്കൗണ്ടിലാണ് വെനസ്വേലൻ എണ്ണ വിൽപന വരുമാനം യുഎസ് നിക്ഷേപിച്ചിരുന്നത്.
യുഎസ് ഗവൺമെന്റിനായിരുന്നു ഈ അക്കൗണ്ടിന്റെ നിയന്ത്രണം. ഇനിമുതൽ ഖത്തറിലേക്ക് എണ്ണപ്പണം ഒഴുക്കില്ല.
പകരം യുഎസ് ട്രഷറിയിൽ പുതിയ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുമെന്നും ക്രിസ് റൈറ്റ് പറഞ്ഞു.
കഴിഞ്ഞമാസമാണ് യുഎസ് സൈന്യം വെനസ്വേലയിലെത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി യുഎസിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇടക്കാല പ്രസിഡന്റ് ആയി ഡെൽസി റോഡ്രിഗ്സ് ചുമതലയേറ്റു.
വെനസ്വേലയിലെത്തിയ ക്രിസ് റൈറ്റ് ഡെൽസിയുമായി കൂടിക്കാഴ്ച നടത്തി. ദശാബ്ദങ്ങൾക്കു ശേഷമാണ് യുഎസ് ഗവൺമെന്റിലെ ഒരു ഉന്നതൻ വെനസ്വേലയിൽ എത്തിയതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തേ ഖത്തർ അക്കൗണ്ടിൽ യുഎസ് 500 മില്യൻ ഡോളർ നിക്ഷേപിക്കുകയും പിന്നീടത് വെനസ്വേലയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ, ഖത്തർ അക്കൗണ്ട് കൈകാര്യം ചെയ്തതിൽ ക്രമക്കേടുണ്ടെന്നും സ്വതന്ത്ര ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ട് സെനറ്റർമാരായ ചക് ഷൂമർ, ആഡം ഷിഫ് എന്നിവർ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, വെനസ്വേല വൻ കടക്കെണിയിലാണെന്നും ഖത്തർ അക്കൗണ്ടിലും മറ്റും തുക നിക്ഷേപിച്ചാൽ വായ്പാദാതാക്കൾ അതു മരവിപ്പിക്കാൻ സാധ്യതയുണ്ടെന്നും ക്രിസ് റൈറ്റ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തുക ഇനി ഖത്തർ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടെന്ന തീരുമാനം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

