ഇറാനുമായി യുദ്ധം ചെയ്യുന്നതിന് പകരം ആണവ പരീക്ഷണത്തിലടക്കം ധാരണയിലെത്താനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
2.5 മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ ഇറാനുമായി നടത്തിയ സമാധാന ചർച്ചയുടെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. ചർച്ചയിൽ വ്യക്തമായ തീരുമാനമുണ്ടായില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.
ഇന്നലെ ഇറാനിലേക്ക് രണ്ടാം കപ്പൽ പടയെ അയയ്ക്കുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.
ഇന്ത്യയുമായുള്ള വ്യാപാര കരാർ ചരിത്രപരമായ തീരുമാനമാണെന്നും ട്രംപിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉൽപാദകരാണ് നിലവിൽ യുഎസ്.
ഇനി ഏറ്റവും വലിയ ഊർജ കയറ്റുമതി രാജ്യമായി യുഎസ് മാറും. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ജപ്പാൻ, കൊറിയ, ഇന്ത്യ എന്നിവരുമായി ചരിത്ര കരാറിലെത്താൻ കഴിഞ്ഞു.
ഇത് അമേരിക്കയിൽ നിന്നുള്ള കൽക്കരി കയറ്റുമതി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിൽ ചാഞ്ചാട്ടം
ചാഞ്ചാട്ടത്തിലായ വിപണി ഇന്നലെ ‘ഫ്ളാറ്റാ’യാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, പബ്ലിക് സെക്ടർ ബാങ്ക് ഓഹരികളിൽ വാങ്ങൽ പ്രകടമായിരുന്നു എങ്കിലും ഐടി ഓഹരികളിലെ വിൽപന സമ്മർദമാണ് തിരിച്ചടിയായത്.
മുഖ്യ സൂചികയായ സെന്‍സെക്സ് 40 പോയിന്റുകൾ ഇറങ്ങി 84,233.64ലെത്തി. എന്നാൽ 18.70 പോയിന്റ് കയറിയ നിഫ്റ്റി സൂചിക 29,953.85ലാണ് ക്ലോസ് ചെയ്തത്.
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വാഹന കമ്പനികൾ മികച്ച പ്രവർത്തന റിപ്പോർട്ട് പുറത്തു വിട്ടതോടെ നിഫ്റ്റി ഐടി സൂചിക മികച്ച നേട്ടമുണ്ടാക്കി.
ഇടിവ് തുടർന്ന ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. പോസിറ്റിവായ രാജ്യാന്തര സൂചനകളും ഏഷ്യൻ വിപണികളിലെ മികച്ച തുടക്കവും ഇന്ത്യൻ ഓഹരി വിപണിക്ക് നേട്ടമാകുമെന്നാണ് തുടക്കത്തിൽ കരുതിയത്.
എന്നാൽ നിക്ഷേപകർ ജാഗ്രതയോടെയാണ് പെരുമാറിയത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 36 പോയിന്റോളം ഉയരത്തിലാണ്. ഇന്നും വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
രാജ്യാന്തര ട്രെൻഡ് പിന്തുടർന്നാൽ സൂചികകൾ ചാഞ്ചാട്ടത്തിലാവാനും സാധ്യതയുണ്ട്.
ജനുവരിയിലെ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച തൊഴിൽ റിപ്പോർട്ടുകൾ വന്നിട്ടും അമേരിക്കൻ ഓഹരി വിപണിയും നഷ്ടത്തിലായി. മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടം അവസാനിപ്പിച്ച ഡോ സൂചിക 0.13 ശതമാനം നഷ്ടത്തിലായി.
എസ് ആൻഡ് പിക്ക് നേരിയ ഇടിവാണുള്ളത്. നാസ്ഡാക് 0.16 ശതമാനവും കുറഞ്ഞു.
യൂറോപ്യൻ ഓഹരികൾ ഇന്നലെ സമ്മിശ്രമായിരുന്നു.
യുകെയിലെ എഫ്ടിഎസ്ഇ സൂചിക 1.14 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ ജര്‍മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ ഓഹരികള്‍ നഷ്ടത്തിലായി.
ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
ചരിത്രത്തിൽ ആദ്യമായി 58,000 പോയിന്റ് കടന്ന ജപ്പാനിലെ നിക്കെയ് സൂചിക പിന്നീട് കുത്തനെ ഇടിഞ്ഞു.ഹോങ്കോങ്, ഷാൻഹായ് സൂചികകൾ ചാഞ്ചാട്ടത്തിലാണ്.
സ്വർണം കയറ്റത്തിൽ
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളായേക്കുമെന്ന സൂചനയിൽ സ്വർണവില ഉയർന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 5,094 ഡോളർ വരെ എത്തിയ വില പിന്നീട് കുറഞ്ഞു.
നിലവിൽ ഔൺസിന് 5,067 ഡോളറിലാണ് വിൽപന. വെള്ളി വില ഔൺസിന് 83 ഡോളറെന്ന നിലയിലാണ്.
ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ കേരളത്തിലെ സ്വർണവില വൈകുന്നേരം 100 രൂപ വർധിച്ചിരുന്നു.
ഇറാൻ യുഎസ് സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയും ഡിമാൻഡ് കൂടിയതും ക്രൂഡ് ഓയിൽ വിലയും ഉയർത്തി. യുഎസിന്റെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.43 ശതമാനം നേട്ടത്തോടെ 64.91 ഡോളറിലാണ്.
യുഎഇ മർബൻ ബാരലിന് 69.76 ഡോളറിലും ബ്രെന്റ് 69.65 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

