വാളയാർ ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട
കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ച് എസ്ഐടി നൽകിയ അപേക്ഷ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുമെന്നാണു വിവരം.
അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാണ് നിയമ നടപടികളിലേക്കു കടന്നത്. മണ്ണാർക്കാട് എസ്സി–എസ്ടി സ്പെഷൽ കോടതി 9 പ്രതികൾക്കും കഴിഞ്ഞയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഈ ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പി ലഭ്യമാകാൻ താമസമുണ്ടായതും ഹൈക്കോടതിയിൽ ഹർജി നൽകുന്നത് വൈകിപ്പിച്ചു. എങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിൽ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടേക്കുമെന്നും അന്വേഷണസംഘം നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഏറെ ശ്രമകരമായാണ് പിടികൂടിയതെന്നും ജാമ്യം ലഭിച്ച ഇവർ വീണ്ടും കടന്നുകളയാൻ സാധ്യതയുണ്ടെന്നും എസ്ഐടി സംഘത്തിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിഗണിച്ച് സ്പെഷൽ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
കേസിൽ ഇരുപതോളം പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി സംഘത്തിന്റെ കണ്ടെത്തൽ.
മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ ആവശ്യമെങ്കിൽ ലൂക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കാനും തീരുമാനിച്ചിരുന്നതാണ്.
ഇതിനിടെയിലാണ് മണ്ണാർക്കാട് എസ്സി–എസ്ടി കോടതി മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
90 ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികൾക്കെതിരെയും കുറ്റപത്രം നൽകും. ഈ കഴിഞ്ഞ ഡിസംബർ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട
ആക്രമണത്തിനിരയായത്. അന്നു രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) കേസന്വേഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

