തിരുവനന്തപുരം ∙ ഫുട്ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താതിനെ തുടര്‍ന്നാണ് ഒന്ന് മൂന്ന്, നാല് പ്രതികളായ അജിന്, കിരണ്‍, നന്ദു എന്നീ പ്രതികളെ അന്വേഷണ സംഘം അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പൂര്‍ണമായും സഹകരിച്ചിരുന്നില്ല. കത്തി തങ്ങളുടെ കയ്യില്‍ നിന്നു നഷ്ടമായെന്നാണു മുഖ്യപ്രതി അജിന് പറയുന്നത്.
ആയുധം മനഃപൂര്‍വം മറച്ചുവച്ച ശേഷം കേസിന്റെ തെളിവ് ഇല്ലാതാക്കാനാണു പ്രതികളുടെ ശ്രമം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതും പൊലീസിനു വെല്ലുവിളിയാണ്. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച പ്രതി അജിന്, അലനെ കുത്തിയ രീതി പൊലീസിന് കാട്ടിക്കൊടുത്തു.
മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാര്‍ഥി, ജഗതി സ്വദേശിയായ പതിനാറുകാരന് പൂജപ്പുര ഒബ്സര്‍വേഷന്‍ ഹോമിലാണ്. അജിന് (27), സന്ദീപ് ഭവനില്‍ അഭിജിത്ത് (26), കിരണ്‍ (26,), വലിയവിള സ്വദേശി നന്ദു (27), അഖില്‍ലാല്‍ (27), സന്ദീപ് ഭവനില്‍ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികള്‍.
തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്ഷൻ തോപ്പിൽ ഡി 47 ൽ അലനെ (18) മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയത്.
സംഘർഷത്തിലുൾപ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കമ്പി പോലുള്ള ആയുധം കൊണ്ടുള്ള കുത്ത് ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതാണ് മരണകാരണം.
അലനെ സുഹൃത്തുക്കൾ ഉടൻ സ്കൂട്ടറിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുൻപ് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
ഒത്തുതീർപ്പ് ചർച്ചയ്ക്കായി തിങ്കളാഴ്ച ഒത്തുകൂടിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തർക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും പ്രായപൂർത്തിയാകാത്ത ആളെയും വിളിച്ചു വരുത്തി.
ആയുധങ്ങളുമായാണ് ഇവർ എത്തിയത്. അലൻ മറുപക്ഷത്തിന്റെ കൂട്ടത്തിലുള്ളയാളാണെന്ന് വിചാരിച്ച് ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

