കണ്ണൂർ∙ കണ്ണൂർ കോർപറേഷനു പുതിയൊരു പൊൻതൂവൽ. കണ്ണൂരുകാർക്ക് കേരളപ്പിറവി സമ്മാനമായി നവംബർ ഒന്നിന് കണ്ണൂർ കോർപറേഷന്റെ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം തുറന്ന് നൽകും.
കുരുക്കുകളും സാങ്കേതിക തടസ്സങ്ങളും നീങ്ങി 5 വർഷം വേണ്ടി വന്നു മൾട്ടി ലവൽ കാർ പാർക്കിങ് യാഥാർഥ്യമാകാൻ. 2020 ഒക്ടോബർ 11നാണ് കാർ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്. നഗരത്തിലെ ഗതാഗത തിരക്കിനും കുരുക്കിനും പരിഹാരമാകും വിധത്തിലാണ് മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം ഒരുക്കിയത്.
ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്.
പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ്, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ കരാറെടുത്ത് പൂർത്തിയാക്കിയത്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്.
∙ ജവാഹർ സ്റ്റേഡിയത്തിനു സമീപം 6 നിലകളിലായി 4 യൂണിറ്റുകളാണ് പ്രവർത്തിക്കുക.
ഓരോ യൂണിറ്റിലും 31വീതം കാറുകൾ പാർക്ക് ചെയ്യാം. കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം. ∙പീതാംബര പാർക്കിൽ 6 നിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും.
ഇവിടെ 31 കാറുകൾക്ക് പാർക്ക് ചെയ്യാനാകും.
അനുമതി നൽകാൻ സർക്കാരിന് 8 മാസം!!
നേരത്തെ കോൺട്രാക്ടറും ഉപ കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പാർക്കിങ് കേന്ദ്രത്തിന്റെ പണി മുടങ്ങിയിരുന്നു. ഇക്കാര്യം പരിഹരിച്ച് മുന്നോട്ട് പോയി സിവിൽ– മെക്കാനിക്കൽ പണി പൂർത്തിയാക്കുകയും ട്രയൽ റൺ നടത്തുകയും ചെയ്തു പണി ആരംഭിച്ചപ്പോഴാണ് സാങ്കേതിക തടസ്സം കുരുക്കായത്.2018ൽ സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് പാർക്കിങ് കേന്ദ്രത്തിനുള്ള ഡിപിആർ തയാറാക്കിയത്.
ചെറിയ തോതിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് 2020ൽ നിർമാണം ആരംഭിച്ചു. സിവിൽ– മെക്കാനിക്കൽ ജോലികളും നടത്തി വന്നു.
എന്നാൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്നതിൽ സാങ്കേതിക തടസ്സം വന്നു.
പാർക്കിങ് കേന്ദ്രം പ്രവർത്തനത്തിനായി ട്രാൻസ്ഫോമർ ഉൾപ്പെടെ വേണം. നേരത്തെ നൽകിയ ഡിപിആറിൽ ഈ സംവിധാനം ഉണ്ടായിരുന്നില്ല. റിവിഷൻ എസ്റ്റിമേറ്റ് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർക്ക് സമർപ്പിച്ചെങ്കിലും അനുമതി നൽകിയില്ല.
കോർപറേഷൻ കൗൺസിൽ സർക്കാരിന് കത്ത് നൽകിയതിന് പിന്നാലെ അനുമതി ലഭിച്ചു. സപ്ലിമെന്ററി എഗ്രിമെന്റ് വച്ച് കരാറുകാരന് പാർട്ട് ബിൽ തുക അനുവദിക്കുകയും പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തു.
നിലവിൽ കോൺട്രാക്ടറിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇനത്തിലും നൽകിയ എല്ലാ ബില്ലുകളിൽ നിന്നും 2.5 ശതമാനം റീ ടെൻഷൻ തുകയായും ആകെ 69 ലക്ഷം രൂപ ഈടാക്കി. അപ്പോഴേക്കും 8 മാസം കടന്നുപോയി.
സൗകര്യങ്ങൾ ഈ വിധം
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രം.
ആദ്യ 2 മണിക്കൂറിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയും എന്ന നിരക്കിൽ 8 മണിക്കൂർ സമയം വരെ പാർക്ക് ചെയ്യാം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിനായി 150 രൂപ.
30 ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി 3500 രൂപ ഒടുക്കണം. വാഹന ഉടമകളിൽ നിന്നു ടാഗ് നഷ്ടപ്പെട്ടാൽ പുതിയ ടാഗിന് 300 രൂപ പിഴ ഈടാക്കും. ടാഗ് നഷ്ടപ്പെടുന്ന ഉടമകളുടെ വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ നിന്നും മടക്കി നൽകാൻ പരമാവധി 1 മണിക്കൂർ വേണം.
സുരക്ഷാ ആവശ്യങ്ങൾക്കു വാഹനത്തിന്റെ അകം അടിയന്തര സാഹചര്യത്തിൽ തുറന്നു പരിശോധിക്കും.
ഒരു വാഹനത്തിനു പരമാവധി 48 മണിക്കൂർ മാത്രമേ അനുവദിക്കുകയുള്ളു. എന്നാൽ 90 ശതമാനത്തിനു മുകളിൽ പാർക്കിങ് ഉള്ള പക്ഷം അത് 24 മണിക്കൂറായി പരിമിതപ്പെടുത്തും.
സാങ്കേതിക തകരാർ മൂലം വാഹനങ്ങൾ ഇറക്കാൻ കാലതാമസം വന്നാൽ ഈ സമയത്തെ പാർക്കിങ് ഫീസ് ഉടമകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ നൽകും.∙കണ്ണൂർ നഗരത്തിൽ വാഹന കുരുക്കിന് പ്രധാന കാരണം അനധികൃത പാർക്കിങ്ങാണ്. വാഹന പാർക്കിങ്ങിന് ഇടമില്ലാത്തതും പ്രതിസന്ധിയാണ്.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്നം മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകും. (മുസ്ലിഹ് മഠത്തിൽ, മേയർ, കണ്ണൂർ കോർപറേഷൻ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

