കൊച്ചി: കഴിഞ്ഞ വർഷം കേരളതീരത്ത് മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർധനവുണ്ടായതിനും തന്മൂലമുണ്ടായ സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങൾക്കും പിന്നിൽ മൺസൂൺ മഴയിലുണ്ടായ വ്യതിയാനങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം സമുദ്രത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് വഴിവെക്കുന്നതായും പഠനം അടിവരയിടുന്നു.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മുഖ്യ വരുമാന സ്രോതസ്സായ മത്തിയുടെ ലഭ്യതയിൽ അടുത്ത കാലത്തായി വലിയ വ്യതിയാനങ്ങളാണ് ദൃശ്യമാകുന്നത്. 2012-ൽ നാല് ലക്ഷം ടൺ എന്ന എക്കാലത്തെയും ഉയർന്ന അളവിൽ ലഭിച്ച മത്തി, 2021-ൽ വെറും 3500 ടണ്ണായി കൂപ്പുകുത്തി.
ഇതിനിടെയാണ് കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്റിമീറ്റർ മാത്രം വലുപ്പമുള്ള മത്തിക്കുഞ്ഞുങ്ങൾ കേരളതീരത്ത് വൻതോതിൽ കാണപ്പെട്ടത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇവയെ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ കാരണങ്ങൾ കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് തീരങ്ങളിലെ ജൈവ, സമുദ്ര ഘടകങ്ങൾ വിശദമായി വിശകലനം ചെയ്താണ് സിഎംഎഫ്ആർഐ ഈ നിഗമനത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അനുകൂലമായ മൺസൂണും, പോഷകങ്ങളാൽ സമ്പന്നമായ കടലിന്റെ അടിത്തട്ടിലെ ജലം മുകളിലേക്ക് ഉയരുന്ന ‘അപ്വെല്ലിംഗ്’ എന്ന പ്രതിഭാസവും മത്തിയുടെ ലാർവകളുടെ മുഖ്യാഹാരമായ സൂക്ഷ്മപ്ലവകങ്ങൾ വർധിക്കാൻ ഇടയാക്കി.
ഇത് ലാർവകളുടെ അതിജീവന നിരക്ക് ഉയർത്തുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവിന് കാരണമാകുകയും ചെയ്തു. അതേസമയം, മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് അവയുടെ ഭക്ഷണ ലഭ്യത കുറയുന്നതിന് കാരണമായി.
ഇത് അവയുടെ വളർച്ച മുരടിക്കുന്നതിലേക്കും ഭാരം കുറയുന്നതിലേക്കും നയിച്ചു. തന്മൂലം വിപണിയിൽ മത്തിയുടെ വില ഗണ്യമായി ഇടിഞ്ഞു.
ഇത് മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിർത്തിവെക്കാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിതരാക്കി. സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് മത്തിയുടെ ലഭ്യതയെ നിർണായകമായി സ്വാധീനിക്കുന്നതെന്ന് പഠനം വിലയിരുത്തുന്നു.
സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കാമെന്നും പഠനത്തിൽ സൂചനയുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം പ്രവണതകൾ ഭാവിയിൽ വർധിക്കാനിടയുള്ളതിനാൽ ഓരോ മത്സ്യയിനത്തിനും അനുയോജ്യമായ ഹ്രസ്വകാല മത്സ്യലഭ്യതാ മുന്നറിയിപ്പുകൾ (ഫോർകാസ്റ്റ്) നൽകണമെന്ന് പഠനം ശുപാർശ ചെയ്യുന്നു.
അതോടൊപ്പം, ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് മത്സ്യബന്ധനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത്തരം മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.
യു ഗംഗ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു. ഈ പഠനറിപ്പോർട്ട് ‘കറന്റ് സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]