കൽപറ്റ ∙ വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും
ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ജംഷീദിനും എതിരെയാണ് പൊലീസ് കേസെടുത്തത്.
ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി കടന്നു പിടിച്ചതായാണ് യുവതി നൽകിയ പരാതി. മുൻപും ഇത്തരത്തിൽ ചില അനുഭവം ഉണ്ടായപ്പോൾ സുഹൃത്തിന് അനുകൂല നിലപാടാണ് ഭർത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഭർത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു
പീഡന പരാതിക്കൊപ്പം ഗാർഹികപീഡനം സംബന്ധിച്ച പരാതിയും ലഭിച്ചതിനാൽ രണ്ടും പ്രത്യേക കേസുകളായാണ് കൽപറ്റ പൊലീസ് റജിസ്റ്റർ ചെയ്തത്. ഗാർഹിക പീഡന പരാതിയിൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
ലൈംഗിക ഉദ്ദേശത്തിൽ ശരീരത്തിൽ സ്പർശിച്ചു എന്ന വകുപ്പ് പ്രകാരമാണ് രണ്ടാമത്തെ കേസ്. ഭർത്താവ് മർദ്ദിക്കാറുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം പരാതിയിൽ പറയുന്ന സംഭവം നടന്നിട്ടില്ലെന്ന് ആരോപണ വിധേയൻ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവിനൊപ്പം വീട്ടിൽ എത്തിയ ജംഷീദ് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നൽകിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി.
സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭർത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോൺ നമ്പറും കൊടുത്ത ശേഷം ആവശ്യങ്ങൾ അവളെ വിളിച്ച് പറഞ്ഞാൽ മതിയെന്നു പറയാൻ തുടങ്ങി.
പലരും വിളിക്കാൻ തുടങ്ങിയപ്പോൾ ആ നമ്പരുകൾ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭർത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോൾ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങൾ വീടാൻ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭർത്താവിന്റെ ഉമ്മ പറയാൻ തുടങ്ങിയതെന്ന് യുവതി വിവരിച്ചു.
‘‘നാലു മക്കളുണ്ട്.
ഇതിൽ മൂന്നു പേർ മാത്രമേ എന്റെ കൂടെയുള്ളൂ. ഒരാൾ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ്.
ഡിവൈഎഫ്ഐ നേതാവായ ജംഷീദ് മക്കളില്ലാത്ത സമയങ്ങളിൽ വരും. കള്ളു കുടിച്ചിട്ടാകും വരിക.
ഭക്ഷണം വേണമെന്ന് പറയും. വിളമ്പിക്കൊടുക്കുമ്പോൾ അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്യും.
ഇക്കാര്യം ഭർത്താവിനോടു പറഞ്ഞപ്പോൾ സാരമില്ല നിന്റെ തോന്നലായിരിക്കും ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കിൽ അവനങ്ങ് നിന്നു കൊടുക്കൂ അവൻ അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെ എന്ന് പറയാൻ തുടങ്ങി. ഇക്കഴിഞ്ഞ 17 ന് ഭക്ഷണം കൊടുത്ത ശേഷം വെള്ളം എടുക്കാൻ വേണ്ടി അടുക്കളയിൽ പോയപ്പോൾ ഈ ജംഷീദ് പിന്നാലെ വരികയും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു.
ഇതോടെ ഓടി റൂമിനകത്ത് കയറി വാതിലടച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭർത്താവ് ഇത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല.
അവർ പോയ ശേഷമാണ് പിന്നെ വാതിൽ തുറന്ന് മക്കളെ കൂട്ടാൻ വേണ്ടി പോയത്’’ – യുവതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും യുവനേതാവിനെതിരെ രാഷ്ട്രീയപ്രേരിതമായി ഉയർത്തുന്ന പരാതിയാണിതെന്നും ഭർത്താവ് മാധ്യമങ്ങളോട് വിവരിച്ചു.
കുടുംബ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുക്കൾ ചേർന്നു മർദ്ദിച്ചതായും ഭർത്താവ് വെളിപ്പെടുത്തി.
അതേസമയം, ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി പി.ജംഷീദിന് എതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ യുവാവിനെ ലക്ഷ്യമാക്കി പരാതി കെട്ടിച്ചമച്ചതാണ്.
പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി 17 ന് ജംഷീദ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഭര്‍ത്താവും കുടുംബവും വാര്‍ത്താസമ്മേളനം നടത്തി പരാതിക്കാരിയുടെ വാദം പൂര്‍ണമായി തള്ളിയിട്ടുണ്ട്.
മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന സമയം വെങ്ങപ്പള്ളിയില്‍ വാഹന അപകടവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിലായിരുന്നു ജംഷീദ്.
ഇതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
പരാതിക്കാരി 17 ന് ശേഷവും ജംഷീദിന്റെ വീട്ടിലെത്തുകയും കുടുംബവുമായി സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പരാതിക്കാരിയുടെ ഭര്‍തൃവീട്ടില്‍ 21 ന് ഉണ്ടായ കുടുംബവഴക്ക് തീര്‍ക്കാന്‍ ശ്രമിച്ചതിലുണ്ടായ പ്രകോപനം രാഷ്ട്രീയ ലക്ഷ്യംവച്ച് ഉപയോഗിക്കുകയാണ്.
കുടുംബവഴക്ക് സംഘര്ഷത്തിലെത്തിയപ്പോള് ജംഷീദാണ് പൊലീസിനെ അറിയിച്ചത്. അന്നേ ദിവസം വീട്ടിലെത്തിയ പൊലീസിനോട് പരാതിക്കാരി ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചിരുന്നില്ല.
പരാതിക്കാരിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭര്‍ത്താവിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങിയപ്പോള്‍ വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു. തെറ്റായ പ്രചാരണത്തിനെതിരെ ജംഷീദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബ പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ രാഷ്ട്രീയം ലക്ഷ്യംവച്ച് തേജോവധം ചെയ്യുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]