തിരുവനന്തപുരം∙ സ്തംഭനാവസ്ഥയിലായ വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് (ദേശീയപാത 866) പദ്ധതി വീണ്ടും ജീവൻ വയ്ക്കുന്നു. സ്ഥലമേറ്റെടുപ്പിലേക്കു നീങ്ങിയ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ തീരുമാനിച്ചതോടെയാണ് പാതിവഴിയിലായത്.
എന്നാൽ, അലൈൻമെന്റിൽ ഒരു മാറ്റവും വരുത്താതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചെന്നാണ് വിവരം. കുന്നുകൾ ഇടിച്ചുനിരത്തുന്നതിനു പകരം ടണൽ പാതകൾ നിർമിച്ച് വികസനവും പ്രകൃതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാണ് അതോറിറ്റിയുടെ പുതിയ പദ്ധതി.
ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ അലൈൻമെന്റ് മാറ്റുന്നത് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രധാന തീരുമാനം. ഇതോടെ, ഭൂമി വിട്ടുനൽകുന്ന ആയിരക്കണക്കിന് ഉടമകൾക്ക് വലിയ ആശ്വാസമാകും.
പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ തുടങ്ങിയ പഞ്ചായത്തുകളിലെ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇതോടെ ശാശ്വത പരിഹാരമാകും. ടണൽ പാതകളുടെ സാധ്യത പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു.
2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പദ്ധതിക്ക് പുതിയ ഗതിവേഗം കൈവരും. 9 ഇടങ്ങളിലാണ് പരിസ്ഥിതി സൗഹൃദ ടണലുകൾ പരിഗണനയിലുള്ളത്.
വിഴിഞ്ഞം തുറമുഖം വന്നതോടെ തലസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന ഔട്ടർ റിങ് റോഡ് പദ്ധതി, ഭൂവുടമകളുടെ ആശങ്കകൾ അകറ്റിയും പ്രകൃതിയെ സംരക്ഷിച്ചും യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്.
ഇത് കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു പുതിയ ഹരിത മാതൃകയായി മാറുമെന്നാണു വിലയിരുത്തൽ. ജില്ലയിലെ 6 താലൂക്കുകളെയും ബന്ധിപ്പിച്ച്, 31 വില്ലേജുകളിലൂടെ കടന്നുപോകുന്നതാണ് വിഴിഞ്ഞം – നാവായിക്കുളം ഗ്രീൻഫീൽഡ് ഔട്ടർ റിങ് റോഡ്.
31 വില്ലേജുകളിലായി 356 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പൂർണമായി പുതിയ ഹൈവേ ആയതിനാൽ 90% ഭൂമിയും പുതിയതായി ഏറ്റെടുക്കേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]