
ബെംഗളൂരു∙ മുഖം മൂടിധരിച്ച ഒരാൾ, 80 വയസ്സുള്ള സ്ത്രീ–ഇവർ രണ്ടുപേരും കർണാടകയെ മുൾമുനയിൽ നിർത്തിയത് ദിവസങ്ങളോളം. മുഖംമൂടി ധരിപ്പിച്ച് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്
ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി സി.എൻ.ചിന്നയ്യയെ.
ധർമ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തി കോളിളക്കം സൃഷ്ടിച്ചത് സുജാതഭട്ടെന്ന വയോധിക.
ധർമസ്ഥലയിൽ
പരമ്പരകൾ നടന്നെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിൽ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കുവഴങ്ങി നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു.
പിന്നാലേ, സുജാതഭട്ടും മകളെ കാണാനില്ലെന്ന ആരോപണവുമായി എത്തി. നീണ്ട
നാളത്തെ അന്വേഷണത്തിനൊടുവില് ഇരുവരുടെയും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിവാദങ്ങൾക്ക് ഒരുപരിധിവരെ അവസാനമായി.
ചിന്നയ്യയുടെ വാദങ്ങൾ പൊളിച്ചത് മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ്.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടേതെന്ന പേരിൽ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നിൽ ഹാജരാക്കിയിരുന്നു.
ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത് വഴിത്തിരിവായി. അന്വേഷണ സംഘത്തിന് സംശയംതോന്നി.
മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തി.
പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ
പറഞ്ഞത്. മാനസികപ്രശ്നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, തലയോട്ടി മറ്റൊരിടത്തുനിന്ന് സംഘടിപ്പിച്ചതാണെന്ന് ഇയാൾ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങൾക്ക് എതിരായിരുന്നു.
ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. വിശദമായ ചോദ്യംചെയ്യൽ നടക്കുന്നു.
വിവാദ വെളിപ്പെടുത്തൽ നടത്തിയ ശേഷം അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച ചിന്നയ്യ, തലയോട്ടിയും അസ്ഥിഭാഗങ്ങളും തെളിവായി ഹാജരാക്കിയിരുന്നു.
ഈ തലയോട്ടി കുഴിച്ചെടുത്തതുമായി ബന്ധപ്പെട്ടും പൊരുത്തക്കേടുകൾ കണ്ടെത്തിയെന്ന് എസ്ഐടി വ്യക്തമാക്കി. 1998–2014 ൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്.
ജൂലൈ 19ന് എസ്ഐടിക്കു കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങൾ കിട്ടിയത്.
ഇതിന്റെ ഫൊറൻസിക് റിപ്പോർട്ടും തുടരന്വേഷണത്തിൽ നിർണായകമാകും.
ആരോപണങ്ങൾ തെറ്റായിരുന്നെന്ന് സുജാതഭട്ട് തുറന്നു പറഞ്ഞു. 2003ൽ മകളെ ധർമസ്ഥലയിൽ കാണാതായെന്നാരോപിച്ചതു കള്ളമാണെന്നും ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് അതു ചെയ്തതെന്നും സുജാത ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അങ്ങനെ ഒരു മകളേ ഇല്ലെന്നും ധർമസ്ഥലയോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും ഇവർ യൂ ട്യൂബ് ചാനലിൽ പറഞ്ഞതോടെ കേസ് നാടകീയ വഴിത്തിരിവിലായി.
മകൾ അനന്യ ഭട്ടിനെ കാണാതായെന്നു പൊലീസിൽ പരാതി നൽകിയ സുജാതയോട് രേഖകളുമായി എസ്ഐടി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതോടെയാണ് മലക്കംമറിച്ചിൽ. സുജാത പറഞ്ഞത്: ‘‘മകളെ കാണാതായെന്ന പരാതി കെട്ടിച്ചമയ്ക്കാൻ സ്വത്ത് പ്രശ്നം കാരണം ചിലർ സമ്മർദം ചെലുത്തുകയായിരുന്നു.
അനന്യയെന്ന മകൾ ഉണ്ടെന്നും മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർഥിനിയായിരുന്നു എന്നും പറഞ്ഞത് നുണയാണ്. ’’.
സുജാത ഭട്ടിന്റെ വീടിനു സുരക്ഷ ശക്തമാക്കാനും, അന്വേഷണം ഊർജിതമാക്കാനും
ആഭ്യന്തരമന്ത്രി നിർദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]