പാൽച്ചുരം ∙ വെയിൽ തെളിഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായി. റോഡിലെ ചുരം മേഖലയിലടക്കം വലിയ കുഴികൾ മഴക്കാലത്ത് രൂപപ്പെട്ടിട്ടുണ്ട്.
പലയിടത്തും ടാറിങ് തകർന്നു. കൈവരികൾപോലും നശിച്ച നിലയിലാണ്.
കഴിഞ്ഞ നവംബറിലാണ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ചുരത്തിൽ അടക്കം പലയിടത്തും ഇന്റർ ലോക്ക് പാകുകയും ചെയ്തിരുന്നു.
ഹെയർപിൻ വളവുകളിലും ടാറിങ് തകരുകയും ഇന്റർലോക്ക് ഇളകിയിട്ടുമുണ്ട്.
ഡ്രെയ്നേജ് പലയിടത്തും ഇല്ലാതിരുന്നതിനാൽ മഴവെള്ളം ഒഴുകി ടാറിങ്ങിനോടു ചേർന്നുള്ള മണ്ണ് ഒലിച്ചുപോകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കോടയും മഴയും ഉള്ളപ്പോൾ കുഴികൾ കാണാൻ കഴിയാതെ വരുന്നു.
വാഹനങ്ങൾ വളവിലും ചുരത്തിലും വശംകൊടുക്കുമ്പോൾ കുഴികളിൽവീണ് അപകടങ്ങൾ ഉണ്ടാകുന്നു. രണ്ടാഴ്ച മുൻപ് മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ മണ്ണും കല്ലും പൂർണമായി നീക്കം ചെയ്യാതിരുന്നതിനാൽ വെള്ളം ഒഴുകുന്നതിന് തടസ്സം ഉണ്ടാകുന്നു.
ചെകുത്താൻ തോടിനു സമീപം വീതികുറഞ്ഞ ഭാഗത്തെ സുരക്ഷാവേലിപോലും തകർന്ന നിലയിലാണ്.
വേലിയിലുള്ള ഇരുമ്പ് പൈപ്പുകൾ ഇളകിപ്പോയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വയനാട്ടിലേക്കു നിർമിക്കുന്ന നാലുവരിപ്പാതയുടെ ഭാഗമായി കണക്കാക്കുന്ന ബോയ്സ് ടൗൺ റോഡിന്റെ അമ്പായത്തോട് മുതൽ ചുരത്തിലെ ദുർഘട
പ്രദേശം വരെ രണ്ടുവരിപ്പാതയായിട്ടാണ് നിർമിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്ററാണ് ഇവിടെ വീതി നിശ്ചയിച്ചിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ ചുരം മേഖലയിൽ 12 മീറ്റർ ലഭ്യമാകില്ലെന്നതിനാൽ അവിടെ ലഭ്യമാകുന്ന പരമാവധി വീതിയിൽ നിർമാണം നടത്താനാണ് തീരുമാനം. ഈ റോഡിന്റെ പണികൾക്കായി 41.44 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റോഡ് ഫണ്ട് ബോർഡ് അറിയിച്ചിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]