
തിരുവനന്തപുരം ∙ ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ഇടപ്പഴഞ്ഞി ശ്രീലെയ്ൻ 1/ 10 കീർത്തനയിൽ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു.
കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതികൾ ജസ്റ്റിന്റെ തലപിടിച്ചു ചുവരിൽ അടിച്ചെന്നും കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചെന്നും മ്യൂസിയം പൊലീസ് ‘മനോരമ’യോട് പറഞ്ഞു.
ജീവനക്കാർ ജോലിക്കെത്താത്തത് അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിൻ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടിൽ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
ഹോട്ടലിൽ രണ്ടാഴ്ചയ്ക്കു മുൻപ് ജോലിയിൽ പ്രവേശിച്ച നേപ്പാൾ സ്വദേശി ഡേവിഡ് ദിൽകുമാർ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആർ.രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്.
രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം.
രാവിലെ ആറിനു ജസ്റ്റിൻ ഹോട്ടലിലെത്തിയപ്പോൾ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല.
8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്കു പോയി. ഡേവിഡും രാജേഷും ഉൾപ്പെടെ 3 ജീവനക്കാർ ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഇവരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ കണ്ടതോടെ ജസ്റ്റിൻ ക്ഷുഭിതനായി.
ഇനി ജോലിക്കു വരേണ്ടെന്നും ഉടൻ വീട്ടിൽ നിന്നിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പുറത്തേക്കു പോയി. ഡേവിഡിന്റെയും രാജേഷിന്റെയും സാധനങ്ങൾ ജസ്റ്റിൻ പുറത്തേക്ക് വാരിയിട്ടു.
ഇതിൽ പ്രകോപിതരായ ഇരുവരും ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു.
ജസ്റ്റിനെ മുറിയിലിട്ട് ക്രൂരമായി അടിച്ച സംഘം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വീടിനു പുറത്ത് അടുക്കളയുടെ ഭാഗത്തെത്തിച്ചു.
തുടർന്ന് മൃതദേഹം പായ് കൊണ്ട് മൂടിയ സംഘം ജസ്റ്റിന്റെ ബൈക്കിൽ വിഴിഞ്ഞത്തേക്കു പോയി. ജസ്റ്റിൻ രാജിന്റെ എടിഎം കാർഡ് കൈക്കലാക്കി പണമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വിഴിഞ്ഞത്ത് ബൈക്ക് പണയം വച്ച് കിട്ടിയ പണവുമായി ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
തുടർച്ചയായി അവധിയും മദ്യപാനവും; ചോദ്യംചെയ്തതിന് ആക്രമണം
നെയ്യാറ്റിൻകര സ്വദേശിയായ ജസ്റ്റിനും കുടുംബവും 25 വർഷം മുൻപാണ് ഇടപ്പഴഞ്ഞിയിൽ താമസമാരംഭിച്ചത്. കെട്ടിട
നിർമാണ കോൺട്രാക്ടറായിരുന്ന അദ്ദേഹം ടാക്സി സർവീസ് ബിസിനസും നടത്തി. ഒരു വർഷം മുൻപാണ് 3 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ തുടങ്ങിയത്.
രാവിലെ പതിവായി ഹോട്ടൽ തുറക്കുന്നതും നോക്കി നടത്തുന്നതും ജസ്റ്റിനായിരുന്നു. ജോലിക്കാർ തുടർച്ചയായി അവധിയെടുക്കുന്നതും മദ്യപിച്ച് വീട്ടിൽ കിടക്കുന്നതും ഹോട്ടലിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
രാജേഷിനെയും ഡേവിഡിനെയും വിളിക്കാൻ ഹോട്ടലിലെ മാനേജരുടെ ബൈക്കിലാണ് ജസ്റ്റിൻ പോയത്.
ഏറെനേരമായിട്ടും തിരികെ വരാത്തപ്പോൾ ജസ്റ്റിൻ സ്വന്തം വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്നാണു ഹോട്ടലിലെ മറ്റു ജീവനക്കാരും മാനേജരും കരുതിയത്. ഉച്ച കഴിഞ്ഞും ജസ്റ്റിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരൻ സുനിൽ രാജിനെ മാനേജർ വിവരമറിയിച്ചു.
ജീവനക്കാരുടെ വാടകവീട്ടിൽ അന്വേഷിച്ചെത്തിയ സഹോദരൻ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് അവിടെ കാണാത്തതിനാൽ തിരികെ പോയി. പിന്നാലെ ജസ്റ്റിന്റെ വീട്ടിലെത്തി.
പൊലീസിൽ പരാതി അറിയിച്ച ശേഷം വാടകവീട്ടിൽ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയ്ക്കു സമീപം ജസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഡേവിഡിനെതിരെ ഒട്ടേറെ കേസുകൾ; രാജേഷ് ബോക്സിങ് താരം
ജസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത നേപ്പാൾ സ്വദേശി ഡേവിഡ് വധശ്രമവും മോഷണവും അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി. രാജേഷ് ബോക്സിങ് താരമാണ്.
ഇയാളുടെ ഇടിയിലാണ് ജസ്റ്റിൻ രാജിന്റെ പരുക്കുകൾ കൂടുതലും. നെഞ്ചിന്റെ എല്ലിന് പൊട്ടലും രാജേഷിന്റെ ഇടിയിൽ സംഭവിച്ചതാണ്.
ഡേവിഡ് എറണാകുളം, കോവളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മോഷണം, അടിപിടി കേസുകളിൽപെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പൂജപ്പുര ജയിലിൽ 30 ദിവസത്തെ റിമാൻഡ് ശിക്ഷയ്ക്കു ശേഷമാണ് ഇടപ്പഴഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടാണ് ഡേവിഡ് ജോലിക്കായി സമീപിച്ചത്. ജോലിക്കു കയറിയ ദിവസം മുതൽ മറ്റു ജീവനക്കാരോടും കടയിൽ എത്തുന്നവരോടും തട്ടിക്കയറുക പതിവായിരുന്നു.
ഇയാൾക്ക് മറ്റു സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഡേവിഡിന്റെ പക്കൽനിന്നു പിടിച്ചെടുത്ത രേഖകൾ പലതും വ്യാജമാണെന്നു പൊലീസ് സംശയിക്കുന്നു.
നേപ്പാളിലെ വിലാസവും ക്രിമിനൽ കേസ് വിവരങ്ങളും അന്വേഷിക്കാൻ നടപടി ആരംഭിച്ചു. രാജേഷിനെതിരെ വിഴിഞ്ഞത്ത് നേരത്തേ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.
സാഹസിക കീഴടക്കൽ; പൊലീസിനു സാരമായ പരുക്ക്
വിഴിഞ്ഞം∙ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഡേവിഡിനെയും രാജേഷിനെയും വിഴിഞ്ഞം പൊലീസ് അടിമലത്തുറയിൽ നിന്നു പിടികൂടിയത് അതീവ സാഹസികമായി.
രാജേഷിന്റെ ആക്രമണത്തിൽ വിഴിഞ്ഞം എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് സാരമായി പരുക്കേറ്റു. കടിച്ചും യൂണിഫോമിൽ നിന്ന് നെയിംപ്ലേറ്റ് പിടിച്ചെടുത്ത് പൊലീസുകാരുടെ ശരീരത്തിൽ കുത്തിയുമായിരുന്നു ആക്രമണം.
വേദന സഹിച്ചും ആക്രമണം ചെറുത്തുമാണ് മുക്കാൽ മണിക്കൂർ നീണ്ട ബലപയോഗത്തിനൊടുവിൽ സംഘം പ്രതികളെ കീഴ്പ്പെടുത്തിയത്.
പൊലീസുകാരെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി വിഴിഞ്ഞം എസ്എച്ച്ഒ ആർ.പ്രകാശ് അറിയിച്ചു.
വിഴിഞ്ഞം എസ്ഐ എം.പ്രശാന്ത്, സിപിഒമാരായ വിനയൻ, അനന്തു, ഹോം ഗാർഡ് സുനിൽകുമാർ എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ അനന്തുവിനു തോളിൽ സാരമായ പരുക്കുണ്ട്.
പ്രതികൾ അടിമലത്തുറ ഭാഗത്തുണ്ടന്ന രഹസ്യ സന്ദേശവും ഫോട്ടോയും ലഭിച്ചതിനെ തുടർന്നാണ് എസ്ഐയുൾപ്പെട്ട സംഘം ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്.
തങ്ങളെ കണ്ടയുടൻ രാജേഷ് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഷാൾ ഉപയോഗിച്ച് പ്രതിയെ കെട്ടിയിട്ട പൊലീസ് പിന്നാലെ വീടിനുള്ളിൽ പരിശോധിച്ചപ്പോൾ, അകത്തെ മുറിയിൽ അലമാരക്കുള്ളിൽ ഒളിച്ച നിലയിൽ ഡേവിഡിനെ കണ്ടെത്തുകയായിരുന്നു.
ഇയാളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഇത് അപകടത്തിൽ പറ്റിയതാണെന്ന് ഡേവിഡ് അറിയിച്ചു.
വിഴിഞ്ഞത്തെത്തിച്ച പ്രതികളെ മ്യൂസിയം പൊലീസിനു കൈമാറി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]